പിണറായി സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ വടിയെടുത്തത് ഹൈക്കോടതി; ഡോ. സിസ തോമസിന് പെന്‍ഷന്‍ അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി; സാങ്കേതിക സര്‍വകലാശാലാ വിസി പദവി ഏറ്റെടുത്തതോടെ സര്‍ക്കാറിന്റെ കണ്ണില്‍ കരടായ സിസയ്ക്ക് ഒടുവില്‍ നീതി

പിണറായി സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ വടിയെടുത്തത് ഹൈക്കോടതി

Update: 2025-06-11 05:01 GMT

കൊച്ചി: പിണറായി സര്‍ക്കാറിന്റെ പകപോക്കലിന് ഇരയായ നിരവധി പേര്‍ കേരളത്തിലുണ്ട്. ഇക്കൂട്ടത്തില്‍ പെട്ടയാളാണ് ഡോ. സിസ തോമസ്. ഗവര്‍ണറുടെ താല്‍പ്പാര്യത്തില്‍ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്തു എന്നതാണ് അവര്‍ ചെയ്ത കുറ്റം. ഇതിന്റെ പേരില്‍ വിരമിച്ച ശേഷവും ആനുകൂല്യം നല്‍കാതെ സര്‍ക്കാര്‍ പിടിവാശി കാട്ടി. ഒടുവില്‍ നിയമ പോരാട്ടം നടത്തിയാണ് സിസ നീതി തേടിയത്. ഹൈക്കോടതി അന്ത്യശാസനം നല്‍കിയതോടെ ഡോ. സിസ തോമസിന് പെന്‍ഷന്‍ അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചു ഉത്തരവിറക്കി.

രണ്ടാഴ്ചക്കുള്ളില്‍ എല്ലാ ആനുകൂല്യങ്ങളും സിസ തോമസിന് നല്‍കണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. സിസ തോമസിന്റെ രണ്ടുവര്‍ഷത്തെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞു വച്ചിരുന്നു. 2023 മാര്‍ച്ച് 31 നാണ് ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളെജില്‍ പ്രിന്‍സിപ്പലായിരുന്ന സിസ തോമസ് വിരമിക്കുന്നത്. അതിനുശേഷം വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അന്നത്തെ ചാന്‍സലറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ സിസ തോമസിനെ എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിക്കുന്നത്.

സര്‍ക്കാര്‍ അനുമതി ലഭിക്കന്നതിന് മുമ്പ് തന്നെ സിസ പദവി ഏറ്റെടുക്കകയിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആനുകൂല്യങ്ങളടക്കം തടയുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. ആനുകൂല്യങ്ങള്‍ സമയബന്ധിതമായി കൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പെന്‍ഷന്‍ ഉടന്‍ അനുവദിക്കാനുള്ള കാരണമായത്. കൂടുതല്‍ നിയമപോരാട്ടം നടത്തിയാലും ഫലമുണ്ടാകില്ലെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ടായി.

സാങ്കേതിക സര്‍വകലാശാലാ വിസി പദവി ഏറ്റെടുത്തതോടെയാണ് ഡോ. സിസ തോമസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. സര്‍ക്കാരിന്റെ അനുമതി കൂടാതെ ചുമതല ഏറ്റെടുത്തെന്നതായിരുന്നു കുറ്റം. എന്നാല്‍, ഈ കുറ്റാരോപണപത്രിക ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ നല്‍കിയെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. ഇതിനിടെ ചില ഫയലുകള്‍ ഡോ. സിസ കടത്തിക്കൊണ്ടുപോയെന്ന ആരോപണം സാങ്കേതിക സര്‍വകലാശാലാ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഇതിലെ അച്ചടക്കനടപടി ചൂണ്ടിക്കാട്ടി പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞു.

സിസയുടെ പരാതിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പ്രൊവിഷണല്‍ പെന്‍ഷന്‍ നല്‍കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. അമിതാധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ സമര്‍ഥയായ ഒരു ഉദ്യോഗസ്ഥയെ ദ്രോഹിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു. മനഃപൂര്‍വം ആനുകൂല്യം വൈകിച്ച സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിക്കെതിരേ കോടതി നിര്‍ദേശപ്രകാരം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് ഡോ. സിസ.

വിദ്യാഭ്യാസരംഗത്ത് കാര്യമില്ലാതെ രാഷ്ട്രീയം കലര്‍ത്തി അക്കാദമിക രംഗത്തുള്ളവരെ ബലിയാടാക്കുന്ന രീതി ഒട്ടും ഗുണകരമല്ല. ഈ കേസില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ചൂണ്ടിക്കാണിച്ചതും രാഷ്ട്രീയത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരുടെ നേരെ വിരല്‍ചൂണ്ടരുതെന്നാണ്.

Tags:    

Similar News