തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ വിചാരിച്ചാല്‍ ചലിക്കില്ല; കുന്നുമ്മല്‍ മോഹനാ നിനക്ക് നിന്റെ വീട് വിട്ട് പുറത്തിറങ്ങാന്‍ കഴിയില്ല എന്ന് വിസിക്കും ഭീഷണി; ഒടുവില്‍ പി എം ആര്‍ഷോയുടെ വെല്ലുവിളിയില്‍ കുടുങ്ങിയത് മുഖ്യമന്ത്രി; എസ്എഫ്‌ഐ സമരത്തില്‍ ചലിക്കാനാവാതെ സ്വന്തം നേതാവ്

പി എം ആര്‍ഷോയുടെ വെല്ലുവിളിയില്‍ കുടുങ്ങിയത് മുഖ്യമന്ത്രി

Update: 2025-02-06 14:55 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ വിചാരിച്ചാല്‍ ചലിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എസ്എഫ്‌ഐയുടെ പ്രകടനത്തില്‍ കുടുങ്ങി. ഇത് ഗുരുതര വീഴ്ചയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എകെജി സെന്ററില്‍ നിന്നും പുറപ്പെട്ട വാഹനവ്യൂഹമാണ് പാളയത്ത് എസ്എഫ്‌ഐ സമരത്തിനിടയില്‍പ്പെട്ടത്. ഇസെഡ് പ്ലസ് ഗാറ്ററിയില്‍പ്പെട്ട മുഖ്യമന്ത്രിയുടെ വാഹനം സമരക്കാര്‍ക്കിടയില്‍പ്പെട്ടത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ട്.

സമരമാണെന്ന് വ്യക്തമായിട്ടും സമരം നടക്കുന്ന വഴി വാഹന വ്യൂഹത്തെ കടത്തി വിട്ടത് തെറ്റാണെന്നും, വാഹനം മറ്റൊരു വഴി തിരിച്ചു വിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പെന്‍സര്‍ ജംങ്ഷനില്‍ നിന്നും പാളയം വഴി കടത്തി വിടാന്‍ മറ്റൊരു വഴിയെന്ന സാധ്യതയുണ്ടെന്നിരിക്കെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. എന്നാല്‍ അതിനുള്ള സമയം ലഭിച്ചില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിശദീകരണം.

നേരത്തെ തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ വിചാരിച്ചാല്‍ ചലിക്കില്ലെന്ന് പി.എം ആര്‍ഷോ വെല്ലുവിളിച്ചിരുന്നു. ഹാലിളകിയാല്‍ നിലയ്ക്ക് നിര്‍ത്താന്‍ എസ്എഫ്ഐക്ക് അറിയാം. അതിന് കേരളത്തിലെ മുഴുവന്‍ എസ്എഫ്ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്ഐ മാത്രം മതിയെന്ന് ആര്‍ഷോ വെല്ലുവിളിച്ചു. കേരള സര്‍വകലാശാല ആസ്ഥാനത്ത് ഇന്നും നടന്ന പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു പി.എം ആര്‍ഷോ.

പുതിയ വിദ്യാര്‍ത്ഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ വി.സി അനുവദിക്കാത്തതിലും ഇന്നലത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമാധാനപരമായും മാതൃകാപരമായും അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടു പോകണം എന്നാണ് എസ്എഫ്ഐ ആഗ്രഹിച്ചതെന്ന് ആര്‍ഷോ പറഞ്ഞു.

മോഹനന്‍ കുന്നുമ്മല്‍ എന്ന ആര്‍എസ്എസുകാരന് എസ്എഫ്ഐയെ കണ്ടാല്‍ ഹാലിളകും. അതുകൊണ്ടാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യൂണിയനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്. ഹാലിളകിയാല്‍ നിലക്ക് നിര്‍ത്താന്‍ എസ്എഫ്ഐക്ക് അറിയാം. തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ വിചാരിച്ചാല്‍ ചലിക്കില്ല. അതിന് കേരളത്തിലെ മുഴുവന്‍ എസ്എഫ്ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്ഐ മാത്രം മതി. പൊലീസ് അത് മനസിലാക്കിക്കോ. ആര്‍ഷോ വെല്ലുവിളിച്ചു.

'ഡിസിപി ഒരുത്തന്‍ ഇന്നലെ എസ്എഫ്‌ഐയുടെ നെഞ്ചത്ത് കയറി. കര്‍ണാടകയില്‍ നിങ്ങള്‍ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല കേരളത്തെ എസ്.എഫ്.ഐ. ഡിസിപി അനങ്ങണ്ടാ എന്ന് ഞങ്ങള്‍ തീരുമാനിച്ചാല്‍ അനങ്ങില്ല. സര്‍വകലാശാലയുടെ പടിവാതില്‍ക്കല്‍ ഞങ്ങള്‍ സമരം പുനരാരംഭിക്കും.'' കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍ കുന്നുമ്മലിനെതിരെ കടുത്ത അധിക്ഷേപമാണ് ആര്‍ഷോ നടത്തിയത്. 'തൃശൂരിലെ വീട് വിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കുന്നുമ്മല്‍ മോഹനാ നിനക്ക് നിന്റെ വീട് വിട്ട് പുറത്തിറങ്ങാന്‍ കഴിയില്ല.' എന്നായിരുന്നു ആര്‍ഷോയുടെ ഭീഷണി


Tags:    

Similar News