ഇഡി പ്രാഥമിക അന്വേഷണത്തില്‍ ശേഖര്‍ കുമാര്‍ കുറ്റക്കാരനല്ലെന്ന് വ്യക്തം; ആ സ്ഥലം മാറ്റത്തിന് പിന്നില്‍ ഉദ്യോഗസ്ഥരെ സംശയ നിഴലില്‍ നിര്‍ത്തുന്ന വിജിലന്‍സ് നീക്കം തന്നെ; ഇഡിയെ കുടുക്കാനുള്ള കേരള ഗൂഡാലോചനയാണ് അനീഷ് ബാബുവിന്റെ പരാതിയെന്ന നിഗമനത്തില്‍ കേന്ദ്ര ഏജന്‍സി; സിബിഐയും തെളിവ് തേടുന്നു; ഇഡിയും വിജിലന്‍സും കൊമ്പു കോര്‍ക്കുമ്പോള്‍
കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സ് ഒന്നാം പ്രതിയാക്കിയ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ മേഘാലയയിലെ ഷില്ലോംഗിലേക്ക് സ്ഥലംമാറ്റിയത് ഡല്‍ഹിയിലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം. ഇ.ഡിയുടെ പ്രാഥമികാന്വേഷണത്തില്‍ ശേഖര്‍കുമാറിനെ കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. പരാതിക്കാരനായ അനീഷ് ബാബുവില്‍ നിന്നുള്‍പ്പെടെ മൊഴികള്‍ ശേഖരിച്ചിരുന്നു. ഉദ്യോഗസ്ഥരെ സംശയ നിഴലില്‍ നിറുത്തുന്ന സാഹചര്യത്തിലാണ് സ്ഥലം മാറ്റമെന്നാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അസിസ്റ്റന്റ് ഡയറക്ടര്‍ മുകേഷ് കുമാറിനാണ് പകരം ചുമതല. കശുഅണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് അനീഷ് ബാബു. ഇടനിലക്കാരായ വില്‍സണ്‍, മുകേഷ് കുമാര്‍, രഞ്ജിത്ത് വാര്യര്‍ എന്നിവര്‍ വഴി കേസൊതുക്കാന്‍ രണ്ടുകോടി രൂപ ശേഖര്‍കുമാര്‍ വാങ്ങിയെന്നാണ് അനീഷിന്റെ പരാതി. ഇ.ഡിക്കെതിരായ അഴിമതിക്കേസില്‍ സി.ബി.ഐയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സിബിഐയ്ക്കും കാര്യമായ തെളിവൊന്നും കിട്ടിയിട്ടില്ല.
പതിവു സ്ഥലംമാറ്റത്തിലുള്‍പ്പെട്ട 16 പേരില്‍ ഒരാളാണ് ശേഖര്‍കുമാറെന്നാണ് ഇ.ഡിയുടെ വിശദീകരണം. കേസ് ഒത്തുതീര്‍ക്കാന്‍ രണ്ടു കോടി രൂപ ഇടനിലക്കാര്‍ വഴി ശേഖര്‍കുമാര്‍ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. കേസില്‍ ഇടനിലക്കാരായ മൂന്നുപേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ശേഖര്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ജൂലായ് മൂന്നുവരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. അതിനിടെ കൈക്കൂലിക്കേസ് പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് വിജിലന്‍സ് പറയുന്നു. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് വിജിലന്‍സ് എസ് പി എസ് ശശിധരന്‍ അറിയിച്ചു. അമ്പതിനായിരത്തോളം വോയിസ് ചാറ്റുകള്‍ പരിശോധിച്ചു.
മൂന്ന് ലക്ഷത്തോളം ഡാറ്റ ഇനിയും പരിശോധിക്കാനുണ്ട്. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ കൂടുതല്‍ പരാതികള്‍ വന്നിരുന്നു. അതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും വിജിലന്‍സ് എസ് പി പറഞ്ഞു. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസൊതുക്കാന്‍ ഇടനിലക്കാര്‍ വഴി ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് കൊല്ലത്തെ വ്യവസായി അനീഷ് ബാബു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നത്.
കേസില്‍ പ്രതികളായ തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്ത് എന്നിവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്ന് പിടിച്ചെടുത്ത ഗാഡ്ജറ്റുകള്‍ വിജിലന്‍സ് വിശദപരിശോധനക്ക് അയച്ചിരിക്കുകയാണ്. ഫോണ്‍ സംഭാഷണമടക്കം ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ നേരത്തെ വിജിലന്‍സിന് ലഭിച്ചിരുന്നു. കേസിലെ പരാതിക്കാരന്‍ കശുവണ്ടി വ്യവസായിയും കൊല്ലം സ്വദേശിയുമായ അനീഷ് ബാബുവുമായി ബിഹാര്‍ സ്വദേശി ശേഖര്‍ കുമാര്‍ ഫോണിലും സമൂഹമാധ്യമം വഴിയും നടത്തിയ സംഭാഷണങ്ങളുടെ തെളിവുകളാണ് വിജിലന്‍സിന്റെ പക്കലുള്ളത്.
ഇതിനുപുറമെ കേസില്‍ അറസ്റ്റിലായ ഇ ഡി ഏജന്റുമാരായ വില്‍സണ്‍ വര്‍ഗീസും ശേഖര്‍ കുമാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഗാഡ്ജറ്റുകളുടെ പരിശോധനാഫലം വരുന്നതോടെ കൂടുതല്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് വിജിലന്‍സ് കരുതുന്നത്. തുടര്‍ന്ന് ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യുകയായിരുന്നു വിജിലന്‍സ് ലക്ഷ്യം. ഇതിനിടെയാണ് സ്ഥലം മാറ്റം.
വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇ.ഡി ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് എഫ്.ഐ.ആറിന് തുല്യമായ എന്‍ഫോഴ്‌സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് കേസില്‍ ഒന്നാംപ്രതിയായ ശേഖര്‍കുമാറില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തു. ഇടനിലക്കാര്‍ വഴി കൈക്കൂലി ചോദിച്ചെന്ന് വിജിലന്‍സിന് പരാതി നല്‍കിയ കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനോട് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകാനും ഇ.ഡി ആവശ്യപ്പെട്ടു.