പ്രവാചക വംശപരമ്പരയില്‍ ഉള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ജോര്‍ദാന്‍ രാജാവ് യഹൂദരാജ്യത്തിന് ഒപ്പം; ഇറാന്‍ അതിര്‍ത്തി അടച്ച് പാക്കിസ്ഥാന്‍; പിന്തുണയ്ക്കാതെ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളും; നേരിട്ടുള്ള യുദ്ധത്തിന് തുര്‍ക്കിയുമില്ല; ആഗോള ഇസ്ലാമികരാജ്യങ്ങളുടെ ഐക്യമെന്ന ഇറാന്റെ പദ്ധതി പൊളിയുമ്പോള്‍

ആഗോള ഇസ്ലാമികരാജ്യങ്ങളുടെ ഐക്യമെന്ന ഇറാന്റെ പദ്ധതി പൊളിയുമ്പോള്‍

Update: 2025-06-17 16:36 GMT

സ്ലാമിന്റെ ചരിത്രത്തോളം കുപ്രസിദ്ധമാണ് അതിലെ ആഴ്വാന്തര വിഭാഗങ്ങളായ സുന്നികളും ഷിയകളും തമ്മിലുള്ള സംഘര്‍ഷം. സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ഷിയകളും, ഷിയകള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് സുന്നികളും കൂട്ടക്കൊലകള്‍ക്കും വിധേയമായിട്ടുണ്ട്. എന്നാലും, ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ഷിയാ രാഷ്ട്രമാണ് ഇറാന്‍. ഒരു യഹൂദ രാഷ്ട്രത്താല്‍ ആക്രമിക്കപ്പെട്ടപ്പോള്‍, ഇറാന്‍ പുറത്തെടുത്തത് ആഗോള ഇസ്ലാമിക ഐക്യം എന്ന കാര്‍ഡാണ്. ഇസ്ലാമിക ലോകത്തെ ഏക ആണവശക്തിയായ പാക്കിസ്ഥാന്‍ മുതല്‍, യൂറോപ്പിലെ സൈനിക ശക്തിയായ തുര്‍ക്കി തൊട്ട്, ഗള്‍ഫിലെ ഖത്തര്‍ വരെയുള്ളവയുടെ പിന്തുണ അവര്‍ പ്രതീക്ഷിച്ചിരുന്നു.

മുസ്ലീം രാജ്യങ്ങള്‍ ഒന്നുചേര്‍ന്ന് ഇസ്രായേലിനെതിരെ യുദ്ധം ചെയ്യണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. പക്ഷേ ആ ശ്രമം ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. തുര്‍ക്കി മാത്രമാണ് ഇറാനെ പിന്തുണയ്ക്കുന്നത്. അവര്‍ പോലും നേരിട്ടുള്ള യുദ്ധത്തിന് ഇറങ്ങാന്‍ തയ്യാറല്ല. ലോകത്തിലെ മുസ്ലീം രാജ്യങ്ങള്‍ക്കുപോലും വേണ്ടാത്ത ഇറാന്റെ പേരിലാണ്, കേരളത്തില്‍ ഇടതുപക്ഷം റാലിയും പ്രതിഷേധങ്ങളും നടത്തുന്നതെന്നും ഓര്‍ക്കണം.

ജോര്‍ദാന്‍ യഹൂദരാജ്യത്തിനൊപ്പം

48-ല്‍ പിറന്നുവീണപ്പോള്‍ ഇസ്രയേല്‍ എന്ന കൊച്ചുരാജ്യത്തെ ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ച അയല്‍വാസികളില്‍ ഭൂരിഭാഗവും ഇന്ന് ഇസ്രയേലിന് ഒപ്പമാണ്. 67-ല്‍ ഇസ്രയേലിന് എതിരായ യുദ്ധം നയിച്ച ഈജിപ്ത് ഇന്ന് യഹുദരാജ്യവുമായി നല്ല ബന്ധത്തിലാണ്. മാത്രമല്ല ഇറാന്‍ കയറ്റിവിടുന്ന ഷിയാ തീവ്രവാദത്തെയും ഈജിപ്ത് ശക്തമായി ചെറുക്കുന്നു. ഈജിപ്ത് മുസ്ലിം ബ്രദര്‍ഹുഡില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഇറാന്റെ തീവ്ര ഷിയാ ആശയങ്ങളുടെ പ്രചാരം അവിടെ വലിയ ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്.

അതിര്‍ത്തിയിലെ മറ്റൊരു മുസ്ലീം രാഷ്ട്രമായ ജോര്‍ദാന്‍, ഇസ്രയേലിന്റെ ഒരു സഖ്യകക്ഷിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ജോര്‍ദാന്റെ ഒരു വശത്ത് ഇസ്രായേലും വെസ്റ്റ് ബാങ്കും, മറുവശത്ത് ഇറാഖുമാണ്. അതിന് അപ്പുറത്താണ് ഇറാന്‍. ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ജോര്‍ദാന്റെ വ്യോമാതിര്‍ത്തി കടന്നു മാത്രമേ ഇറാന് ഇസ്രായേലിനെ ആക്രമിക്കാന്‍ കഴിയൂ. പക്ഷേ ജോര്‍ദാന്‍ അത് അനുവദിക്കാറില്ല.

കഴിഞ്ഞ ദിവസവും, ഇറാനിയന്‍ ഡ്രോണുകളെ വ്യോമാതിര്‍ത്തിയില്‍ ജോര്‍ദാന്‍ വെടിവച്ചു വീഴ്ത്തി. തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച നിരവധി ഡ്രോണുകളും മിസൈലുകളും തങ്ങളുടെ സൈന്യം തകര്‍ത്തതായി ജോര്‍ദാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പല തവണ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധ സാഹചര്യം കാരണം, ജോര്‍ദാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിരിക്കയാണ്. തങ്ങളുടെ ആകാശത്ത് ഏതെങ്കിലും തരത്തിലുള്ള ലംഘനം അനുവദിക്കില്ലെന്നും ജോര്‍ദാന്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.

നേരത്തെയും ഇസ്രായേലി- ജോര്‍ദാന്‍ സൈന്യങ്ങള്‍ നേരത്തെയും ഒരുമിച്ചാണ്് പ്രവര്‍ത്തിച്ചത്. അമേരിക്കയുടെ ഒരു പ്രധാന സഖ്യകക്ഷി കൂടിയായ ജോര്‍ദാന്‍ 1994-ല്‍, ഇസ്രായേലുമായി ഒരു സമാധാന കരാറില്‍ ഒപ്പുവച്ചു. അങ്ങനെ അങ്ങനെ ചെയ്യുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ജോര്‍ദ്ദാന്‍. കരാറിന് ശേഷം, ഇരു രാജ്യങ്ങളും വളരെ അടുത്ത സുരക്ഷാ ബന്ധങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ വരെ ഇവര്‍ പരസ്പരം കൈമാറുന്നു.

നബിയുടെ വംശപരമ്പരയിലെ രാജാവ്

ഏറ്റവും രസകരം, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള പ്രവാചകന്‍ മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിന്‍ഗാമി പരമ്പരയിലെ കണ്ണിയാണെന്നാണ് വിശ്വസിക്കപ്പെടുന്നതെന്നാണ്. എന്നിട്ടും അവ ജൂത വിരോധം കളയുന്നു. ഇസ്രായേലിനെ പരസ്യമായി പിന്തുണക്കുന്നു. അബ്ദുള്ള രണ്ടാമനാണ് ഇപ്പോള്‍ ജോര്‍ദാന്‍ രാജാവ്. 2024 ഒക്ടോബറില്‍, ഇറാന്‍ ഇസ്രായേലിന് നേരെ ഏകദേശം 180 മിസൈലുകള്‍ തൊടുത്തപ്പോള്‍, അവയില്‍ നല്ലൊരു പങ്കും ജോര്‍ദാന്‍ അവരുടെ വ്യോമാതിര്‍ത്തിയില്‍ തന്നെ വെടിവച്ചു വീഴ്ത്തി. മറ്റ് രാജ്യങ്ങളില്‍ നിന്നും ജോര്‍ദാനില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും, സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ഇസ്രായേലിനുള്ള പിന്തുണ തുടരുകയും ചെയ്തു.

തന്റെ പിതാവായ ഹുസൈന്‍ രാജാവിന്റെ മരണശേഷം 1999 മുതല്‍ 25 വര്‍ഷത്തിലേറെയായി അബ്ദുള്ള രണ്ടാമന്‍ രാജാവ് ജോര്‍ദാന്‍ ഭരിച്ചുവരുന്നു. ഹാഷെമൈറ്റ് രാജകുടുംബത്തില്‍ പെട്ട അദ്ദേഹം, പ്രവാചകന്‍ മുഹമ്മദ് നബിയുടെ 43-ാം തലമുറയില്‍ നിന്നുള്ള നേരിട്ടുള്ള പിന്‍ഗാമിയാണെന്ന് പല മുസ്ലീങ്ങളും വിശ്വസിക്കുന്നു.പ്രവാചകന്‍ മുഹമ്മദ് നബിയുമായുള്ള ഈ ബന്ധം മുസ്ലീം ലോകത്തില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക പദവി നല്‍കുന്നു.

യുകെയിലും യുഎസിലും പഠിച്ച ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവ് ആധുനിക ജീവിതശൈലിക്ക് പേരുകേട്ടയാളാണ്. അദ്ദേഹം 1980-ല്‍ ഇംഗ്ലണ്ടിലെ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്‌ഹേഴ്സില്‍ നിന്ന് ബിരുദം നേടി. ബ്രിട്ടീഷ്, ജോര്‍ദാനിയന്‍ സൈന്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 1993-ല്‍ ജോര്‍ദാന്റെ പ്രത്യേക സേനയുടെ ഡെപ്യൂട്ടി കമാന്‍ഡറായി.




ജോര്‍ദാനെ ആധുനിക ചിന്തയിലേക്കും വികസനത്തിലേക്കും നയിക്കുന്ന ഒരാളാണ് അബ്ദുള്ള രണ്ടാമന്‍. ഒരു ആധുനിക ജീവിതരീതി പിന്തുടരുന്ന അദ്ദേഹത്തിന്റെ ഭാര്യയും മകളും ഒരിക്കലും ബുര്‍ഖ ധരിക്കുന്നതായി കാണുന്നില്ല. 1993-ല്‍ അദ്ദേഹം കുവൈത്തില്‍ താമസിച്ചിരുന്ന ഫലസ്തീന്‍ വനിതയായ റാനിയ അല്‍-യാസീനിനെ വിവാഹം കഴിച്ചു. ഭാര്യ ഫലസ്തീനിയായിട്ടും അദ്ദേഹം ഇസ്രയേലിന് പിന്നില്‍ ഉറച്ച് നില്‍ക്കയാണ്.

അതിര്‍ത്തി അടച്ച് പാക്കിസ്ഥാന്‍

പാക്കിസ്ഥാനുമായി വലിയ തോതില്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഇറാന്‍. ബലൂചിസ്ഥാന്‍ പ്രവിശ്യയാണ് ഇതില്‍ പ്രധാനം. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാര റൂട്ട് കൂടിയാണിത്. ഇറാന്റെ തന്ത്രപ്രധാനമായ മേഖലകളില്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയ സമയത്ത്, പാക്കിസ്ഥാന്‍ ഇറാന്‍ അനുകൂല നിലപാടാണ് എടുത്തത്. എന്നാല്‍ യുദ്ധത്തില്‍ ഇറാന് മേല്‍ക്കൈ നഷ്ടപ്പെട്ടുവെന്ന തോന്നിച്ച സമയത്ത്, പതിയെ പിന്‍വലിയുന്ന സമീപനമാണ് പാക് സര്‍ക്കാറില്‍നിന്ന് ഉണ്ടായത്.

ഇസേയലില്‍ ആണവാക്രമണം നടത്താന്‍, പാക്കിസ്ഥാന്‍ ഒരുക്കമാണെന്ന, ഇറാന്‍ സൈനിക വക്താവിന്റെ വാക്കുകള്‍ സത്യത്തില്‍ പാക്കിസ്ഥാന് പാരയാവുകയാണ്. ഇപ്പോള്‍ ഇസ്രയേലിന്റെ നോട്ടപ്പുള്ളിയാവാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന, പാക്കിസ്ഥാന് ഇനി ഒരു ഇസ്രയേല്‍ ആക്രമണം കൂടി താങ്ങാനുള്ള ശേഷിയില്ല. മാത്രമല്ല പാക്കിസ്ഥാന്റെ കൈയിലുള്ള ആണവായുധങ്ങള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്ന ഇന്ത്യയുടെ വാദവും, ഇതോടെ അംഗീകരിക്കപ്പെടും.

അതുകൊണ്ടുതന്നെ ഇറാനെ താങ്ങുന്ന പരിപാടിയില്‍നിന്ന് പാക്കിസ്ഥാന്‍ പൂര്‍ണ്ണമായും മാറി നില്‍ക്കയാണ്. ഇറാന്‍ അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടച്ചിരിക്കയാണ് പാക്കിസ്ഥാന്‍. ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതും താല്‍ക്കാലികമായി നിര്‍തത്തിവെച്ചിരിക്കയാണ്. ഇസ്ലാമിക ലോകത്തെ ഏക ആണവശക്തിയായ പാക്കിസ്ഥാനെയും, ലോകോത്തരമായ വ്യോമസേനയുള്ള തുര്‍ക്കിയെയും മുന്‍നിര്‍ത്തി തിരിച്ചടിക്കാനായിരുന്നു ഇറാന്റെ നീക്കം. എന്നാല്‍ ഇറാന് പിന്തുണ കൊടുക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള ആക്രമണത്തിന് തുര്‍ക്കിയും തയ്യാറല്ല.

ഗള്‍ഫ് രാജ്യങ്ങളുടെയും പിന്തുണയില്ല

അതുപോലെയാണ് ഗള്‍ഫ് രാജ്യങ്ങളുടെയും അവസ്ഥ. ഷിയാ രാഷ്ട്രമായ ഇറാന്‍ ആണവ ശക്തിയായാല്‍ തങ്ങള്‍ക്കും അത് ഭീഷണിയാണെന്ന് സുന്നി രാഷ്ട്രങ്ങള്‍ക്ക് നന്നായി അറിയാം. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഷിയാ തീവ്രവാദം കയറ്റിയക്കുക എന്ന പണിയാണ് വിപ്ലവത്തിനുശേഷം ഖൊമേനി ചെയ്തത്. ഇതു പല സുന്നി ഇസ്ലാമിക രാജ്യങ്ങള്‍ക്കും ഭീഷണിയായി. ഹമാസ് (ഗസ്സ), ഹിസ്ബുല്ല ( ലെബനോണ്‍), ഹൂത്തികള്‍ (യമന്‍) എന്നിവയ്ക്ക് ഖൊമേനി ആയുധവും ധനവും നല്‍കി. ഇറാന്‍ ആണവ ശക്തി കൈവരിച്ചാല്‍ ചുറ്റും കിടക്കുന്ന സുന്നി രാജ്യങ്ങള്‍ അവര്‍ക്ക് കീഴടങ്ങേണ്ടി വരും.

ഷിയാ ഐസിസ് എന്ന് അറിയപ്പെടുന്ന, ഹൂത്തി വിമതര്‍ യമനില്‍ ഇറാന്റെ സഹായത്താലാണ് വളര്‍ന്നത്. യമനിലെ ഇസ്ലാമിക ഗവണ്‍മെന്റിനെ അട്ടിമറിച്ച് ഹൂത്തികള്‍ സമാന്തര ഭരണകൂടം സ്ഥാപിച്ചു. സുന്നി മുസ്ലീങ്ങളെ അടക്കം കൊന്നൊടുക്കി ചില ഭാഗങ്ങളില്‍ അധികാരം പിടിച്ചു. ഇപ്പോള്‍ ഹൂത്തികള്‍ ചെങ്കടലിലെ കപ്പലുകള്‍ കൊള്ള ചെയ്ത് ഇസ്രായേലിന് നേരെ റോക്കറ്റ്- മിസൈല്‍ ആക്രമണം നടത്തുന്നു. ലബനോണ്‍ എന്ന ലിബറല്‍ രാജ്യം കീഴടക്കി ഹിസ്ബുള്ള എന്ന പ്രോക്സിയെ ഉണ്ടാക്കി ക്രിസ്ത്യാനികളെ തുരത്തി, സുന്നി മുസ്ലീങ്ങളെ കൊന്നൊടുക്കി, ഇറാന്‍ വീണ്ടും ഭീഷണിയുയര്‍ത്തി. ഈ ഹിസ്ബുള്ള നിരന്തരം ഇസ്രയേലിനെ ആക്രമിച്ചു. ഹമാസിനും നിര്‍ലോഭമായ പിന്തുണയാണ് ഇറാന്‍ കൊടുക്കുന്നത്.

സൗദിയ്ക്കും യുഎഇക്കും നേരെ ഹൂത്തികള്‍ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. നേരത്തെ മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ അയച്ചവരാണ് ഹൂത്തികള്‍. ഇതൊക്കെ എല്ലാ മുസ്ലീം രാജ്യങ്ങള്‍ക്കും അറിയാം. അതു കൊണ്ടാണവര്‍ യഹൂദന്റെ സാങ്കേതിക വിദ്യയായ എയര്‍ ഡിഫന്‍സ് സിസ്റ്റം മക്കയില്‍ അടക്കം സ്ഥാപിച്ചത്. സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോ പോലും ഹൂത്തികളാല്‍ ആക്രമിക്കപ്പെട്ടു. നിരവധി മലയാളികള്‍ക്കുവരെ ജോലി കൊടുക്കുന്ന കമ്പനിയാണിത്. ബഹ്റൈനിലെ ഷിയാ തീവ്രവാദ കൂട്ടായ്മ ഇറാന്‍ നിയന്ത്രിക്കുന്നതാണ്. അവര്‍ അതിനെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നുണ്ട്. ചുരുക്കത്തില്‍ മുസ്ലീം ഐക്യനിര എന്ന കൂട്ടായ്മ ഇറാന്‍ വിഷയത്തില്‍ ഉണ്ടാവില്ല എന്ന് ചുരുക്കം. ഇതുതന്നെയാണ് ഖത്തറിന്റെയും അവസ്ഥ. ഹമാസിനുവരെ രഹസ്യമായി ഫണ്ട് ചെയ്യുന്നുവെന്ന് ആരോപണമുയരുന്ന ഖത്തര്‍ പോലും, ഇറാന്റെ കാര്യത്തില്‍ പുറം തിരിഞ്ഞ് നില്‍ക്കയാണ്.


Tags:    

Similar News