സില്‍വര്‍ ലൈന് ബദലായുള്ള ഇ ശ്രീധരന്റെ പദ്ധതിയോട് കേന്ദ്രത്തിന് താല്‍പര്യം; മുഖ്യമന്ത്രി റെയില്‍വെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പദ്ധതി വിശദീകരിക്കാന്‍ ശ്രീധരനും എത്തും; അങ്കമാലി-ശബരി റെയില്‍ പാതയ്ക്കും പച്ചക്കൊടി; കേരളത്തില്‍ മൂന്നും നാലും പാതകള്‍ വരുമെന്ന് അശ്വനി വൈഷ്ണവ്

ഇ ശ്രീധരന്റെ പദ്ധതിയോട് കേന്ദ്രത്തിന് താല്‍പര്യം

Update: 2025-06-03 10:49 GMT

ന്യൂഡല്‍ഹി: സില്‍വര്‍ലൈന് ബദലായി ഇ ശ്രീധരന്‍ നിര്‍ദേശിച്ച പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി െൈവഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മെട്രോ മാന്‍ ഇ ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്.ബദല്‍ പാത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇ ശ്രീധരന്‍ ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിയെ കാണും. അതിന് ശേഷമായിരിക്കും കേരളത്തോട് കേന്ദ്രം നിലപാട് അറിയിക്കുക.

അങ്കമാലി ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കാനും തീരുമാനിച്ചതായി മന്ത്രി വി അബ്ദുറഹിമാനും അറിയിച്ചു. കേന്ദ്ര വിദഗ്ധ സംഘം ഇതിനായി കേരളത്തില്‍ എത്തും. ഇരുപത് മിനിറ്റിടവിട്ട് തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ 200കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകളോടിക്കാനുള്ളതായിരുന്നു സില്‍വര്‍ ലൈന്‍. പാരിസ്ഥിതിക, സാങ്കേതിക പ്രശ്‌നങ്ങളുന്നയിച്ച് കേന്ദ്രം അനുമതി നല്‍കിയില്ല.

ഭൂമിയേറ്റെടുക്കുന്നത് പരമാവധി കുറച്ച്, തൂണുകളിലും തുരങ്കങ്ങളിലൂടെയുമുള്ളതാണ് ശ്രീധരന്റെ തിരുവനന്തപുരം- കണ്ണൂര്‍ ബദല്‍പാത. സില്‍വര്‍ ലൈനിന്റേതു പോലെ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന തരത്തിലാണ് പദ്ധതി. സില്‍വര്‍ ലൈനില്‍ 50 കിലോമീറ്റര്‍ ഇടവിട്ടായിരുന്നു സ്‌റ്റേഷനുകളെങ്കില്‍ ശ്രീധരന്റെ പദ്ധതിയില്‍ 30കിലോമീറ്റര്‍ ഇടവിട്ട് സ്റ്റേഷനുകളുണ്ട്.

ബദല്‍ പദ്ധതിക്ക് ഒരു ലക്ഷം കോടിയിലേറെ ചെലവുവരും. പരമാവധി 200 കിലോമീറ്റര്‍ വേഗത്തില്‍, സ്റ്റാന്‍ഡേഡ് ഗേജിലുള്ള 'സ്റ്റാാന്‍ഡ് എലോണ്‍ പാത'യാണ് ഇ. ശ്രീധരന്റെ ബദല്‍. ഇത് സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ലൈനുമായി യോജിക്കുന്നതാണ്. പാതയില്‍ ഏറിയ പങ്കും തൂണുകളിലും തുരങ്കങ്ങളിലുമായിരിക്കണം, ഓരോ 30 കിലോമീറ്ററിലും സ്റ്റേഷന്‍ വേണം, പാത കണ്ണൂര്‍ വരെ മതി എന്നിവ മാത്രമാണ് വ്യത്യസ്തത.

കേരളത്തിലെ മൂന്നും നാലും റെയില്‍വേപാതയ്ക്കായുള്ള പ്രവര്‍ത്തനത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിലൂടെ അറിയിച്ചുയ മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ് അങ്കമാലി-എരുമേലി പദ്ധതിക്കും കേരളത്തില്‍ അനുവദിച്ച ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.

യുപിഎ സര്‍ക്കാരുകള്‍ കേരളത്തിന് അനുവദിച്ചിരുന്ന റെയില്‍വേ ബജറ്റിനേക്കാള്‍ ഉയര്‍ന്ന തുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് എക്സിലൂടെ വ്യക്തമാക്കി.



Tags:    

Similar News