മന്ത്രി മറ്റൊരു സ്ത്രീയുമായി കിടപ്പറ പങ്കിട്ടു, സ്റ്റാഫിനൊപ്പം ചേര്‍ന്ന് ഭാര്യ ബിന്ദു മേനോനെ ആക്രമിച്ചു; ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് കെ എസ് യുവിന്റെ പരാതി; ഭാര്യയുടെ വെളിപ്പെടുത്തലില്‍ കുടുങ്ങി മന്ത്രി; 'മന്ത്രിപത്‌നിക്ക് പോലും നീതിയില്ലേ' എന്ന് സതീശന്‍; മുഖ്യമന്ത്രിയുടെ പി ആര്‍ കപ്പ് ഇപ്പോഴും കയ്യില്‍ ഇല്ലേ എന്നും പരിഹാസം
ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് കെ എസ് യുവിന്റെ പരാതി
കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോന്‍ രംഗത്തെത്തിയതിന് പിന്നാലെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്‍കി. മന്ത്രി മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ടതായും, അദ്ദേഹവും സ്റ്റാഫും ചേര്‍ന്ന് ഭാര്യ ബിന്ദു മേനോനെ ആക്രമിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി മന്ത്രിക്കും ബന്ധപ്പെട്ട സ്റ്റാഫിനെതിരെയും കേസെടുക്കണമെന്നാണ് യദു കൃഷ്ണന്റെ ആവശ്യം.
മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്‍ തന്നെയാണ് ഈ വിഷയങ്ങള്‍ നേരില്‍ കണ്ടതെന്നും, തുടര്‍ന്ന് 112-ലേക്ക് വിളിച്ച് വിവരമറിയിച്ചെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, ഈ പരാതിയില്‍ അന്ന് തുടര്‍നടപടികളുണ്ടായില്ലെന്നും ഡിജിപിക്ക് നല്‍കിയ കത്തില്‍ യദു കൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രിയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ഭാര്യ തന്നെ തുറന്നുപറഞ്ഞ സാഹചര്യത്തില്‍, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.
വാളകത്തെ വീട്ടില്‍വെച്ച് ഗണേഷ് കുമാറിനെ 'കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍' കണ്ടുവെന്ന് ബിന്ദു മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് തെളിവ് തന്റെ കയ്യിലുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. സംഭവം കണ്ടതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കൈക്കലാക്കാന്‍ ഗണേഷ് കുമാറിന്റെ സന്തത സഹചാരികള്‍ ശ്രമിച്ചുവെന്നും ബിന്ദു മേനോന്‍ പറഞ്ഞു. താന്‍ പോലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറില്‍ കയറ്റി വിട്ടു. തുടര്‍ന്ന് ഗണേഷ് കുമാര്‍ മുറിയില്‍ കയറി വാതില്‍ അടച്ചു. പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിന്‍വാങ്ങിയെന്നും ഗണേഷ് കുമാറിന്റെ ഭാര്യ ആരോപിച്ചിരുന്നു.
പൊലീസിന് എതിരെ വി ഡി സതീശന്‍
മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുകയെന്ന് സതീശന്‍ ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കപ്പ് പിടിച്ചു പി ആര്‍ നടത്തിയില്ലേ, ആ കപ്പ് ഇപ്പോഴും മുഖ്യമന്ത്രിയുടെ കയ്യില്‍ ഇല്ലേ എന്നും സതീശന്‍ പരിഹസിച്ചു.
ബിന്ദു മേനോന്റെ വാക്കുകള്‍
'2014ല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഗണേഷുമായി പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇനിന് മുമ്പും പല സ്ത്രീകളുടെയും പേരില്‍ ഗണേഷുമായി തര്‍ക്കങ്ങളുണ്ടാകാറുണ്ട്. പീന്നീട് ഞാന്‍ ആരൊക്കെ വിളിക്കുന്നുവെന്നറിയാന്‍ എന്റെ ഫോണ്‍ അടക്കം ട്രാക്ക് ചെയ്തു. എനിക്ക് പലരുമായി ബന്ധമുണ്ടെന്നും പറഞ്ഞ് കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്തും. പലരുടെയും കൂടെ അമേരിക്കയ്ക്ക് പോയി, ദുബൈക്ക് പോയി ഇങ്ങനെ പലതും എനിക്കെതിരെ പറയും. എനിക്ക് സംശയ രോഗമാണെന്ന് എന്റെ വീട്ടുകകാരോടും എല്ലാവരോടും പറയുമെന്നും' ബിന്ദു പറഞ്ഞു.
'മന്ത്രിക്ക് പലരുമായും ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ശനിയാഴ്ച ഞാന്‍ ആരോടും പറയാതെ വാളകത്തെ വീട്ടില്‍ പോയി. വാതില്‍ തുറന്നു, ശാന്തന്‍ എന്ന ഡ്രൈവറെ കണ്ടു. ഞാന്‍ ബെഡ്റൂമില്‍ പോയി കണ്ടത് വളരെ മോശം സാഹചര്യമായിരുന്നു. ഞാന്‍ ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ ശാന്തന്‍ എന്നെ തടയാന്‍ ശ്രമിച്ചു. എല്ലാത്തിനും ചിത്രങ്ങള്‍ എന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും' അവര്‍ പറഞ്ഞു.
'മന്ത്രിയെയും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ആളെയോ ഒന്നും ചെയ്തില്ല. എന്നാല്‍ ഞാന്‍ ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ മന്ത്രി, ശാന്ത അവരെ പിടിക്ക് അവരുടെ ഫോണ്‍ മാറ്റാന്‍ പറഞ്ഞു. ശാന്തന്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ സമ്മതിച്ചില്ല, ഞാന്‍ ഉടനെ ലേഖ ചേച്ചിയെ(ആര്‍ ശ്രീലേഖ) വിളിച്ചു. ചേച്ചി ഉടനെ 112ലേക്ക് വിളിക്കാന്‍ പറഞ്ഞു. ഓടി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രദീപ് എന്ന ആള് എന്നെ വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ല പൊലീസ് വരുന്നതിന് മുമ്പ് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശാന്തന്‍ കാറില്‍ കയറ്റി, ഗണേഷ് കുമാര്‍ അകത്ത് കയറി വാതില്‍ അടച്ചു ഇതാണ് ഉണ്ടായത്. പൊലീസ് വന്നിട്ട് എന്നോട് ചോദിച്ചു യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചു. അല്ല, എന്റെ പേര് ബിന്ദു എന്നാണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇത് ഞങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ഞാന്‍ പിണറായി സാറിനെ വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ ഒന്ന് വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നെ മന്ത്രിയുടെ വേറൊരു സ്റ്റാഫായ മനോജ് വന്നു പറഞ്ഞു. ചേച്ചി ഒന്നും ചെയ്യല്ലേ , ഞാന്‍ ഒന്നും ചെയ്യില്ലായെന്ന് പറഞ്ഞു. സാറിന് ഒരു തെറ്റ് പറ്റിപ്പോയി ക്ഷമിക്ക്. അതുകഴിഞ്ഞ് എന്റെ കാലില്‍ മനോജ് വീണു അപേക്ഷിച്ചു. എനിക്ക് ഡോക്യമെന്റ്സ് എടുക്കണം എന്ന് പറഞ്ഞു. അപ്പോള്‍ മനോജ് പറഞ്ഞു മന്ത്രിയുടെ വീട്ടില്‍ പൊലീസ് കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ പൊലീസ് പറഞ്ഞതനുസരിച്ച് ഞാന്‍ തന്നെ എന്റെ സാധനങ്ങള്‍ എടുക്കാന്‍ പോയി. ഇതിനിടെ മനോജ് എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ പെട്ടിയെടുത്ത് പുറത്തേക്ക് പോകാന്‍ നേരം പ്രദീപ് എന്നയാള്‍ വാതില്‍ അടച്ചു. പുറത്ത് പിങ്ക് പൊലീസ് നില്‍ക്കുമ്പോര്‍ പ്രദീപ് എന്റെ കൈയ്യില്‍ പിടിച്ച് വലിക്കുകയാണ്. പിന്നെ വാതില്‍ തുറന്ന് നോക്കുമ്പോള്‍ പൊലീസ് ഇല്ല. പിന്നെ ഞാന്‍ ഒരു ടാക്സി പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ കാറില്‍ പെട്ടിവെച്ച് കയറുകയാണുണ്ടായത്.
ബിജെപി കൗണ്‍സിലറായ ആര്‍ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞു. തനിക്കുണ്ടായ അനുഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും ബിന്ദു മോനോന്‍ പറഞ്ഞു. ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയുടെ മകളെയും വിളിച്ച് പറഞ്ഞിരുന്നുവെന്നും ബിന്ദു മേനോന്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളില്‍ മുന്നില്‍ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും ബിന്ദു മോനോന്‍ വ്യക്തമാക്കി.
