ഇടുപ്പില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയോട് അറ്റന്‍ഡര്‍ മോശമായി പെരുമാറിയത് 'ഡിആര്‍ ഫാന്‍സ്' രക്ഷിക്കുമെന്ന മുന്‍വിധിയില്‍; മൂത്രം നിറഞ്ഞ യൂറിന്‍ ബാഗ് മാറ്റുന്നതിനിടെ കടന്നു പിടിത്തം; ക്രൂരത തിരിച്ചറിഞ്ഞ് ആശുപത്രി സൂപ്രണ്ട് നടത്തിയത് സമാനതകളില്ലാത്ത ഇടപെടല്‍; ദില്‍കുമാര്‍ അഴിക്കുള്ളില്‍; ആരോഗ്യ കേരളം സുരക്ഷിതമോ?

Update: 2025-04-27 03:19 GMT

തിരുവനന്തപുരം: ആരോഗ്യ കേരളത്തിന് അപമാനമായി വീണ്ടും ആശുപത്രി പീഡനം. ജീവനക്കാരനെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ലെന്നത് മാത്രമാണ് ആശ്വാസം. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ സുരക്ഷിതരോ എന്ന ചോദ്യം ഉയര്‍ത്തുന്നതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഈ സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയോട് ജീവനക്കാരന്റെ അതിക്രമം ഉണ്ടായത് അപ്രതീക്ഷിതമായാണ്. സംഭവത്തില്‍ ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറിനെ (54) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ ഇയാള്‍ കടന്ന് പിടിച്ചെന്നാണ് പരാതി. ദില്‍കുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്.സുനില്‍കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ നിയന്ത്രിക്കുന്നത് ഡിആര്‍ ഫാന്‍സാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നു. ഈ സംഘത്തിലെ പ്രധാനിയാണ് ദില്‍കുമാര്‍. എന്നാല്‍ ആശുപത്രി സൂപ്രണ്ടിന്റെ അതിശക്തമായ നിലപാട് കാരണം ഡി ആര്‍ കൂട്ടായ്മയ്ക്കും ഇയാളെ രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജ് പോലീസും സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ല. കഴിഞ്ഞ ദിവസമാണ് ഇടുപ്പില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയോട് അറ്റന്‍ഡറായി ജോലി ചെയ്തിരുന്ന ദില്‍കുമാര്‍ മോശമായി പെരുമാറിയത്. മൂത്രം നിറഞ്ഞ യൂറിന്‍ ബാഗ് മാറ്റുന്നതിനിടെയാണ് ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു.

ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് പൊലീസിനെ വിവരമറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രതിയെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് ചെയ്തത്. ഐസിയു ജീവനക്കാരനായ ഇയാള്‍ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനു മുന്‍പായിരുന്നു അതിക്രമം. ചെറിയ മയക്കത്തിലായിരുന്നു യുവതി. ഐസിയുവില്‍ ആരുമുണ്ടായിരുന്നില്ല. രാത്രി ബന്ധുക്കള്‍ കാണാന്‍ എത്തിയപ്പോഴാണ് യുവതി കരഞ്ഞു കൊണ്ടു സംഭവം വിശദീകരിച്ചത്. ബന്ധുക്കള്‍ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സൂപ്രണ്ട് അതിവേഗം ഇടപെട്ടു. ആരോഗ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ കാര്യങ്ങള്‍ അറിയിച്ചു. എന്നാല്‍ നടപടികള്‍ അതീവ രഹസ്യമാക്കാനും ശ്രദ്ധിച്ചു.

ദില്‍കുമാര്‍ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആര്‍എംഒ സൂപ്രണ്ടിന് നല്‍കി. ദില്‍കുമാറിനെ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദില്‍കുമാറിനെ ഒളിവില്‍ പോകാന്‍ പോലും സൂപ്രണ്ട് സമയം നല്‍കിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമാന സംഭവത്തില്‍ ജീവനക്കാരെ സംരക്ഷിക്കാന്‍ നടത്തിയ നീക്കം വിവാദമായിരുന്നു. ഇതുകൊണ്ടാണ് തിരുവനന്തപുരത്തെ സൂപ്രണ്ട് കരുതലോടെ പ്രവര്‍ത്തിച്ചത്. ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരന്‍ ദില്‍കുമാറിനെ ആദ്യം അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഇയാള്‍ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന റിപ്പോര്‍ട്ട് ലഭിച്ചതില്‍ പ്രകാരമായിരുന്നു ആദ്യ നടപടി.

നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി വിവരം ബന്ധപ്പെട്ട മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു. ആര്‍എംഒയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ പൊലീസിലും പരാതി നല്‍കി. അതുവരെ ജീവനക്കാരന്‍ ഒളിവില്‍ പോകാതിരിക്കാനും ശ്രദ്ധിച്ചു. ഇതാണ് റിമാന്‍ഡിലേക്ക് കാര്യങ്ങളെത്തിച്ചത്. സാക്ഷരതയില്‍ ഏറെ സമ്പന്നമായ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലും ഇതെല്ലാം നടക്കുന്നുവെന്നത് ഞെട്ടലാണ്. ആരോഗ്യമന്ത്രിയുടെ ശക്തമായ ഇടപെടല്‍ ആവശ്യമായ സാഹചര്യമാണ് ഇത്.

Tags:    

Similar News