'ക്യുആര്‍ കോഡും കാര്‍ഡ് മെഷീനും പ്രവര്‍ത്തിക്കുന്നില്ലെന്നു പറഞ്ഞാണ് അവര്‍ ക്യാഷ് ആവശ്യപ്പെട്ടത്; ഒരാള്‍ ഫോണ്‍ പേയില്‍ പേര് 'ഓഹ് ബൈ ഓസി' എന്നാക്കി സേവ് ചെയ്തു; ഏഴെട്ടു മാസമായി തുടരുന്ന തട്ടിപ്പ്; സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്'; തുറന്നു പറഞ്ഞ് ദിയ കൃഷ്ണ; സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു
തുറന്നു പറഞ്ഞ് ദിയ കൃഷ്ണ
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള 'ഒ ബൈ ഓസി' എന്ന ആഭരണക്കടയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തതിന് പിന്നാലെ ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ചര്‍ച്ചയാവുന്നു. ചില സമയങ്ങളില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നാണ് ദിയയുടെ സോഷ്യല്‍ മീഡിയാ സ്റ്റോറി പറയുന്നത്. തന്റെ സ്ഥാപനത്തെ പിന്തുണച്ച എല്ലാ ഉപഭോക്താക്കളോടും നന്ദി പറഞ്ഞുകൊണ്ടാണ് ദിയയുടെ പ്രതികരണം.
ശക്തമായ പിന്തുണയില്ലാതെ ഒരു ബിസിനസ് ഒന്നുമല്ലെന്നും ഓരോ ഉപഭോക്താവിനോടും നന്ദി പറയുന്നുവെന്നും ദിയ കുറിച്ചു. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി ദിയ പങ്കുവെച്ച വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്. വായ അടച്ചുവെച്ച് കണ്ണുതുറന്നിരിക്കുകയാണ് ചിലസമയങ്ങളില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നാണ് ദിയ എഴുതിയത്. സത്യം ഏറ്റവുമൊടുവില്‍ പുറത്തുവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദിയയ്ക്കും കൃഷ്ണകുമാറിനെതിരെയും ഇവരുടെ സ്ഥാപനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടാണ് ഈ വരികള്‍ സോഷ്യല്‍ മീഡിയാ ഫോളോവര്‍മാര്‍ കൂട്ടിവായിക്കുന്നത്.
തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതില്‍ നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാര്‍ പ്രതികരിച്ചതിനു പിന്നാലെയാണ് ദിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. കേസിനുപിന്നില്‍ ആരുടെയോ കുബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കൃഷ്ണകുമാര്‍ ആരോപിച്ചത്. പരാതിക്കാരായ യുവതികള്‍, ദിയയുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി പണം തട്ടുന്നതിന്റെ വീഡിയോ കൈയിലുണ്ടെന്ന് കൃഷ്ണകുമാര്‍ നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോയും കൈവശമുണ്ട്. കൊടുക്കാന്‍ കഴിയുന്ന മുഴുവന്‍ തെളിവുകളും പോലീസില്‍ കൊടുത്തു. പോലീസ് ബാക്കിയുള്ളത് ശേഖരിച്ചു. പരാതിക്കാരുടെ ഭാഗത്തുനിന്ന് ഒരു തെളിവും അവിടെ കൊടുത്തതായി കാണുന്നില്ല. പരാതിയില്‍ ആരോപിക്കുന്നതുപോലെ തട്ടിക്കൊണ്ടുപോകുന്നതിന്റേയോ കെട്ടിയിട്ട് മര്‍ദിച്ചതിന്റേയോ ഒരു ചീത്ത വാക്ക് പറയുന്നതിന്റേയോ പോലും തെളിവ് അവരുടെ കൈയിലില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ദിയ കൃഷ്ണ പറയുന്നത്:
സ്ഥാപനത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ജീവനക്കാരെക്കുറിച്ച് നിറകണ്ണുകളോടെ നേരത്തെ ദിയ കൃഷ്ണ വെളിപ്പെടുത്തിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരെ കണ്ണടച്ച് വിശ്വസിച്ചു പോയെന്നും അവര്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ഗര്‍ഭിണി ആയതിനാല്‍ കുറച്ചു കാലം കടയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്. ഒടുവില്‍ ഒരു സുഹൃത്ത് നല്‍കിയ സൂചനയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ സഹായിച്ചതെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി.
ഏഴെട്ടു മാസമായി അവര്‍ തട്ടിപ്പ് നടത്തുന്നുണ്ട്. ഞാനിപ്പോള്‍ എട്ടു മാസം ഗര്‍ഭിണിയാണ്. എനിക്ക് ആദ്യ അഞ്ചു മാസം വരെ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും ആശുപത്രിയിലായിരുന്നു. അമ്മയാണ് കൂടെ വരാറുള്ളത്. ഡ്രിപ്പ് ഇട്ടാണ് പലപ്പോഴും സംസാരിക്കാന്‍ പറ്റിയിരുന്നത് തന്നെ. ഗര്‍ഭിണി ആകുന്നതു വരെ കടയിലെ സ്റ്റോക്കും ക്യാഷും എല്ലാം ഞാന്‍ നോക്കിയിരുന്നു. ഞാന്‍ എപ്പോഴും കടയില്‍ പോയി ഇരിക്കുന്നതാണ്. എനിക്ക് കടയില്‍ വരാന്‍ കഴിയുന്ന അവസ്ഥ അല്ലെന്ന് ജീവനക്കാരോട് ഞാന്‍ പറഞ്ഞിരുന്നു. കട നോക്കി നടത്തണമെന്നും അവരോട് ആവശ്യപ്പെട്ടിരുന്നു.
കുറച്ചു കാലമായി എന്റെ കൂടെ ഉള്ളവര്‍ ആയതുകൊണ്ട് സ്വാഭാവികമായും ഞാന്‍ അവരെ വിശ്വസിച്ചു. അങ്ങനെ വിശ്വസിക്കാതെ നമുക്ക് ഒരു പരിധി കഴിഞ്ഞ് ബിസിനസ്സ് ചെയ്യാന്‍ കഴിയില്ല. അങ്ങനെ അവരെ വിശ്വസിച്ചതാണ്! ആരു ചോദിച്ചാലും ഞാന്‍ എന്റെ പിള്ളേരെന്നാ അവരെക്കുറിച്ച് പറയാറുള്ളത്. എന്റെ അനിയത്തിമാരെപ്പോലെ എന്നാണ് ഞാനെപ്പോഴും പറയുക. കാരണം, അവര്‍ ചെറിയ പിള്ളേരായിരുന്നു. അവര്‍ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. എന്റെ ഏറ്റവും ഇളയ അനിയത്തിയുടെ പ്രായമൊക്കെയേ അവര്‍ക്കുണ്ടാവൂ. അവര്‍ ഇങ്ങനെ ചെയ്യുമെന്ന് എന്റെ മനസ്സില്‍ക്കൂടെ പോകുന്നില്ല.
കടയില്‍ എത്തുന്നവരോട് ക്യുആര്‍ കോഡും കാര്‍ഡ് മെഷീനും പ്രവര്‍ത്തിക്കുന്നില്ലെന്നു പറഞ്ഞാണ് അവര്‍ ക്യാഷ് ആവശ്യപ്പെട്ടത്. ക്യാഷ് കൊണ്ടു വന്നില്ലെന്നു പറഞ്ഞവരോട് താഴെ കാത്തു നില്‍ക്കാം, ക്യാഷ് എടുത്തു വരാനും നിര്‍ബന്ധിച്ചു. കടയില്‍ ഒരു റജിസ്റ്റര്‍ ഉണ്ട്. വരുന്ന കസ്റ്റമേഴ്‌സിന്റെ വിവരങ്ങള്‍ അതിലാണ് രേഖപ്പെടുത്താറുള്ളത്. ആളുകള്‍ വരുമ്പോള്‍ ആ റജിസ്റ്റര്‍ ബുക്ക് എടുത്ത് ക്യുആര്‍ കോഡിന്റെ മുകളിലേക്ക് വയ്ക്കും. കടയില്‍ വരുന്നവര്‍ അതുകൊണ്ട് ആ ക്യുആര്‍ കോഡ് കാണുന്നില്ല. സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ഡിസ്‌കൗണ്ട് ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഡിസ്‌കൗണ്ട് അവര്‍ തന്നെ കൊടുക്കും. കസ്റ്റമേഴ്‌സ് നോക്കുമ്പോള്‍ അവര്‍ക്ക് നല്ല ഡിസ്‌കൗണ്ട് കിട്ടുന്നു. ഇവരെ സംബന്ധിച്ചിടത്തോളം അവര്‍ കാശു മുടക്കാത്ത ഒരു സാധനത്തിന് 10 രൂപ കിട്ടിയാലും ലാഭമല്ലേ. മൂന്നുപേര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.
ഇക്കാര്യം ആദ്യം ചോദിച്ചപ്പോള്‍ അവര്‍ സമ്മതിച്ചില്ല. കുറച്ചു കള്ളം പറയാന്‍ ശ്രമിച്ചു. എന്റെ അനിയത്തിയുടെ സുഹൃത്ത് വഴിയാണ് ഈ തട്ടിപ്പിനെക്കുറിച്ച് എനിക്ക് സൂചന ലഭിച്ചത്. അതു വച്ചു വീണ്ടും ചോദിച്ചപ്പോള്‍ പണം എടുത്തു പക്ഷേ, തിരിച്ചു തരാന്‍ മറന്നു പോയതാണെന്നു പറഞ്ഞു. കുഴപ്പമില്ല, എത്രയും പെട്ടെന്ന് പണം തിരികെ ഇടാന്‍ ഞാന്‍ പറഞ്ഞു. ആ പൈസ അവര്‍ ഇട്ടു തന്നു. അതിനുശേഷം ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറി ഇട്ടു. ഏതെങ്കിലും കസ്റ്റമേഴ്‌സിനോട് എന്റെ സ്റ്റാഫ് പണം ചോദിച്ചിട്ടുണ്ടെങ്കില്‍ എന്നെ അറിയിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സ്റ്റോറി ഇട്ടത്. അപ്പോള്‍ തന്നെ എന്റെ സ്റ്റാഫ് ആയിരുന്ന കുട്ടികളും അവരുടെ ഭര്‍ത്താക്കന്മാരും എന്നെ മാറി മാറി വിളിക്കാന്‍ തുടങ്ങി. എന്തിനാണ് ഞാന്‍ സ്റ്റോറി ഇട്ടതെന്നായി അവര്‍. കടയില്‍ വന്നവരെക്കുറിച്ച് എനിക്ക് അറിയില്ലല്ലോ. അവരുടെ വീട്ടില്‍ പോയി ഓരോരുത്തരോടും ചോദിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് സ്റ്റോറി ഇട്ടത്. ആ സ്റ്റോറി കണ്ട് എനിക്ക് ആയിരത്തോളം മെസജുകള്‍ വരാന്‍ തുടങ്ങി. അതില്‍ നൂറെണ്ണം തുറന്നപ്പോള്‍ തന്നെ ഈ കുട്ടികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ സ്‌ക്രീന്‍ഷോട്ടുകളായിരുന്നു.
പരിചയമില്ലാത്ത നമ്പറിലേക്ക് എന്തിന് പണം കൈമാറിയെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, എന്റെ ജീവനക്കാര്‍ അവരോട് പറഞ്ഞത് എന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടപ്പോള്‍ പലരുടെയും നഷ്ടപ്പെട്ടു. അതുകൊണ്ടാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പൈസ പോയാലോ എന്നു പേടിച്ചാണ് കസ്റ്റമേഴ്‌സ് ജീവനക്കാര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് ഇട്ടത്. പേര് വേറെയാണല്ലോ എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അത് ദിയയുടെ അക്കൗണ്ടിന്റെ നമ്പറാണെന്നും അവര്‍ പറഞ്ഞു. അത് സുരക്ഷിതമാണെന്നും അവര്‍ വിശ്വസിപ്പിച്ചു. കൂടാതെ, ഇവരില്‍ ഒരാള്‍ ഫോണ്‍ പേയില്‍ പേര് 'ഓഹ് ബൈ ഓസി' എന്നാക്കി സേവ് ചെയ്തു.
മേയ് 29ന് രാത്രിയാണ് ഞാന്‍ ഇവരെ കണ്ടുപിടിക്കുന്നത്. അടുത്ത ദിവസം പുലര്‍ച്ചെ വരെ അവര്‍ എന്നെ ഉറങ്ങാന്‍ സമ്മതിച്ചിട്ടില്ല. പല നമ്പറുകളില്‍ നിന്ന് എന്നെ വിളിച്ചു കൊണ്ടിരുന്നു. അവര്‍ കരഞ്ഞ്, കാലു പിടിച്ച് കെഞ്ചി. ഇന്‍സ്റ്റഗ്രാമിലോ യുട്യൂബിലോ ഇടല്ലേ എന്ന് അഭ്യര്‍ഥിച്ചു. അവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ലെന്നു പറഞ്ഞു. എന്തു വേണമെങ്കിലും പരിഹാരം ചെയ്യാമെന്നൊക്കെ പറഞ്ഞു. അവര്‍ അത്രയ്ക്ക് കാലു പിടിച്ച് കെഞ്ചിക്കൊണ്ടിരുന്നു. ഞാന്‍ അതിന് തയാറല്ലായിരുന്നു. കാരണം, കണക്കു നോക്കുമ്പോള്‍ ഇവര്‍ തട്ടിയത് ലക്ഷങ്ങള്‍ വരും. എനിക്ക് അത് ക്ഷമിക്കാന്‍ കഴിയില്ലെന്നും ആ പൈസയും വേണ്ടെന്നും ഞാന്‍ പറഞ്ഞു. പൊലീസില്‍ തീര്‍പ്പാക്കാം എന്ന നിലപാടിലായിരുന്നു ഞാന്‍. വീട്ടുകാരെ അറിയിക്കരുതെന്നും എന്റെ അച്ഛന്‍ അറിഞ്ഞാല്‍ വലിയ പ്രശ്‌നമാകുമെന്നും അവര്‍ പറഞ്ഞു. ഞാന്‍ പക്ഷേ, വീട്ടില്‍ പറയുമെന്നു തന്നെ വ്യക്തമാക്കി.
അതോടെ അവര്‍ എന്റെ ഭര്‍ത്താവ് അശ്വിനെ വിളിക്കാന്‍ തുടങ്ങി. അവസാനം അശ്വിന്‍ പറഞ്ഞു, അവര്‍ക്ക് പറ്റുന്ന പൈസ തരാന്‍! അതിരാവിലെയാണ് ഞങ്ങള്‍ ഈ കാര്യം പറയുന്നത്. അവര്‍ക്ക് ഒരിക്കലും ആ പൈസ കൊണ്ടു വരാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയത്. അവര്‍ ഫോണ്‍ വയ്ക്കാന്‍ വേണ്ടി പറഞ്ഞതാണ്. ഒപ്പിക്കാന്‍ പറ്റുന്ന പണം കൊണ്ടു വരാന്‍! അങ്ങനെയാണ് പുലര്‍ച്ചെ ഞങ്ങള്‍ കിടന്നത്. അടുത്ത ദിവസം രാവിലെ അശ്വിന്റെ ഫോണില്‍ കോള്‍ വന്നാണ് ഞങ്ങള്‍ എണീക്കുന്നത്. രാവിലെ ഒമ്പതര കഴിഞ്ഞു കാണും. അവര്‍ ഫ്‌ലാറ്റിന്റെ അവിടെ എത്തിയെന്ന് ഫോണില്‍ പറഞ്ഞു. കുറച്ച് ക്യാഷുണ്ട്, സര്‍ വന്നു വാങ്ങാമോ എന്നു ചോദിച്ചു.
ഇത്ര കുറഞ്ഞ സമയത്തില്‍ അവര്‍ എങ്ങനെ പണം കണ്ടെത്തിയെന്ന് ഞങ്ങള്‍ ഞെട്ടി. ഇവര്‍ പറയുന്നത് സത്യമാണോ എന്നറിയാന്‍ താഴെ പോയി നോക്കി. അവരുടെ ഭര്‍ത്താക്കന്മാരെയാണ് അവിടെ കണ്ടത്. അവരെ അന്വേഷിച്ചപ്പോള്‍ അവര്‍ ഗേറ്റില്‍ നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. പിന്നീട് അവരും വന്നു. അവര്‍ വന്നപ്പോള്‍ കരഞ്ഞാണ് ഞാന്‍ ചോദിച്ചത്, ഞാനെന്തു ദ്രോഹം ചെയ്തിട്ടാണ് ഇങ്ങനെ ചെയ്തത്? അനിയത്തിമാരെപ്പോലെ അല്ലേ കണ്ടത്? അവര്‍ സോറി എന്നു പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു. അപ്പോഴേക്കും എന്റെ കുടുംബം മൊത്തം അവിടെ എത്തി. എല്ലാവരും അവരോടു ചോദിച്ചു. എന്തിനാണ് ഗര്‍ഭിണി ആയ ഒരാളെ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്തത് എന്ന്! അപ്പോഴും അവര്‍ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. തെറ്റുപറ്റിപ്പോയെന്നു മാത്രം പറഞ്ഞു.
എന്റെ കുടുംബാംഗങ്ങളും കൂടി വന്നപ്പോള്‍ 10 - 15 പേരായി. ഫ്‌ലാറ്റിന്റെ ഗസ്റ്റ് ഏരിയയില്‍ ഇരുന്നാണ് ഞങ്ങള്‍ സംസാരിച്ചിരുന്നത്. ശബ്ദം കാരണം വേറെ എവിടെയെങ്കിലും പോയി സംസാരിക്കാന്‍ ഫ്‌ലാറ്റിലെ ആളുകള്‍ ആവശ്യപ്പെട്ടു. എന്റെ ഓഫിസ് ചെറുതായതുകൊണ്ട് അച്ഛന്റെ ഓഫിസില്‍ പോകാമെന്നു പറഞ്ഞ് അവിടേക്ക് പോയി. എന്റെ ചേച്ചിയുടെ കൂടെ കാറിലാണ് അവര്‍ രണ്ടു പേര്‍ ഓഫിസിലേക്ക് പോയത്. ഒരാള്‍ എന്റെ അമ്മയുടെ കാറിലും പോയി. ഞാനും അശ്വിനും അവസാനമാണ് പോയത്. എന്തിനാണ് പൈസ എടുത്തതെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് എന്നെ ഇഷ്ടമല്ല, അതുകൊണ്ടാണെന്ന് ഒടുവില്‍ പറഞ്ഞു. എന്റെ സ്വഭാവം ഒട്ടും ഇഷ്ടമല്ല. അപ്പോള്‍ എന്റെ ചേച്ചി ചോദിച്ചു, എന്തിന് അങ്ങനെ ചെയ്യണം? ഇഷ്ടമില്ലാത്ത ഒരാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യാതെ ഇരുന്നൂടെ എന്ന്. അതിന് അവര്‍ ഒരു ഉത്തരവും തന്നില്ല.