ക്യു ആര്‍ കോഡ് മാറ്റിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല; ജാതീയമായും ആരെയും അധിക്ഷേപിച്ചിട്ടില്ല; എല്ലാ ദിവസവും എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച് വീട്ടില്‍ കൊണ്ടുവന്ന് തന്നെങ്കില്‍ അതിന് തെളിവ് എവിടെ; എടിഎമ്മിലെ സിസി ടി വി ദൃശ്യങ്ങള്‍ കാണില്ലേ? ആരെയും തട്ടിക്കൊണ്ടു പോയിട്ടുമില്ല; ജീവനക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ചു ദിയ കൃഷ്ണ
ക്യു ആര്‍ കോഡ് മാറ്റിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല
തിരുവനന്തപുരം: തനിക്കും വീട്ടുകാര്‍ക്കുമെതിരെ ജീവനക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചു ദിയ കൃഷ്ണ. ജാതീയമായി അധിക്ഷേപിച്ചു എന്ന ആരോപണം വ്യാജമാണെന്ന് ദിയ മാധ്യമങ്ങളോട് പ്രതികരിച്ചു. ആരെയും ജാതീയമായി അധിക്ഷേപികുന്ന ആളല്ല താന്‍. ജാതിയുടെ കാര്യം പറയുകയാണെങ്കില്‍ ഒന്നിലും ജാതി കാണുന്നവരല്ല ഞങ്ങള്‍. എന്റെ അമ്മ ഒരു നായരാണ്. അമ്മ ഈഴവ സ്ത്രീയാണ്, ഭര്‍ത്താവ് ബ്രാഹ്‌മിണുമാണ്. ജാതി അധിക്ഷേപം എവിടെയും നടത്തിയിട്ടില്ലെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.
ക്യു ആര്‍ കോഡ് മാറ്റിവെച്ച് അവരുടെ അക്കൗണ്ടില്‍ പണം വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. എല്ലാ ദിവസവും പണം പിന്‍വലിച്ച് എനിക്കു തന്നു എന്നാണ് അവര്‍ പറയുന്നത്. അത് ശരിയല്ല. അങ്ങനെ പണം പിന്‍വലിച്ചെങ്കില്‍ എടിഎമ്മില്‍ നിന്നും പിന്‍വലിക്കണമല്ലോ? അതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ എവിടെ? പണം കൊണ്ടുവരാന്‍ താന്‍ ആവശ്യപ്പെട്ടതിന്റെ ഫോണ്‍കോളോ വാട്‌സ്ആപ്പ് സന്ദേശമോ ഉണ്ടായെന്നും ദിയ കൃഷ്ണ ചോദിച്ചു.
തട്ടിക്കൊണ്ട് പോകല്‍ ആരോപണവും ശരിയല്ല, ചേച്ചിയുടെ വണ്ടിയില് അവര്‍ കയറി വരികയായിരുന്നു. കെട്ടിയിട്ടു എന്നാണ് ആരോപണം. അതും ശരിയല്ല. എല്ലാവര്‍ക്കും ഇരിക്കാന്‍ കസേര കൊടുത്തിരുന്നു. ഭക്ഷണം അടക്കം കഴിക്കാന്‍ കൊടുത്തിരുന്നു. ഈ വിഷയത്തില്‍ രാഷ്ട്രീയമായി അഭിപ്രായം പറയാന്‍ താനില്ലെന്നും ദിയ പറഞ്ഞു. എനിക്കറിയാവുന്ന ജീവനക്കാരാണ് അവര്‍. അവര്‍ക്കി പിന്നില്‍ ആരോ ഉണ്ട്. ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തത്ത പറയുന്നതു പോലെ ആരോ പറയിപ്പിക്കുന്നതാണ്. ജിഎസ്ടിയെ കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണ പോലുമില്ലെന്നും. പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്നും അവര്‍ പറഞ്ഞു. കേസില്‍ പിന്നോട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ദിയ വ്യക്തമാക്കി.
താന്‍ ആശുപത്രിയിലായതിനാല്‍ ഓഫീസ് കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലായെന്നും ജീവനക്കാരെ വിശ്വസിച്ചാണ് താന്‍ ആ ദിവസങ്ങളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നതെന്നും കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ പറഞ്ഞു. പണം പോയതല്ല തന്റെ പ്രശ്നം വിശ്വാസ വഞ്ചന നടത്തിയതാണ് തന്നെ വിഷമിപ്പിച്ചതെന്നും ദിയ കൂട്ടിചേര്‍ത്തു. മകളെ ഭീഷണിപ്പെടുത്തിയെന്നും കൃഷ്ണകുമാറും പറഞ്ഞു. ദിയയുടെ സ്ഥാപനത്തില്‍ നിന്ന് ഈ മൂന്ന് പേര്‍ പണം തട്ടിയെടുത്തിരുന്നുവെന്നും ഇതിന്റെ പേരില്‍ കേസ് നല്‍കിയതിന് പിന്നാലെ അവര്‍ നല്‍കിയ വ്യാജ കൗണ്ടര്‍ കേസാണിതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
'ഞങ്ങള്‍ പരാതി കൊടുത്തതിന്റെ പിറ്റേ ദിവസമാണ് ഈ മൂന്ന് കുട്ടികള്‍ ഞങ്ങള്‍ക്കെതിരെ പരാതി കൊടുക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ളതാണ് കേസ്. പക്ഷെ ഇതിനെതിര ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. അതെല്ലാം പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കിയവരുടെ കൈയില്‍ അങ്ങനെ യാതൊരു തെളിവുമില്ല. മകളുടെ പല ചടങ്ങുകളിലും ദിയക്ക് ഒപ്പം കൂടെ നിന്നവരാണ് പരാതി നല്‍കിയിരിക്കുന്നത്. പലപ്പോഴും ഇങ്ങനെയല്ല അവരോട് നില്‍ക്കണ്ടതെന്ന് പറഞ്ഞപ്പോഴും എന്റെ അനിയത്തിമാരെ പോലെയാണ് എന്ന് ദിയ പറഞ്ഞിരുന്നു. ന്യായം ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം' ജി കൃഷണകുമാര്‍ പറഞ്ഞു.
കുറ്റം സമ്മതിക്കുന്നതും പണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ തെളിവും തങ്ങളുടെ കയ്യില്‍ ഉണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇനി പ്രതീക്ഷ. തനിക്കെതിരെ കേസെടുത്തതിന്റെ ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. നല്ല രീതിയിലുള്ള മറുപടിയാണ് ലഭിച്ചത്. ന്യായമായ മറുപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദേഹം പറഞ്ഞു.
നേരത്തെ ദിയ കൃഷ്ണ തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയത് നികുതി പ്രശ്‌നം മൂലമാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങിയാല്‍ മതിയെന്ന് ദിയ പറഞ്ഞതാണ്. ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണവും അവര്‍ ഉന്നയിച്ചു. ദിയയുടേത് ഒരു പ്രത്യേക തരം സ്വഭാവമാണ്. ജീവനക്കാരോട് മോശമായാണ് പെരുമാറുന്നത്. ഭീഷണിപ്പെടുത്തുക അടക്കം ചെയ്തുവെന്നും അവര്‍ ആരോപിച്ചു. കൃഷ്ണകമാര്‍ അടക്കമുള്ളവര്‍ ജാതീയമായ അധിക്ഷേപിച്ചുവെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു.
എട്ട് ലക്ഷത്തോളം രൂപ തിരികെ വാങ്ങിയത് ഭീഷണിപ്പെടുത്തിയാണ്. തങ്ങളെ തട്ടിക്കൊണ്ടു പോയി ഭീഷണി മുഴക്കുകയാണ് ചെയ്തത്. ഫോണ്‍ അവരുടെ കസ്റ്റഡിയിലായിരുന്നു. രാവിലെ 11 മണിക്കെത്തിയ ഞങ്ങളെ വൈകുന്നേരം വരെ ഒരു വീട്ടില്‍ പൂട്ടിയിട്ടു. തങ്ങളുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം അടക്കം പണയം വെച്ചാണ് പണം തിരികെ നല്‍കിയത്. ഭീഷണി മുഴക്കിയതിന് തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞു.
'ജോലിക്ക് കയറിയിട്ട് ഒരു വര്‍ഷമായി. കസ്റ്റമേഴ്‌സിന്റെ പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയാല്‍ മതിയെന്ന് ദിയ പറഞ്ഞു. താന്‍ വരുമ്പോള്‍ ആഴ്ചയിലോ, മാസത്തിലോ പണമായി കൈയില്‍ കൊടുത്താല്‍ മതിയെന്ന് പറഞ്ഞു. പിന്നീട് കുറേ നാളുകള്‍ക്ക് ശേഷമാണ് നികുതിയുമായി ബന്ധപ്പെട്ട കാര്യമുള്ളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങാന്‍ പറഞ്ഞതെന്ന് പറഞ്ഞു. ഷോപ്പിന്റെ കാര്യങ്ങളെല്ലാം ഞങ്ങളെയാണ് ഏല്‍പ്പിച്ചിരുന്നത്. ദിയ പലപ്പോഴും ഷോപ്പിലേക്ക് വരാറില്ലെ'ന്നും പരാതിക്കാര്‍ പറഞ്ഞു.
'പാര്‍ട്ട് ടൈം എന്നുപറഞ്ഞ് കയറിയ ജോലി ഓവര്‍ടൈം ആയപ്പോള്‍ ജോലി ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചിരുന്നു. തന്റെ പ്രസവം കഴിയുന്നത് വരെ അവിടെ നിക്കണമെന്നും അതിനുശേഷം പുതിയ സ്റ്റാഫുകളെ നോക്കുമെന്നും ദിയ പറഞ്ഞതുകൊണ്ടാണ് വീണ്ടും അവിടെ നിന്നത്. പിന്നീട് എന്തുപറഞ്ഞാലും അടിച്ചമര്‍ത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. അതുകൊണ്ട് ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ കസ്റ്റമേഴ്‌സിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയതിന്റെ സ്‌ക്രീന്‍ഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഞങ്ങളെ അവര്‍ ചീത്തവിളിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് കൈയിലുണ്ട്. ഞങ്ങളെ ഭീഷണിപ്പെടുത്തിയാണ് അവര്‍ കാര്യങ്ങള്‍ സമ്മതിപ്പിച്ചത്. നിങ്ങള്‍ കാരണം തന്റെ 200 ഓര്‍ഡറുകളാണ് പാക്ക് ചെയ്യാതെ പോയിരിക്കുന്നത്. പരാതി നല്‍കേണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്ന് ദിയ പറഞ്ഞെ'ന്നും പരാതിക്കാര്‍.
'ദിയ ഫ്‌ലാറ്റിലേക്ക് പണവുമായി എത്താന്‍ പറഞ്ഞു. അവിടെയെത്തി ഞങ്ങളുടെ കൈയില്‍ നിന്ന് പണം വാങ്ങിയതിനുശേഷം ദിയ അവരുടെ വീട്ടുകാരെ വിളിക്കുകയും അവര്‍ അവിടെ എത്തുകയും ചെയ്തു. ഞങ്ങളുടെ അനുവാദമില്ലാതെ അവര്‍ അഞ്ച് പേരും പല സൈഡില്‍ നിന്ന് ഞങ്ങളെ വീഡിയോയെടുത്തു. ദിയയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് യൂട്യൂബില്‍ ട്രെന്‍ഡാകാനുള്ള കണ്ടന്റ് മാത്രമാണ്. ഞങ്ങളെ ഒരു വണ്ടിയില്‍ കയറ്റി ഏതോ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ കൃഷ്ണകുമാറും ഭാര്യയും നാല് മക്കളും മറ്റു കുറച്ചുപേരും ഉണ്ടായിരുന്നു. അവിടെ വച്ച് ഞങ്ങളുടെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. ഞങ്ങള്‍ക്കെതിരെ ദിയ വധഭീഷണി വരെ മുഴക്കി.'- അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണനുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു.