വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസര്‍കോട്ടെ കുണ്ടംകുഴി സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്; ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; എം അശോകനെതിരെ വകുപ്പതല നടപടി പിന്നാലെ; വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍

കുണ്ടംകുഴി സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്

Update: 2025-08-19 03:22 GMT

കാസര്‍കോട്: കാസര്‍കോട് കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കര്‍ണ്ണപടം പൊട്ടിച്ച സംഭവത്തില്‍ കേസെടുത്തു പോലീസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ബേഡകം പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി മധുസൂദനന്‍ ഇന്നലെ കുണ്ടംകുഴി സ്‌കൂളിലെത്തി ഹെഡ്മാസ്റ്റര്‍ എം അശോകന്റെയും പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ നടപടിയുണ്ടായേക്കും. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അസംബ്ലിക്കിടെ പത്താം ക്ലാസുകാരനെ ഹെഡ്മാസ്റ്റര്‍ അടിച്ച് കര്‍ണ്ണപടം പൊട്ടിച്ചത്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുട്ടിയെ അസംബ്ലിയില്‍ വച്ച് അടിക്കുന്നത് കണ്ട അനിയത്തിക്ക് മാനസിക വിഷമം മൂലം ഛര്‍ദിയും തലകറക്കവുമുണ്ടായെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ വിശദമായ പരിശോധന ഉണ്ടാകുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്മാസ്റ്റര്‍ വിശദീകരിച്ചെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. ഒത്തുതീര്‍പ്പിന് വേണ്ടി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തെറ്റാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഹെഡ്മാസ്റ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.

11-ന് രാവിലെ സ്‌കൂള്‍ അസംബ്ലിയിലാണ് സംഭവം. മകന്‍ വരിനിന്നയിടത്തുണ്ടായിരുന്ന ചരല്‍മണ്ണ് കാലുകൊണ്ട് നീക്കി. ഇതുകണ്ട പ്രഥമാധ്യാപകന്‍ മുന്നിലേക്ക് വിളിച്ച് ഒന്നും ചോദിക്കാതെ മറ്റു വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മുന്നില്‍വെച്ച് കോളര്‍ പിടിച്ച് കരണത്ത് അടിക്കുകയായിരുന്നു.

മകളും ഇതേ സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണ്. അവള്‍ക്ക് സുഖമില്ലെന്നും സ്‌കൂളിലെത്തി വീട്ടിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് ഉച്ചയ്ക്ക് 12.10-ന് അധ്യാപിക വിളിച്ചു. 1.30-ന് ഞാന്‍ സ്‌കൂളിലെത്തി. മകള്‍ തലകറങ്ങി വീണതായും ഛര്‍ദിച്ചതായും പറഞ്ഞു. ഇതേപ്പറ്റി മകനോട് ചോദിക്കാന്‍ മകന്റെ ക്ലാസിലെത്തി. അപ്പോള്‍ മകന്റെ കൂട്ടുകാരാണ് പ്രഥമാധ്യാപകന്‍ അടിച്ചെന്നും ഇതുകണ്ടാണ് മകള്‍ തലകറങ്ങി വീണതെന്നും പറഞ്ഞതെന്നുമാണ് മാതാവ് പറഞ്ഞത്.

Tags:    

Similar News