വഖഫ് ബില്‍ റദ്ദാക്കുമെന്ന് പറഞ്ഞ് മുസ്ലീം വോട്ട് ഉറപ്പിക്കുന്നു; ഒപ്പം അധികാരത്തിലെത്തി 20 ദിവസത്തിനുള്ളില്‍ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന ഞെട്ടിപ്പിക്കുന്ന വാഗ്ദാനവും; സംവരണത്തിലൂടെ ജാതിവോട്ടുകളും; ബീഹാറില്‍ തേജസ്വി യാദവിന്റെ പൂഴിക്കടകന്‍!

ബീഹാറില്‍ തേജസ്വി യാദവിന്റെ പൂഴിക്കടകന്‍!

Update: 2025-10-28 16:40 GMT

പാറ്റ്‌ന: അധികാരത്തിലെത്തി 20 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും! ഞെട്ടിപ്പിക്കുന്ന ഈ വാഗ്ദാനമാണ്, ബീഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് പ്രഖ്യാപിച്ചത്. ഒറ്റ നോട്ടത്തില്‍ നടപ്പില്ല എന്ന് തോന്നുന്ന, ഈ പദ്ധതി പക്ഷേ തേജസ്വി അങ്ങേയറ്റം ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കയാണ്. അതോടൊപ്പമാണ് ജാതി- മത സമവാക്യങ്ങളും. വഖഫ് ബില്‍ റദ്ദാക്കുമെന്ന് പറഞ്ഞ് മഹാസഖ്യം മുസ്ലീം വോട്ട് ഉറപ്പിക്കയാണ്്. ഒപ്പം ജാതി സെന്‍സസും ജാതി സംവരണവും എടുത്തിട്ടതോടെ പരമ്പരാഗത പിന്നോക്ക യാദവ വോട്ടുകളും തേജസ്വി ഉറപ്പിക്കയാണ്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍ഡിഎ സഖ്യത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ തേജസ്വി നയിക്കുന്ന മഹാസഖ്യത്തിന് കഴിയുന്നുണ്ട്. ബീഹാര്‍ തിരഞ്ഞെടുപ്പ് അവസാന ാപ്പിലെത്തിയതോടെ, ജാതി മത സമവാക്യങ്ങളില്‍ തന്നെയാണ് ചര്‍ച്ചകള്‍ കുടുങ്ങിക്കിടക്കുന്നത്.

തേജസ്വിയുടെ വണ്‍മാന്‍ഷോ

രാഹുല്‍ ഗാന്ധിയെ പാടെ അവഗണിച്ച് വീണ്ടും തേജസ്വി യാദവിന്റെ ഏകാധിപത്യമാണ് മഹാസഖ്യത്തില്‍ നടക്കുന്നത് എന്നും വിമര്‍ശനമുണ്ട്. ചൊവ്വാഴ്ച മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കുമ്പോഴും വേദിയില്‍ മഹാസഖ്യത്തിന്റെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധിയുണ്ടായില്ല. രാഹുല്‍ ഉന്നയിച്ച വോട്ടുചോരി ആരോപണങ്ങള്‍ അടക്കം പ്രകടനപത്രികയില്‍ ഇല്ല. പകരം ജനപ്രിയ സാധനങ്ങളാണ് ഉള്ളത്.

ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷം എന്നിവ ഉള്‍പ്പെടുന്ന ബീഹാറിലെ മഹാഗത്ബന്ധന്‍. തൊഴിലവസരങ്ങള്‍, നീതി, ഭരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രകടന പത്രികയാണ് മഹാസഖ്യം പുറത്തിറക്കിയത്. 'ന്യായ്, റോസ്ഗര്‍ ഔര്‍ സമ്മാന്‍' (നീതി, തൊഴില്‍, അന്തസ്സ്) എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ ബീഹാറിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളിവര്‍ഗത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് മഹാസഖ്യത്തിന്റെ അവകാശവാദം. അധികാരത്തിലെത്തി 20 ദിവസത്തിനുള്ളില്‍ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് മഹാ സഖ്യത്തിന്റെ വാഗ്ദാനം. സംസ്ഥാന തൊഴില്‍ കമ്മീഷന്‍, അടച്ചുപൂട്ടിയ വ്യവസായങ്ങളുടെ പുനരുജ്ജീവനം എന്നിവയിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

ജീവിക ദീദീസ്, അംഗന്‍വാടി, ശിക്ഷ മിത്ര ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ കരാര്‍, ഔട്ട്‌സോഴ്‌സ്, സ്‌കീം അധിഷ്ഠിത തൊഴിലാളികളെയും സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്നും സഖ്യം പ്രകടനപത്രികയില്‍ പറയുന്നു. കുടിയേറ്റ തൊഴിലാളികളെ ട്രാക്ക് ചെയ്യുന്നതിനുള്ള തൊഴില്‍ സെന്‍സസ് കുടിയേറ്റ തൊഴിലാളികളെ രേഖപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ഒരു സമഗ്രമായ തൊഴില്‍ സെന്‍സസ് നടത്തുമെന്ന് സഖ്യം വാഗ്ദാനം ചെയ്യുന്നു- ബീഹാറിനുള്ളില്‍ അവരുടെ ക്ഷേമം, ഇന്‍ഷുറന്‍സ്, തൊഴിലവസരങ്ങള്‍ എന്നിവ ഉറപ്പാക്കല്‍ ഇത് ലക്ഷ്യമിടുന്നു.

വഖഫ് ബില്‍ റദ്ദാക്കും

മഹാഗഡ്ബന്ധന്‍, അധികാരത്തില്‍ വന്നാല്‍ വഖഫ് ബില്‍ റദ്ദാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. സമത്വത്തിനും സ്വത്തിനും ഉള്ള പൗരന്മാരുടെ അവകാശങ്ങളെ ലംഘിക്കുന്നുന്ന വഖഫ് ബില്‍ 'ഭരണഘടനാ വിരുദ്ധം' എന്നാണ് മഹാസഖ്യം വിശേഷിപ്പിച്ചത്. സത്യത്തില്‍ കേന്ദ്രം കൊണ്ടുവന്ന ബില്‍ റദ്ദാക്കുക, എന്നത് വെറും ബഡായി മാത്രമാണെങ്കിലും മുസ്ലീം വോട്ടര്‍മാരില്‍ വലിയ മാറ്റമാണ് ഈ പ്രഖ്യാപനം ഉണ്ടാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ വിലയിരുത്തുന്നു. രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തുന്നതിനും വിദ്യാഭ്യാസം, ജോലി, ഭരണം എന്നിവയില്‍ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുന്നതിനും മഹാഗത്ബന്ധന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് പ്രകടന പത്രികയില്‍ പറയുന്നു. ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പദ്ധതികള്‍ക്കൊപ്പം ഒബിസി, ഇബിസി, ദലിതര്‍ എന്നിവര്‍ക്ക് സബ്-ക്വാട്ടകളും ഏര്‍പ്പെടുത്തും. ഇതും പിന്നാക്കവോട്ട് വീഴുന്നതില്‍ നിര്‍ണ്ണായകമാണെന്നാണ് വിലയിരുത്തല്‍.

ഇവ മാത്രമല്ല, പട്‌ന മെട്രോ വികസിപ്പിക്കുക, അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കുക, 24 മണിക്കൂറും വൈദ്യുതിയും ശുദ്ധജലവും ഉറപ്പാക്കുക, ആരോഗ്യ അവകാശ നിയമങ്ങളും തൊഴില്‍ അവകാശ നിയമങ്ങളും ഉപയോഗിച്ച് ഭരണം പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കുക എന്നിവയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നു.

വ്യാവസായിക പുനരുജ്ജീവനത്തിനും പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്ക്കും ശക്തമായ ശ്രദ്ധ നല്‍കുന്ന പ്രകടന പത്രിക, നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ ബീഹാര്‍ വ്യാവസായിക വികസന നയം വാഗ്ദാനം ചെയ്യുന്നു. വൈദ്യുതി, റോഡ്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം നികുതി ആനുകൂല്യങ്ങള്‍, ലാന്‍ഡ് ബാങ്കുകള്‍, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഏകജാലക ക്ലിയറന്‍സ് സംവിധാനം എന്നിവയും സഖ്യം വാഗ്ദാനം ചെയ്യുന്നു.

തേജസ്വിയുടെ പ്രകടന പത്രികയില്‍ ഏറെയും നടക്കാന്‍ പോവാത്ത കാര്യങ്ങള്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. പക്ഷേ ബിഹാറിനെ വോട്ട് പൊളിറ്റിക്സില്‍ അത് വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ അഭിപ്രായ സര്‍വേകളില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് ബിഹാറിലെന്നാണ് പറയുന്നത്

Tags:    

Similar News