മനസ്സുവിഷമിച്ച് മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഫോണ്‍കോള്‍ ചെയ്യുന്നത്; എന്റെ കുഞ്ഞിനേയും ഇതു ബാധിക്കുന്നുണ്ട്; അനുജത്തിമാരെപ്പോലെ കണ്ടവരാണ് ഈ ചതി ചെയ്തത്; തെളിവെല്ലാം അനുകൂലം; താന്‍ തെറ്റു ചെയ്തിട്ടില്ല, അതുകൊണ്ട് ഭയമില്ല; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ദിയ കൃഷ്ണ
തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ദിയ കൃഷ്ണ
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ തിരുവനന്തപുരത്തുള്ള സ്ഥാപനത്തില്‍ ജീവനക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ദിയ കൃഷ്ണ. ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഉപഭോക്താക്കള്‍ പണം അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് ഇവര്‍ സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കിയതിന്റെ വിവരങ്ങളുമടക്കമാണ് ദിയ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ആയിരക്കണക്കിന് മെസേജുകളാണ് തട്ടിപ്പ് സംബന്ധിച്ച് ലഭിച്ചുകൊണ്ടോയിരിക്കുന്നതെന്ന് ദിയ പറയുന്നു. ഈ മെസേജ് അയക്കുന്നവരെല്ലാം ആര്‍ക്കാണ് പണം അയച്ചതെന്നും അതിന്റെ സ്‌ക്രീന്‍ഷോട്ടുമടക്കം പങ്കുവയ്ക്കുന്നുണ്ടെന്ന് പറഞ്ഞ ദിയ നേരിട്ട് പൊലീസില്‍ പരാതിപ്പെടണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
അതേ സമയം ഒരു പോയന്റും കിട്ടിയില്ലെങ്കില്‍ ജാതി കാര്‍ഡ് ഉപയോഗിക്കരുതെന്ന് ദിയ കൃഷ്ണ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വ്‌ലോഗില്‍ പറയുന്നു. അത് വളരെ ചീപ്പ് ആയ കാര്യമാണ്. ജാതിയാണ് പ്രശ്‌നമെങ്കില്‍ ഇവരെ ജോലിക്ക് എടുക്കാതെ ഇരിക്കാമായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരെ വിളിച്ച് ചീത്ത പറഞ്ഞ സംഭവത്തെക്കുറിച്ചും ദിയ വിശദീകരിക്കുന്നുണ്ട്.
'ഈ പ്രശ്നമുണ്ടായ സമയംതൊട്ടേ ഈ ക്രിമിനല്‍സിന്റെ പേര് പുറത്തുപറയണമെന്ന് വിചാരിച്ചിരുന്നതാണ്. പക്ഷേ പെണ്‍കുട്ടികളല്ലേ, അവരുടെ ഭാവി നശിപ്പിക്കേണ്ടെന്ന് ഓര്‍ത്ത് ആണ് ഇത് ചെയ്യാതെ ഇരുന്നത്. അശ്വിനും ഇതുതന്നെയാണ് പറഞ്ഞത്. അവര്‍ തെറ്റ് സമ്മതിക്കുക എന്നതായിരുന്നു നമ്മുടെ ആവശ്യം. എത്ര രൂപ പോയി എന്നത് അറിയണമെന്നുണ്ടായിരുന്നു. ഒരു തെളിവും പുറത്തുവിടാതെ ഇരിക്കുകയായിരുന്നു. പക്ഷേ, ദൈവമായി അറിഞ്ഞ് ചില ആളുകളെക്കൊണ്ട് ചിലത് ചെയ്യിപ്പിക്കുമെന്ന് പറയില്ലേ.
29-ന് രാത്രി ഞാന്‍ അവരെ ഉറങ്ങാന്‍ സമ്മതിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് അവര്‍ ഒരു ഫോണ്‍കോള്‍ പുറത്തുവിട്ടിരുന്നു. സത്യത്തില്‍ അവര്‍ എന്നെയാണ് ഉറങ്ങാന്‍ അനുവദിക്കാതെ ഇരുന്നത്. ബുദ്ധി അവര്‍ക്ക് കൂടിപ്പോയതാണ് പ്രശ്‌നം. എത്ര വലിയ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് അതില്‍ തന്നെയുണ്ട്. അവര് തന്നെ അവരുടെ മുഖം പുറത്തുവിട്ടിരിക്കുകയാണ്. പിന്നെ നമ്മളെന്തിനാണ് പുറത്ത് വിടാതെ ഇരിക്കുന്നത്.
എത്ര രൂപയാണ് നിങ്ങള്‍ എന്നെ പറ്റിച്ചതെന്ന് ഞാന്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍ അവര്‍ പറയുന്നുണ്ട്, ചേച്ചി അത് ഞങ്ങള്‍ ഓപ്പണ്‍ ആയി തുറന്നു പറഞ്ഞതല്ലേ. മനസ്സുവിഷമിച്ച് മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഈ ഫോണ്‍കോള്‍ ചെയ്യുന്നത്. എന്റെ കുഞ്ഞിനേയും ഇതു ബാധിക്കുന്നുണ്ട്.
കസ്റ്റമര്‍ സര്‍വീസിനെക്കുറിച്ച് ഒരുപാട് പരാതികള്‍ വന്നിരുന്നു. അതിനെല്ലാം കാരണം ഇവരായിരുന്നു. കുടുംബത്തില്‍ ഒരാളുപോലും നമ്മളെ പറ്റിച്ചാല്‍ അത് സഹിക്കാനാവില്ല. ഇത്രയും നാള്‍ മാന്യമായിട്ടായിരുന്നു അവരോട് പെരുമാറിയത്. ആദ്യമൊക്ക ഞാന്‍ കരയുകയായിരുന്നു. പക്ഷേ, സത്യം പൂര്‍ണമായും എന്റെ ഭാഗത്താണെങ്കില്‍ ഞാന്‍ എന്തിന് കരയണം. 'ചേച്ചി ടാക്‌സ് വെട്ടിക്കാനല്ലേ നമ്മളോട് പറഞ്ഞത്, അത്രയല്ലേ നമ്മള്‍ ചെയ്തുള്ളൂ.' എന്ന് വേണമെങ്കില്‍ അവര്‍ക്ക് അപ്പൊഴേ ചോദിക്കാമായിരുന്നു. അത് എന്തുകൊണ്ട് അവര്‍ ചോദിച്ചില്ല.
ഒരു പോയിന്റും ഇല്ലെങ്കില്‍ ജാതിയല്ല ഉപയോഗിക്കേണ്ടത്. അത് ചീപ്പ് പരിപാടിയാണ്. അങ്ങനെ ജാതി കാര്‍ഡ് ഉപയോഗിക്കരുത്. ഞങ്ങളെ ടാര്‍ഗറ്റ് ചെയ്ത് ടാര്‍ണിഷ് ചെയ്യാനായിരുന്നു അവിടെ ശ്രമിച്ചത് എന്ന് കാണുന്നവര്‍ക്ക് മനസ്സിലാകും. അങ്ങനെയെങ്കില്‍ ഈ ജാതിയില്‍ ഉള്ളവരെ എടുക്കില്ലെന്ന് നേരത്തെ പറയാമായിരുന്നു.
എന്ത് പറയാനെന്ന് ദിവ്യ ചോദിക്കുമ്പോള്‍ ജീവനക്കാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നെന്ന് പറയും. ഇവിടെ പണം നഷ്ടപ്പെട്ട ഞാനല്ലേ ആത്മഹത്യ ചെയ്യേണ്ടത്. അല്ലാതെ, മോഷ്ടിച്ച നിങ്ങള്‍ അല്ലല്ലോ. നിങ്ങള്‍ക്ക് ആഢംബര ജീവിതമാണ്. ഇത്രയും പണം പോയതിന്റെ പേരില്‍ ഞാനും ഭര്‍ത്താവുമല്ലേ ആത്മഹത്യ ചെയ്യേണ്ടത്. ഇത് അവരുടെ അടുത്ത കാര്‍ഡ് ആണ്. ജാതി കാര്‍ഡ് പോലെ ഒരു ആത്മഹത്യ കാര്‍ഡ്', ദിയ പറയുന്നു.
അതേ സമയം ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച് പൊലീസ് വ്യക്തത വരുത്തുമെന്നാണ് കരുതുന്നത്. സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷം തട്ടിയെടുത്തു എന്നാണ് ദിയ പറയുന്നത്. ഈ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എട്ടുലക്ഷം രൂപ ഇവര്‍ മടക്കി നല്‍കി. എന്നാല്‍ അതിനു പിന്നാലെ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. കൃഷ്ണകുമാറും കുടുംബവും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. എന്നാല്‍ തെളിവുകളെല്ലാം ജീവനക്കാര്‍ക്കെതിരാകുകയാണ്.
തന്റെ ബിസിനസില്‍ താന്‍ പോലുമറിയാതെ യു.എസില്‍ റീ സെല്ലിങ് വരെ ജീവനക്കാര്‍ നടത്തിയെന്നും ഒരു വര്‍ഷമായി ഇത് തുടരുകയായിരുന്നുവെന്നും ദിയ പറയുന്നു. ഇതിനെല്ലാമുള്ള തെളിവുകള്‍ ഇപ്പോഴാണ് ലഭിക്കുന്നത്. ഇതുവരെ ഒന്നുമറിഞ്ഞിരുന്നില്ല. അനുജത്തിമാരെപ്പോലെ കണ്ടവരാണ് ഈ ചതി ചെയ്തതെന്നും ദിയ പറയുന്നു. താന്‍ തെറ്റു ചെയ്തിട്ടില്ല അതുകൊണ്ട് ഭയമില്ല. മാത്രമല്ല തന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് അവര്‍ തന്നെ തനിക്ക് അനുകൂലമായ തെളിവ് പുറത്തുവിട്ടതെന്നും ദിയ കൂട്ടിച്ചേര്‍ക്കുന്നു.
ഇത്രയും പ്രശ്‌നങ്ങള്‍ക്കിടയിലും ദിയ ആത്മധൈര്യത്തോടെ നിലകൊള്ളുന്നതിനെ പ്രശംസിക്കുന്നവരും ഒപ്പം നില്‍ക്കുന്നവരും ഒട്ടേറെയാണ്. ഗര്‍ഭിണിയായ ഒരു പെണ്ണിനോട്, അതും പെണ്ണുങ്ങള്‍ തന്നെ ഈ ചെയ്തത് കഷ്ടമായിപ്പോയി എന്നാണ് വരുന്ന കമന്റുകളിലേറെയും. 'മാനസികമായും വൈകാരികമായും എത്രത്തോളം തളര്‍ത്താന്‍ ശ്രമിച്ചാലും എന്നും ചിരിച്ചുകൊണ്ട് ഉണരും അതാണീ പെണ്‍കുട്ടി' എന്ന ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ദിയ പങ്കുവച്ചിട്ടുണ്ട്. 'ഒ ബൈ ഓസി' എന്ന തന്റെ ബിസിനസ് സംബന്ധിച്ച അപ്‌ഡേറ്റും അവര്‍ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.