തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ വാര്‍ത്ത അത്യന്തം ഗൗരവം; തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്മേല്‍ എഫ്.ഐ.ആര്‍ ഇട്ട് കേസ് എടുക്കണം; പോസ്റ്റല്‍ ബാലറ്റ് തിരുത്തി'യെന്ന വിവാദ വെളിപ്പെടുത്തലില്‍ വെട്ടിലായി ജി സുധാകരന്‍; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളിലേക്ക്

Update: 2025-05-15 07:54 GMT

തിരുവനന്തപുരം: തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന സിപിഎം നേതാവ് ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ ഗൗരവത്തില്‍ എടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുധാകരനെതിരെ നിയമ നടപടികള്‍ എടുക്കും. പോലീസിന് എഫ് ഐ ആര്‍ ഇടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സുധാകരന്റെ പ്രസ്താവനയെ തുടര്‍ന്നുള്ള സാഹചര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കേരളത്തിലെ മഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ നടപടികളെടുക്കാന്‍ കേന്ദ്ര കമ്മീഷന്‍ തീരുമാനിച്ചു. ഇക്കാര്യം കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കുകയും ചെയ്തു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അത്യന്തം ഗൗരവമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നുവെന്നും വിശദീകരിച്ചു കഴിഞ്ഞു.

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അത്യന്തം ഗൗരവമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നു. 1989-ലെ ആലപ്പുഴ ലോക് സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് തപാല്‍ വോട്ടില്‍ കൃത്രിമത്വം കാണിച്ചതായി വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായാണ് രാജ്യത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് വിധേയമായാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. എന്നാല്‍ തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തല്‍ വരുത്തി എന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമം 136, 128 ഉള്‍പ്പെടെയുള്ള വകുപ്പുകളും 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളും ഭാരതീയ ന്യായ സംഹിത/ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും അനുസരിച്ച് ഗുരുതരമായ നിയമലംഘനമാണ്. തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാന്‍ ശ്രമിച്ചതായ വെളിപ്പെടുത്തലിന്മേല്‍ എഫ്.ഐ.ആര്‍ ഇട്ട് കേസ് എടുക്കുവാനും വിശദമായ അന്വേഷണം നടത്തുവാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നതിന് ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന സി.പി.എം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്റെ പരാമര്‍ശത്തില്‍ അന്വേഷണം നടത്തുമെന്നും തുടര്‍നടപടികള്‍ കമീഷനുമായി ചേര്‍ന്ന് ആലോചിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എന്‍.ജി.ഒ യൂനിയന്‍ പൂര്‍വകാല നേതൃസംഗമത്തിലാണ് ജി. സുധാകരന്‍ വിവാദ പരാമര്‍ശവുമായി രംഗത്തുവന്നത്. ''പോസ്റ്റല്‍ ബാലറ്റില്‍ എന്‍.ജി.ഒ യൂനിയന്‍കാര്‍ വേറെ ആളുകള്‍ക്ക് വോട്ട് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. ബാലറ്റ് ഒട്ടിച്ചുതരുന്നതിനാല്‍ അറിയില്ലെന്ന് കരുതരുത്. കെ.എസ്.ടി.എ നേതാവ് ദേവദാസ് ആലപ്പുഴയില്‍നിന്ന് മത്സരിച്ചപ്പോള്‍ ജില്ല കമ്മിറ്റി ഓഫിസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, വെരിഫൈ ചെയ്ത് ഞങ്ങള്‍ തിരുത്തി. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ല'' എന്നായിരുന്നു ജി.സുധാകരന്റെ പ്രസംഗം. 1989ല്‍ കെ.വി. ദേവദാസ് ആലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ കൊണ്ടുവന്നുവെന്നാണ് സുധാകരന്‍ പറഞ്ഞത്. താന്‍ ആയിരുന്നു അന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സര്‍വീസ് സംഘടന അംഗങ്ങളുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ 15 ശതമാനം മറിച്ചു ചെയ്തു. തങ്ങളുടെ പക്കല്‍ തന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വെരിഫൈ ചെയ്ത് തിരുത്തിയിട്ടുണ്ടെന്നും ജി. സുധാകരന്‍ പറഞ്ഞു.

36 വര്‍ഷം മുമ്പുനടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടത്തിയെന്ന ജി.സുധാകരന്റെ വിവാദ പരാമര്‍ശം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിക്കുകയാണ്. നിയമ വശങ്ങള്‍ കണക്കിലെടുത്താവും തുടര്‍നടപടികള്‍. കമീഷന്റെ തീരുമാനം വന്നശേഷം എന്തു നടപടികള്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ജി.സുധാകരന്റെ പരാമര്‍ശം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

Tags:    

Similar News