കയര്‍ബോര്‍ഡില്‍ തൊഴില്‍ പീഡനമെന്ന് പരാതി; ജോലി സമ്മര്‍ദവും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും മൂലം ജീവനക്കാരി സെറിബ്രല്‍ ഹെമിറേജ് ബാധിതയായെന്ന് കുടുംബം: അതീവ ഗുരുതരാവസ്ഥയിലായ ജോളി ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെ

കയര്‍ബോര്‍ഡില്‍ തൊഴില്‍ പീഡനമെന്ന് പരാതി; ജീവനക്കാരി സെറിബ്രല്‍ ഹെമിറേജ് ബാധിതയായെന്ന് കുടുംബം

Update: 2025-02-10 01:41 GMT

കൊച്ചി: കയര്‍ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനത്ത് തൊഴില്‍ പീഡനമെന്ന് പരാതി. സമ്മര്‍ദം താങ്ങാനാവാതെ സ്ഥാപനത്തിലെ ജീവനക്കാരി സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായതായി കുടുംബം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

സ്ഥാപനത്തിലെ കൊച്ചി ആസ്ഥാനത്ത് സെക്ഷന്‍ ഓഫിസറായിരുന്ന ജോളി മധുവിന്റെ കുടുംബമാണ് പരാതി ഉന്നയിച്ച് രംഗത്ത് എത്തിയത്. നിരന്തര തൊഴില്‍ സമ്മര്‍ദവും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും താങ്ങാനാവാതെയാണ് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. അതീവഗുരുതരമാണ് ജോളിയുടെ ആരോഗ്യ നില. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇതോടെയാണ് ജോളിയുടെ കുടുംബം പരാതിയുമായി രംഗത്ത് എത്തിയത്.

കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് ജോളി മധുവിന്റെ കുടുംബം പരാതി ഉന്നയിക്കുന്നത്. വിധവയും കാന്‍സര്‍ അതിജീവിതയുമാണ് ജോളി. ഈ പരിഗണന പോലും നല്‍കാതെ ജോളിയെ ആറു മാസം മുമ്പ് ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റുകയായിരുന്നെന്ന് കുടുംബം പറയുന്നു. രോഗാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയെങ്കിലും അതുപോലും പരിഗണിക്കാതെയായിരുന്നു സ്ഥലം മാറ്റം. മാത്രമല്ല ജോളിയുടെ ശമ്പളം പോലും തടഞ്ഞുവച്ചതായി കുടുംബം ആരോപിക്കുന്നു.

ഇതോടെ സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ ജോളിയുടെ നില ഗുരുതരമായി. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജോളിയുടെ ചികില്‍സ തുടരുന്നത്. ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫിസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റെ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായെന്നും കുടുംബം ആരോപിക്കുന്നു. ആരോപണത്തെ പറ്റി കയര്‍ബോര്‍ഡ് പ്രതികരിച്ചിട്ടില്ല.

Tags:    

Similar News