എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലീസ്; ഫോര്‍ട്ട് കൊച്ചി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് പ്രതിഷേധം ഉയര്‍ന്നതോടെ; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും; മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം അപായമായും ഉദാസീനമായും ചരക്കുകള്‍ കൈകാര്യം ചെയ്തെന്നു എഫ്ഐആറില്‍

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലീസ്

Update: 2025-06-11 09:11 GMT

കൊച്ചി: അറുനൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തു. കപ്പല്‍ കമ്പനിയാണ് ഒന്നാംപ്രതി. ഷിപ്പ് മാസ്റ്ററാണ് രണ്ടാം പ്രതി. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം അപായമായും ഉദാസീനമായും ചരക്കുകള്‍ കൈകാര്യം ചെയ്‌തെന്നു എഫ്‌ഐആറില്‍ പറയുന്നു. കേസെടുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയുടെ ഉടപെടതും മുന്നില്‍ കണ്ടാണ് കേസെടുത്തത്.

മെയ് 24ന് കൊച്ചി തീരത്ത് നിന്നും തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ലൈബീരിയന്‍ ചരക്ക് കപ്പലായ എം.എസ്.സി എല്‍സ ഒരു വശത്തേക്ക് ചെരിഞ്ഞത്. കപ്പല്‍ അപകടത്തില്‍ പെടുകയാണെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു കൊണ്ടുള്ള സന്ദേശം എത്തിയ ഉടന്‍ കോസ്റ്റ്ഗാര്‍ഡും നാവികസേനയും നിമിഷങ്ങള്‍ക്കകം കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അപകടം നടന്ന ശനിയാഴ്ചയും കപ്പല്‍ പൂര്‍ണമായും മുങ്ങിയ ഞായറാഴ്ചയിലുമായി കപ്പലിലുള്ള 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പല്‍ പതിയെ പതിയെ ചെരിയുകയും മണിക്കൂറുകള്‍ക്കകം പൂര്‍ണമായും മുങ്ങുകയും ചെയ്തതിനാല്‍ അതിലെ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കല്‍ അസാധ്യമായിരുന്നു.

നേരത്തെ കൊച്ചിയിലെ കപ്പല്‍ അപകടത്തില്‍ കേസെടുക്കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ലൈബീരിയന്‍ കപ്പല്‍ എംഎസ്സി എല്‍സ 3യുടെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ കമ്പനിക്കെതിരേയാണ് കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമുളള സര്‍ക്കാര്‍ നിലപാട് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്റ്റര്‍ ജനറലും തമ്മിലുളള കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കമ്പനി വിഴിഞ്ഞം തുറമുഖവുമായി അടുപ്പമുള്ളവരാണെന്നും ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കാമെന്നുമാണ് തീരുമാനം.

അതിനിടെ എംഎസ്സി എല്‍സ 3 കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അദാനിയുടെ മുന്ദ്ര, എന്നൂര്‍ തുറമുഖങ്ങളില്‍ എംഎസ്സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. എല്‍സ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടില്‍ വിമര്‍ശനമുയരുന്നതിനിടെയാണ് അദാനിയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

ചെന്നൈയിലെ അദാനിയുടെ എന്നൂര്‍ തുറമുഖത്തില്‍ എംഎസ്സിയുടെ ഉപകമ്പനിക്ക് 49% ഓഹരിയുണ്ട്. മുന്ദ്ര തുറമുഖത്തെ അദാനി കണ്ടെയ്നര്‍ ടെര്‍മിനലില്‍ 50%വും ഓഹരിയുണ്ട്. അദാനിയുമായുള്ള ബന്ധം കാരണമാണ് കേസ് വേണ്ടെന്ന നിലപാടിലേക്ക് എത്തിയത് എന്നാണ് ആരോപണം. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടപ്പെട്ട കമ്പനിയായതിനാലാണ് എംഎസ്സിക്കെതിരെ ക്രിമിനല്‍ നടപടി വേണ്ടെന്നു വെച്ചെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

അന്താരാഷ്ട്ര കപ്പല്‍ച്ചാലിലൂടെ പോകുന്ന കപ്പല്‍ അപകടത്തില്‍ പെട്ടാല്‍ പാര്‍ലമെന്റ് പാസ്സാക്കിയ മര്‍ച്ചന്റ്സ് ഷിപ്പിങ് ആക്ട് പ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്ര ഷിപ്പിങ് മന്ത്രാലയമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. കപ്പലിനെതിരെ ക്രിമിനല്‍ കേസെടുക്കണമെങ്കില്‍ ക്രിമിനല്‍ കുറ്റംചെയ്തിരിക്കണം. കേരളാ തീരത്തുനിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയ എംഎസ്സി എല്‍സ 3 എന്ന കപ്പലിനെതിരെ അത്തരം ആക്ഷേപമില്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

അതേസമയം പരിസ്ഥിതി നാശത്തിനുള്ള നഷ്ടപരിഹാരത്തിന് ക്രിമിനല്‍ കേസ് ആവശ്യമില്ല. 2012 ഫെബ്രുവരി 15ന്റെ കടല്‍ക്കൊല കേസില്‍ ക്രിമിനല്‍ നിയമപ്രകാരമായിരുന്നു കേസ്. മെയ് 24ന് ഉണ്ടായ എംഎസ്സി എല്‍സ എന്ന കപ്പലിന്റെ അപകടത്തില്‍ ക്രിമിനല്‍ കുറ്റമുണ്ടായിട്ടുണ്ടോ എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. പരിസ്ഥിതിക്കുണ്ടാകുന്ന നാശമാണ് കേരളത്തിന് പ്രധാനം. കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ 51 മീറ്ററിലേറെ ആഴത്തിലാണുള്ളത്. ഇരുമ്പു കണ്ടെയ്നറിനുള്ളില്‍ 200 കിലോഗ്രാമുള്ള ഡ്രമ്മുകളിലാണ് ഇവ. അതിനാല്‍ പുറത്തെത്തി തീപിടിക്കാനുള്ള സാഹചര്യമില്ല.

വെള്ളത്തില്‍ ലയിക്കാനും സാധ്യത കുറവാണ്. തീരത്തടിഞ്ഞ, കണ്ടെയ്നറുകളില്‍നിന്നുള്ള വസ്തുക്കള്‍ നീക്കുന്ന പ്രവര്‍ത്തനം സംസ്ഥാനം നിര്‍വഹിക്കുന്നുണ്ട്. കേരളതീരത്തെ പരിസ്ഥിതിക്കുണ്ടായ നാശം കണക്കാക്കി നഷ്ടപരിഹാരം തേടാനുളള നടപടികളിലുമാണ്. അതിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ചെയ്യാതെതന്നെ നഷ്ടം ഈടാക്കാനാകും. അപകടമുണ്ടായാല്‍, കപ്പലുടമകളുടെ കൂട്ടായ്മയുടെ പി ആന്‍ഡ് ഐ ഇന്‍ഷുറന്‍സ് (പ്രൊട്ടക്ഷന്‍ ഓഫ് ഇന്‍ഡെംനിറ്റി) പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുക. കപ്പല്‍ പൂര്‍ണമായും നശിച്ചാല്‍ അതിന് ഹള്‍ ആന്‍ഡ് മെഷിനറി ഇന്‍ഷുറന്‍സുമുണ്ട്.

Tags:    

Similar News