'ആകാശം ഇടിഞ്ഞു വീണാലും നീതി നടക്കട്ടെ'! ഗൂഡാലോചന തിയറി പൊളിഞ്ഞതിന് പ്രധാന കാരണം 'മാഡ'ത്തെ മറന്ന അന്വേഷണം; ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് ആദ്യം പറഞ്ഞ പള്‍സര്‍ പിന്നീട് മൊഴി മാറ്റി; ബി സന്ധ്യയും ബൈജു പൗലോസും ഗൂഡാലോചന നടത്തിയെന്നും പരമാര്‍ശങ്ങള്‍; ജഡ്ജിമാരെ സ്വാധീനിച്ചെന്ന ആരോപണവും തെളിഞ്ഞില്ല; എങ്ങനെ ദിലീപ് കുറ്റവിമുക്തനായി? നടനെ 'മാഡം' രക്ഷിച്ച കഥ

Update: 2025-12-13 01:06 GMT

കൊച്ചി: സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് സമ്പൂര്‍ണ്ണ ആശ്വാസം നല്‍കിയ വിധിന്യായത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. ദിലീപിനെ കേസില്‍ ഉള്‍പ്പെടുത്തിയതിന് അടിസ്ഥാനമായ ഗൂഢാലോചനാ സിദ്ധാന്തം കോടതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതായി ഉത്തരവില്‍ വ്യക്തമാക്കുന്നു. ദിലീപിന്റെ പേരില്‍ ചുമത്തിയിരുന്ന ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്ന് വിചാരണക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും തമ്മില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്‍ വാദങ്ങളെ തള്ളിക്കളഞ്ഞാണ് കോടതിയുടെ നിര്‍ണായക വിധി. ഇതോടെ ദിലീപിനെ ഈ കുറ്റത്തില്‍നിന്ന് കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. 1711 പേജുള്ള വിധിന്യായത്തിലാണ് കോടതിയുടെ സുപ്രധാന കണ്ടെത്തലുകള്‍.

ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവായി പ്രോസിക്യൂഷന്‍ പ്രധാനമായും കോടതിയില്‍ ഹാജരാക്കിയത് സുനി ജയിലില്‍വെച്ച് എഴുതിയ കത്തായിരുന്നു. എന്നാല്‍, ഈ കത്ത് അവിശ്വസനീയമാണെന്ന് കോടതിക്ക് മുന്നില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. കേസിന്റെ തുടക്കത്തില്‍ പള്‍സര്‍ സുനി ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ മൊഴി മാറ്റിപ്പറയുകയും ക്വട്ടേഷന്‍ നല്‍കിയത് നടന്‍ ദിലീപാണെന്ന് വാദിക്കുകയും ചെയ്തു. സുനി ആദ്യം പറഞ്ഞ സ്ത്രീയെക്കുറിച്ച്(മാഡം) പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഈ പശ്ചാത്തലങ്ങളെല്ലാം പരിഗണിച്ചാണ് ദിലീപും സുനിയും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാണിച്ചത്.

കേസിന്റെ വാദത്തിനിടെ എട്ടാം പ്രതിയായിരുന്ന ദിലീപ് വിവിധ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നതായും വിധിന്യായത്തില്‍ പരാമര്‍ശമുണ്ട്. എന്നാല്‍, ഇതൊരു അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ശക്തമായി വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും പക്ഷപാതപരമായി പെരുമാറിയെന്നും, ജുഡീഷ്യറിയെയും ജഡ്ജിയെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. എങ്കിലും, ഈ ആരോപണങ്ങളില്‍ കോടതി പ്രത്യേകമായി ഇടപെടുന്നില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കി ക്വട്ടേഷന്‍ നല്‍കി എന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതിക്ക് അംഗീകരിക്കാനായില്ല. ക്വട്ടേഷനോ പണമിടപാടുകളോ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ 'മാഡം' ആണ് ദിലീപിനെ രക്ഷിക്കുന്നത്. പള്‍സര്‍ സുനി ആദ്യം പറഞ്ഞ മാഡത്തെ അല്ലെങ്കില്‍ സ്ത്രീ ക്വട്ടേഷനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നുവെന്ന് സാരം.

ജയിലില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങള്‍, പള്‍സര്‍ സുനിയുടെ കത്ത് എന്നിവയെല്ലാം ഗൂഢാലോചനയുടെ തെളിവായി പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാട്ടിയെങ്കിലും നിയമപരമായ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കോടതി ഇവ തള്ളിക്കളഞ്ഞു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടന്ന തുടരന്വേഷണ റിപ്പോര്‍ട്ടും കോടതി പൂര്‍ണ്ണമായും തള്ളി. കോടതിയെ പ്രോസിക്യൂഷന്‍ സംശയ നിലയില്‍ നിര്‍ത്തി എന്ന് വിധിന്യായത്തില്‍ ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശമുണ്ട്. അറസ്റ്റിന് ശേഷം വൈകിട്ട് ആറുമണി വരെ ദിലീപ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി എഫ്.എസ്.എല്‍. റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുന്നു. കസ്റ്റഡിയിലുള്ള ഒരാള്‍ എങ്ങനെയാണ് ഫോണ്‍ ഉപയോഗിച്ചത് എന്ന കാര്യത്തില്‍ കോടതി സംശയം രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് തന്നെ വിളിച്ചുവരുത്തിയത് എന്നും, ആലുവ റൂറല്‍ എസ്.പി. എ.വി. ജോര്‍ജ്ജാണ് താനുമായി സംസാരിച്ചതെന്നും ദിലീപ് വാദിച്ചു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപ് കോടതിയില്‍ ഉന്നയിച്ച ഗുരുതരമായ മറ്റൊരു ആരോപണവും വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്: കേസിന്റെ ടീം ലീഡര്‍ ആയിരുന്ന അന്നത്തെ ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ (ഐ.ജി) സാന്നിധ്യമില്ലാതെയാണ് പല കാര്യങ്ങളും നടന്നതെന്നാണ് ദിലീപിന്റെ ആരോപണം. അന്നത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. ആയിരുന്ന ബി. സന്ധ്യ, ആലുവ റൂറല്‍ എസ്.പി., അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. ബൈജു പൗലോസ് എന്നിവരടങ്ങിയ സംഘമാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയതെന്നാണ് ദിലീപ് വാദിച്ചത്. 'ആകാശം ഇടിഞ്ഞു വീണാലും നീതി നടക്കട്ടെ' എന്ന

1700-ല്‍ അധികം പേജുകള്‍ ഉള്ള വിധിന്യായത്തില്‍ കോടതിയുടെ നിലപാട് വ്യക്തമാക്കുന്ന ശക്തമായ വാക്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്:

എന്തൊക്കെ വിമര്‍ശനങ്ങളുണ്ടായാലും നിയമപ്രകാരമുള്ള കാര്യങ്ങളാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും, ഇവിടെ നടപ്പാക്കപ്പെടുന്നത് നിയമമാണെന്നും കോടതി വ്യക്തമാക്കി. ഉത്തരവിന്റെ 1,110-ാം പേജ് മുതലാണ് ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്നത്. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഇവിടെ അടിവരയിടുന്നു. അതേസമയം, കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയെങ്കിലും, പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള 6 പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് 20 വര്‍ഷം കഠിനതടവ് വിധിച്ചു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞത്.

Tags:    

Similar News