'അമ്മയെയും മുത്തശ്ശിയെയും കൊല്ലും; സഹോദരിയുടെ കുഞ്ഞിനെ കൊന്ന് ജയിലില്‍ പോകും'; ചോദിച്ച പണം കൊടുക്കാത്തതിന് കൊലവിളി; കഴുത്തില്‍ ബ്ലെയ്ഡ് വച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി; സഹികെട്ട് മയക്കുമരുന്നിനടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ചു നല്‍കി അമ്മ; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

മയക്കുമരുന്നിനടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ചു നല്‍കി അമ്മ; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

Update: 2025-03-21 13:27 GMT

കോഴിക്കോട്: കുടുംബത്തെ ഒന്നടങ്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മയക്കുമരുന്നിനടിമയായ മകനെ പൊലീസില്‍ ഏല്‍പിച്ച് അമ്മ. എലത്തൂര്‍ ചെട്ടികുളം സ്വദേശി രാഹുലിനെയാണ് (26) അമ്മ മിനി പൊലീസില്‍ ഏല്‍പിച്ചത്. പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുല്‍ ഒന്‍പത് മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവില്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്.

യുവാവിന്റെ അമ്മ തന്നെയാണ് മകനെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. പണം ചോദിച്ചാണ് യുവാവ് വീട്ടില്‍ അക്രമം നടത്തിയത്. എല്ലാവരെയും കൊന്ന് ജയിലില്‍ പോകുമെന്നായിരുന്നു ഭീഷണി. സഹിച്ചതിന് കണക്കില്ലെന്നും ഗതികെട്ടാണ് മകനെക്കുറിച്ച് പോലീസിനെ വിവരം അറിയിച്ചതെന്നും അമ്മ പ്രതികരിച്ചു.

ലഹരിക്ക് അടിമയായ മകന്‍, വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് മകനെതിരെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉള്‍പ്പെടെ കൊന്ന് ജയിലില്‍ പോകുമെന്നും മകന്‍ ഭീഷണിപ്പെടുത്തി. ചോദിച്ച പണം കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു കൊലവിളിയും ആത്മഹത്യ ഭീഷണിയും. തുടര്‍ന്ന് അമ്മ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് പൊലീസ് എത്തിയപ്പോഴും രാഹുല്‍ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.

വീട്ടിന്റെ അകത്തുപോലും മകന്‍ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മ പറയുന്നു. പലതവണ അക്രമാസക്തനായിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും മകനെ പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്ന് അമ്മ മിനി പറഞ്ഞു. ലഹരി, പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്നു രാവിലെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ രാഹുല്‍ കഴുത്തില്‍ ബ്ലെയ്ഡ് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സ്‌കൂള്‍ കാലത്തെ കൂട്ടുകെട്ടാണ് മകനെ ലഹരിക്കടിമയാക്കിയതെന്ന് അമ്മ മിനി പറഞ്ഞു. വീട്ടുകാരെ ഉള്‍പ്പെടെ ഉപദ്രവിക്കാന്‍ തുടങ്ങി. സമ്പാദ്യം മുഴുവനും നശിപ്പിച്ചു. പണം നല്‍കണമെന്നാവശ്യപ്പെട്ടു വീട്ടില്‍ നിരന്തരം ബഹളമുണ്ടാക്കി. വസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. നിവൃത്തിയില്ലാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും മിനി പറഞ്ഞു. മുന്‍പും രാഹുലിനെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ട്.

ലഹരിക്കടത്തു സംഘവുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും ഇയാള്‍ മൂന്നു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിക്ക് കോഴിക്കോട്, താമരശ്ശേരി, കൂരാച്ചുണ്ട്, ഇടുക്കി ജില്ലയിലെ പീരുമേട് പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News