വിമാന ഭാഗങ്ങള്‍ തമ്മില്‍ ബലമായി കൂട്ടിച്ചേര്‍ക്കാന്‍ ജീവനക്കാര്‍ അതിന്റെ മേലേ ചാടുമായിരുന്നു; ഉടലില്‍ ചെറിയ വിടവുകള്‍; സുരക്ഷയേക്കാള്‍ കമ്പനി നോക്കിയത് ലാഭം; ബോയിങ് കമ്പനിയില്‍ അപകടം പിടിച്ച വിമാന നിര്‍മ്മാണമെന്ന് വിസില്‍ ബ്ലോവര്‍മാര്‍; എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തിന് പിന്നിലും ഘടനാപരമായ പിഴവുകള്‍ കണ്ടേക്കാം; മുന്‍ ബോയിങ് മാനേജര്‍ എഡ് പിയേഴ്‌സന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

മുന്‍ ബോയിങ് മാനേജര്‍ എഡ് പിയേഴ്‌സന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

Update: 2025-06-14 17:32 GMT

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ പറന്നുയര്‍ന്ന ഉടന്‍ എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം തകര്‍ന്ന് വീഴാന്‍ കാരണമെന്ത്? ഡിജിസിഎയുടെ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് ഡീകോഡ് ചെയ്യാനും ആരംഭിച്ചു. യഥാര്‍ഥ കാരണം അറിയാന്‍ മാസങ്ങള്‍ എടുത്തേക്കുമെങ്കിലും ധാരാളം തിയറികള്‍ പ്രചരിക്കുന്നുണ്ട്. വിമാനം അപകടത്തില്‍ പെടുന്നതിന് മുമ്പ് വൈദ്യുതി സംവിധാനങ്ങളെല്ലാം പൂര്‍ണമായി നിലച്ചിരുന്നു, പക്ഷി ഇടിച്ചതല്ല തുടങ്ങി പല വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. എന്നാല്‍, ബോയിങ് 787-8 ഡ്രീം ലൈനറിന്റെ അപകട കാരണം കുഴഞ്ഞുമറിഞ്ഞതും അപകടം പിടിച്ചതുമായ വിമാന നിര്‍മ്മാണം ആണെങ്കിലോ? ബോയിങ്ങിന്റെ ഉന്നതതലത്തില്‍ ജോലി ചെയ്ത മുന്‍കാല മാനേജരും ഇപ്പോള്‍ വിസില്‍ ബ്ലോവറുമായ എഡ് പിയേഴ്‌സണാണ് ഈ വാദം മുന്നോട്ടുവയ്ക്കുന്നത്. എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോയിങ് നിര്‍മ്മാണ ശാലകളിലെ അപകടകരമായ സാഹചര്യം അദ്ദേഹം വിശദീകരിക്കുന്നത്.

ബോയിങ്ങിന്റെ 737 മാക്‌സ് മോഡലിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചതിനെ തുടര്‍ന്ന് 2019 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് മുമ്പാകെ മൊഴി നല്‍കിയ വിസില്‍ ബ്ലോവറാണ് എഡ് പിയേഴ്‌സണ്‍. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകാന്‍ പറന്നുയര്‍ന്ന എഐ-171ഫ്‌ളൈറ്റ് ബോയിങ് 787-8 ഡ്രീം ലൈനറായിരുന്നു. 2009 ന് ശേഷം 787 ഉള്‍പ്പെട്ട ഒരു അപകടം ഇതാദ്യമാണ്. പക്ഷേ 241 വിമാന യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ അപകടത്തോടെ, ഡ്രീം ലൈനറിന്റെ നിര്‍മ്മാണ നിലവാരത്തെ കുറിച്ചുള്ള ദീര്‍ഘകാല ആശങ്കകള്‍ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ജോണ്‍ ബാര്‍നറ്റ് എന്ന വിസില്‍ ബ്ലോവര്‍ കഴിഞ്ഞ വര്‍ഷം ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞതും വീണ്ടും ചര്‍ച്ചയാകുകയാണ്. ബോയിങ് സുരക്ഷയേക്കാളേറെ ലാഭമാണ് നോക്കുന്നതെന്ന മറ്റൊരു വിസില്‍ ബ്ലോവറായ സാം സാലെപോറിന്റെ വാക്കുകളും കമ്പനിക്കെതിരെ ഉയരുന്നു.




 പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ഡ്രീം ലൈനറിന്റെ ഘടനാപരമായ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മുന്‍ എഞ്ചിനിയറായ സാലെപോര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യുഎസ് കോണ്‍ഗ്രസിന്റെ വിചാരണയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തിയത്.' വിമാനഭാഗങ്ങള്‍ പരസ്പരം ചേര്‍ക്കാനായി ജീവനക്കാര്‍ പലപ്പോഴും അതിന്റെ മേലേ ചാടുമായിരുന്നേ്രത! ഒരിക്കലും ബലം പ്രയോഗിച്ച് വിമാനഭാഗങ്ങള്‍ ചേര്‍ക്കാന്‍ പാടില്ലാത്തപ്പോഴാണ് ജീവനക്കാര്‍ ഈ അക്രമം കാട്ടിയത്. കമ്പനിക്കുള്ളില്‍ നിന്ന് കൊണ്ട് ഇക്കാര്യത്തില്‍ സാലെപോര്‍ ആശങ്ക പ്രകടിപ്പിക്കുകയും തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യുകയും ചെയ്തു. എന്നാല്‍, മതിയായ പ്രതികരണം കമ്പനിയുടെ ഭാഗത്ത് നിന്നുകിട്ടിയില്ല', എഡ് പിയേഴ്‌സണ്‍ പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം വിസില്‍ ബ്ലോവറായി മാറിയത്.





രണ്ടുപതിറ്റാണ്ടോളം ബോയിങ്ങില്‍ ജോലി ചെയ്ത സാലോപോര്‍ നിര്‍മ്മാണത്തിലെ കുറ്റവും കുറവും ചൂണ്ടി കാണിച്ചതിന് കമ്പനി തന്നെ നരകിപ്പിച്ചെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിനോട് ഏറ്റുപറഞ്ഞു. വിമാനത്തിന്റെ ഉടലിലാണ് സാലെപോര്‍ ഘടനാപരമായ പ്രശ്‌നങ്ങള്‍ എടുത്തുകാട്ടിയത്. ചെറിയ വിടവുകളും ക്യത്യമല്ലാത്ത അസംബ്ലിയും ഘടനാപരമായ പിഴവിന് ഇടയാക്കാമെന്ന് സാലെപോള്‍ പറഞ്ഞിരുന്നു.

നിഷേധിച്ച് ബോയിങ്

എന്നാല്‍, വിസില്‍ ബ്ലോവറുടെ അവകാശവാദങ്ങളെ ബോയിങ് ശക്തമായി നിഷേധിച്ചിരുന്നു. 1,50,000 സുരക്ഷാ പരീക്ഷണങ്ങളും ഓഡിറ്റുകളും നടത്തിയ ശേഷമാണ് ഡ്രീം ലൈനര്‍ പുറത്തിറക്കുന്നത്. സാം സാലെപോറിനെ പോലുള്ള വിസില്‍ ബ്ലോവര്‍മാര്‍ ഉന്നയിച്ച പകപോക്കല്‍ ആരോപണവും കമ്പനി തള്ളിയിരുന്നു.

അമേരിക്കയുടെ ഉന്നത വ്യോമയാന അതോറിറ്റിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സാലെപോറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കുകയും പറക്കുന്ന 787 ഡ്രീംലൈനറുകള്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് നല്‍കുകയും ചെയ്തിരുന്നു. അഹമ്മദാബാദ് അപകടത്തിന് ശേഷവും അമേരിക്കയില്‍ ബോയിങ് 787 ഫ്‌ളൈറ്റുകള്‍ പറക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിന് ആവശ്യമായ സുരക്ഷാ വിവരം ഇല്ലെന്നതാണ് അവരുടെ ന്യായം.



എയര്‍ ഇന്ത്യ ഡ്രീം ലൈനറിന്റെ അപകടത്തില്‍ സാലെപോര്‍ ഉന്നയിച്ച ആശങ്കകള്‍ പ്രസക്തമാണോ എന്ന ചോദ്യത്തിന് സാധ്യതയുണ്ട് എന്നാണ് എഡ് പിയേഴ്‌സന്റെ മറുപടി. അദ്ദേഹം ഉയര്‍ത്തിയ ഘടനാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്നാണ് പിയേഴ്‌സണ്‍ സൂചിപ്പിക്കുന്നത്.

737 മാക്‌സ് വിമാനങ്ങളുടെ നിര്‍മ്മാണഘട്ടത്തിലെ അപാകതകളാണ് പിയേഴ്‌സണ്‍ മുമ്പ് പുറത്തുപറഞ്ഞിട്ടുള്ളത്. 'വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ തിരക്ക് കൂട്ടുകയായിരുന്നുവെന്നും ജീവനക്കാര്‍ക്ക് അധിക സമയം ജോലി ചെയ്യാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാന ഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍, വിമാന സംവിധാന പ്രശ്‌നങ്ങള്‍, പ്രവര്‍ത്തന സംവിധാന പരീക്ഷണം, ഇലക്ട്രിക്കല്‍ സംവിധാന പരീക്ഷണം ഇതെല്ലാമാണ് പിയേഴ്‌സണ്‍ എടുത്തുപറയുന്നത്.

Tags:    

Similar News