'കൊറിയന്‍ ഭാഷ പഠിക്കാനും അവിടെ ജോലി ചെയ്യാനും മകള്‍ക്ക് വലിയ ആഗ്രഹമായിരുന്നു. ആ താല്പര്യം അറിഞ്ഞ് ആരോ മകളെ പറ്റിച്ചതാണ്. കൊറിയയില്‍ നിന്നെന്ന പേരില്‍ ഒരിക്കല്‍ വീട്ടില്‍ ഒരു സമ്മാനം വന്നിരുന്നു. ഇത് വെറും കബളിപ്പിക്കലാണെന്ന് അന്ന് തന്നെ മോളോട് പറഞ്ഞിരുന്നു,'; കരഞ്ഞു തളര്‍ന്ന് അച്ഛന്‍; ചോറ്റാനിക്കരയിലെ ബ്ലാക്ക് വെനം ഇപ്പോഴും അജ്ഞാതം

Update: 2026-02-15 05:56 GMT

കൊച്ചി: ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ സൈബര്‍ ലോകത്തെ നിഗൂഢ ഗ്രൂപ്പുകളുടെ 'കറുത്ത വിഷം' പടരുന്നതായി സൂചന. പെണ്‍കുട്ടി പിന്തുടര്‍ന്നിരുന്ന 'ബ്ലാക്ക് വെനം' എന്ന ഇന്‍സ്റ്റഗ്രാം പേജിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ്. ആദിത്യയുടെ മരണത്തിന് പിന്നാലെ ഈ അക്കൗണ്ട് പിന്തുടര്‍ന്നിരുന്നവര്‍ കൂട്ടത്തോടെ അപ്രത്യക്ഷമായത് തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് പോലീസ് ഉറച്ചു വിശ്വസിക്കുന്നു.

തന്റെ കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ചതിലുള്ള വിഷമം മൂലമാണ് താന്‍ പോകുന്നതെന്നാണ് ആദിത്യ നാലു പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ പലതും ഇതിനോടകം ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മായ്ച്ചു കളയപ്പെട്ട സന്ദേശങ്ങള്‍ക്ക് പിന്നിലെ അദൃശ്യ വ്യക്തിയാണ് ആദിത്യയെ മരണത്തിലേക്ക് നയിച്ച 'കൊറിയന്‍ സുഹൃത്ത്' എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊറിയന്‍ പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഈ അക്കൗണ്ട്, വിപിഎന്‍ ഉപയോഗിച്ച് ലൊക്കേഷന്‍ മാറ്റിയാണ് പ്രവര്‍ത്തിച്ചിരുന്നത്. വിവരങ്ങള്‍ കൈമാറിയ ശേഷം ഗ്രൂപ്പ് ഒന്നാകെ അപ്രത്യക്ഷമാകുന്ന 'സെല്‍ഫ് ഡിസ്ട്രക്റ്റിംഗ്' സ്വഭാവമാണ് ഇതിനുള്ളത്.

കേസില്‍ വഴിത്തിരിവായത് ഒരു സഹപാഠിയുടെ ഫോണില്‍ നിന്ന് ഒരേസമയം എട്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതായി കണ്ടെത്തിയതാണ്. ഈ അക്കൗണ്ടുകള്‍ വഴി ആദിത്യയുമായി ആരെങ്കിലും ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്നും കുട്ടികളെ ഇത്തരം അപകടകരമായ ഗ്രൂപ്പുകളിലേക്ക് എത്തിക്കാന്‍ ഇവ ഉപയോഗിച്ചിട്ടുണ്ടോ എന്നും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കൊറിയന്‍ ഭാഷയോടും സംഗീതത്തോടുമുള്ള ആദിത്യയുടെ താല്പര്യം മുതലെടുത്ത് ആരോ മകളെ ചതിച്ചതാണെന്ന് പിതാവ് മഹേഷ് പറയുന്നു. ഒരിക്കല്‍ കൊറിയയില്‍ നിന്നെന്ന പേരില്‍ വീട്ടില്‍ ഒരു സമ്മാനം വന്നിരുന്നെന്നും അത് കബളിപ്പിക്കലാണെന്ന് അന്ന് തന്നെ മകളെ താക്കീത് ചെയ്തിരുന്നതായും അദ്ദേഹം കണ്ണീരോടെ ഓര്‍ക്കുന്നു. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാന്‍ മെറ്റ കമ്പനിയുടെ സഹായം തേടിയിരിക്കുകയാണ് സൈബര്‍ സെല്‍. സ്‌കൂള്‍ ബാഗും ലഞ്ച് ബോക്‌സും കരയില്‍ വെച്ച് പാറമടയിലെ വെള്ളത്തില്‍ ആദിത്യ അഭയം തേടുമ്പോള്‍, ആ പിഞ്ചു മനസ്സിനെ വേട്ടയാടിയത് സൈബര്‍ ലോകത്തെ ഏത് ചതിക്കുഴിയാണെന്ന സത്യം പുറത്തുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.

കൊറിയന്‍ സുഹൃത്തുമായുള്ള ബന്ധമല്ല, മറിച്ച് ആ പേരില്‍ മകളെ ആരോ കബളിപ്പിച്ചതാണെന്ന സംശയവുമായി പിതാവ് മഹേഷ് രംഗത്തെത്തി. ആദിത്യ പിന്തുടര്‍ന്നിരുന്ന 'ബ്ലാക്ക് വെനം' എന്ന ഇന്‍സ്റ്റഗ്രാം പേജിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സൈബര്‍ ലോകത്തെ ചതിക്കുഴികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്നിരുന്ന 'ബ്ലാക്ക് വെനം' എന്ന അക്കൗണ്ടില്‍ നിന്ന് ആദിത്യയുടെ മരണത്തിന് പിന്നാലെ എല്ലാവരും കൂട്ടത്തോടെ അണ്‍ഫോളോ ചെയ്തു പോയത് പോലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കുന്നു. കൊറിയന്‍ സുഹൃത്ത് മരിച്ചതിലുള്ള വിഷമത്താലാണ് താന്‍ പോകുന്നത് എന്നായിരുന്നു ആദിത്യയുടെ കുറിപ്പിലുണ്ടായിരുന്നത്. എന്നാല്‍ ഈ സുഹൃത്ത് യഥാര്‍ത്ഥ വ്യക്തിയാണോ അതോ കൊറിയന്‍ ഭ്രമം മുതലെടുത്ത് ആരെങ്കിലും ചമച്ച വ്യാജ പ്രൊഫൈലാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഈ ഫോണില്‍ നിന്ന് എട്ട് വ്യത്യസ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചിരുന്നതായി കണ്ടെത്തി. സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍ രഹസ്യമായി ഫോണ്‍ ഉപയോഗവും വ്യാജ അക്കൗണ്ടുകള്‍ വഴിയുള്ള നിഗൂഢ ആശയവിനിമയവും നടക്കുന്നുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. 'കൊറിയന്‍ ഭാഷ പഠിക്കാനും അവിടെ ജോലി ചെയ്യാനും മകള്‍ക്ക് വലിയ ആഗ്രഹമായിരുന്നു. ആ താല്പര്യം അറിഞ്ഞ് ആരോ മകളെ പറ്റിച്ചതാണ്. കൊറിയയില്‍ നിന്നെന്ന പേരില്‍ ഒരിക്കല്‍ വീട്ടില്‍ ഒരു സമ്മാനം വന്നിരുന്നു.

ഇത് വെറും കബളിപ്പിക്കലാണെന്ന് അന്ന് തന്നെ മോളോട് പറഞ്ഞിരുന്നു,'- പിതാവ് മഹേഷ് പറയുന്നു. താന്‍ ചതിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതിലെ മനോവിഷമമാകാം മരണത്തിന് കാരണമെന്നും ഇതിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar News