'ബാബ' എന്ന ഹിന്ദു നാമം കടയ്ക്ക് പാടില്ലെന്ന ഭീഷണിയുമായി ബജ്‌റംഗ് ദൾ; വകീൽ അഹമ്മദിന് തുണയായി എത്തിയ ദീപക്കിന് നേരെ സംഘപരിവാർ കൊലവിളി; വെറുപ്പിന്റെ അങ്ങാടിയിലെ സ്നേഹക്കടയുടെ ജീവിക്കുന്ന പ്രതീകമാണ് ആ യുവാവെന്ന് രാഹുൽ ഗാന്ധി; രാജ്യം ഏറ്റെടുത്ത 'മേരാ നാം മുഹമ്മദ് ദീപക്' എന്ന ഹാഷ്ടാഗിന് പിന്നിൽ

Update: 2026-02-02 11:14 GMT

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മുസ്‍ലിം കടയുടമയെ ഭീഷണിപ്പെടുത്താനെത്തിയ ബജ്റങ്ദൾ പ്രവർത്തകരെ ധീരമായി നേരിട്ട ദീപക് കുമാറിനെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെറുപ്പിന്റെ അങ്ങാടിയിലെ സ്നേഹക്കടയുടെ ജീവിക്കുന്ന പ്രതീകമാണ് ദീപകെന്നും, അദ്ദേഹം രാജ്യത്തിന്റെ യഥാർത്ഥ ഹീറോയാണെന്നും രാഹുൽ ഗാന്ധി പ്രശംസിച്ചു. ജനുവരി അവസാന വാരം നടന്ന ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി 'എക്സി'ൽ അഭിനന്ദനം രേഖപ്പെടുത്തിയത്.

ബി.ജെ.പിയും സംഘപരിവാറും ദിവസവും ചവിട്ടിമെതിക്കാൻ ഗൂഢാലോചന നടത്തുന്ന രാജ്യത്തിന്റെ ഭരണഘടനക്കും മനുഷ്യത്വത്തിനും വേണ്ടിയാണ് ദീപക് പോരാടിയതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സംഘപരിവാർ മനഃപൂർവ്വം രാജ്യത്ത് സാമ്പത്തികവും സാമൂഹികവുമായ വിഷം പടർത്തി ഇന്ത്യയെ വിഭജിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ സാധാരണ പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധ ശക്തികളെ പരസ്യമായി പിന്തുണയ്ക്കുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു.

വെറുപ്പിന്റെയും ഭയത്തിന്റെയും അരാജകത്വത്തിന്റെയും അന്തരീക്ഷത്തിൽ ഒരു രാജ്യത്തിനും പുരോഗമിക്കാൻ കഴിയില്ലെന്നും, സമാധാനമില്ലാത്ത വികസനം വെറും മുദ്രാവാക്യം മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. "നമുക്ക് കൂടുതൽ ദീപക് കുമാറുമാരെ ആവശ്യമുണ്ട്. സഹോദരാ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഭയപ്പെടേണ്ട. നിങ്ങൾ ശക്തനായ പോരാളിയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. ദീപക് കുമാറിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ബജ്റങ്ദൾ പ്രവർത്തകർ കൊലവിളിയുമായി ദീപകിന്റെ വീടിനും ജിംനേഷ്യത്തിന് പുറത്തും എത്തിയ സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ "മേരാ നാം മുഹമ്മദ് ദീപക്" എന്ന ഹാഷ് ടാഗിൽ വലിയ പിന്തുണ അദ്ദേഹത്തിന് ലഭിച്ചത്.

റിപ്പബ്ലിക് ദിനമായ ജനുവരി 26-നാണ് സംഭവങ്ങളുടെ തുടക്കം. ഉത്തരാഖണ്ഡിലെ പൗരി ഗാർവാളിൽ 70 വയസ്സുകാരനായ വകീൽ അഹമ്മദിന്റെ 'ബാബ സ്കൂൾ ഡ്രസ്' എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് ഒരു സംഘം ബജ്‌റംഗ് ദൾ പ്രവർത്തകർ ഭീഷണിയുമായി കടന്നെത്തി. 'ബാബ' എന്നത് ഹിന്ദു നാമമാണെന്നും, ഇത് മുസ്‍ലിം സ്ഥാപനങ്ങൾക്ക് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ട് കടയുടെ പേര് മാറ്റണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

ഭയപ്പാടോടെ കടയുടമയും മകനും നിൽക്കുമ്പോൾ, തൊട്ടടുത്ത കടയിലെ സുഹൃത്തിനെ സന്ദർശിക്കാനെത്തിയ ദീപക് കുമാർ ഈ തർക്കത്തിൽ ഇടപെട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന 'ബാബ' എന്ന പേര് എന്തുകൊണ്ട് അഹമ്മദിന്റെ കടയ്ക്ക് നൽകിക്കൂടെന്നും, 30 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേര് എന്തിന് മാറ്റണമെന്നും അദ്ദേഹം ചോദ്യം ചെയ്തു.

ഉത്തരം മുട്ടിയ ബജ്‌റംഗ് ദൾ പ്രവർത്തകർ പേര് ചോദിച്ച് ദീപകിനെതിരെ തിരിഞ്ഞപ്പോൾ, 'എന്റെ പേര് മുഹമ്മദ് ദീപക്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഏതാനും പേർ ചേർന്ന് ദീപകിനെ നേരിടാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ചെറുത്തുനിൽക്കുകയും, കടയ്ക്ക് പുറത്ത് ഉന്തും തള്ളുമുണ്ടായപ്പോൾ കുറച്ചുപേർ ദീപകിന് പിന്തുണയുമായി എത്തുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരാണ് ‘മേരാ നാം മുഹമ്മദ് ദീപക്’ എന്ന ഹാഷ് ടാഗുമായി ദീപകിന് പിന്തുണയുമായെത്തിയത്.

ബജ്‌റംഗ് ദൾ പ്രവർത്തകരെ ധീരമായി നേരിട്ട ദീപക് കുമാർ വധഭീഷണികളും പോലീസ് നടപടികളും നേരിടുന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ പ്രശംസിക്കുകയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്റെ ഹീറോ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ദീപകിന്റെ വീടിനും അദ്ദേഹം നടത്തുന്ന ജിംനേഷ്യത്തിനും മുന്നിൽ ബജ്‌റംഗ് ദൾ പ്രവർത്തകർ കൊലവിളിയുമായി എത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിന് പിന്നാലെയാണ് പോലീസ് ദീപക്കിനെതിരെ കേസെടുത്തത്.

വിവിധ ഹിന്ദുത്വ പേജുകളിലൂടെ ഇയാൾക്കെതിരെ കൊലവിളിയും ആയുധമെടുക്കാനുള്ള ആഹ്വാനവും ഉയർന്നിട്ടുണ്ട്. ഡെറാഡൂൺ, ഹരിദ്വാർ തുടങ്ങിയ വിവിധ നഗരങ്ങളിൽ നിന്നും സംഘടിച്ചെത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകർ ദീപകിന്റെ വീടിനും അദ്ദേഹം നടത്തുന്ന ജിംനേഷ്യത്തിനും മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ദീപക് ഭീരുവാണെന്നും തങ്ങളെ നേരിടാൻ ധൈര്യമില്ലാതെ ഒളിച്ചോടിയെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.

"മുഹമ്മദ് ദീപക് എന്ന് സ്വയം വിശേഷിപ്പിച്ചവൻ ജിംനേഷ്യവും പൂട്ടി ഒളിച്ചോടിയിരിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ പുറത്തുവരൂ. അന്ന് നിരായുധരായ ബജ്‌റംഗ് ദൾ പ്രവർത്തകരെയാണ് അയാൾ നേരിട്ടത്. ഇപ്പോൾ ഞങ്ങൾ അയാളുടെ നാട്ടിൽ തന്നെയുണ്ട്. മുസ്‍ലിംകളെ അത്രയ്ക്ക് സ്നേഹമാണെങ്കിൽ തൊപ്പി ധരിച്ച് മുസ്‍ലിമായിക്കോളൂ," - ദീപകിന്റെ വീടിനു മുന്നിൽ തടിച്ചുകൂടിയവർ വെല്ലുവിളിച്ചു.

അതേസമയം, ബജ്റങ്ദൾ, വി.എച്ച്.പി പ്രവർത്തകരുടെ പരാതിയിൽ ദീപക് കുമാറിനും അദ്ദേഹത്തിന്റെ സുഹൃത്തിനുമെതിയെരും പൊലീസ് കേസെടുത്തു. പ്രവർത്തകരെ ആ​ക്രമിച്ചു, കാലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

എന്നാൽ, പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധവുമുയർന്നു. കാലപം നടത്താൻ ലക്ഷ്യമിട്ടെത്തിയ ഹിന്ദുത്വ സംഘങ്ങളെ തടഞ്ഞ് മാതൃകയായി രണ്ടു യുവാക്കളെ അഭിനന്ദിക്കുന്നതിനു പകരം കേസ് ചുമത്തി കുറ്റവാളികാളാക്കുന്നത് അന്യായമാണെന്നും, വെറുപ്പിനെതിരെ പോരാടുന്നവരുടെ പ്രതീകമാണ് ഇരുവരുമെന്നും കോൺഗ്രസ് നേതാവ് രുചിറ ചുതുർവേദി കുറിച്ചു.

Tags:    

Similar News