'അവന്‍ എന്തോ എന്റെ കുഞ്ഞിനോട് പെരുമാറി, അവള്‍ ഒരിക്കലും ഇത് ചെയ്യില്ല'; പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ യുവാവ് കസ്റ്റഡിയില്‍; കണ്ണ് നനയിച്ച് മാതാവിന്റെ വെളിപ്പെടുത്തല്‍; കാവുംഭാഗം നടുക്കത്തില്‍; പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണം: യുവാവിന്റെ നിരന്തര ശല്യം കാരണമെന്ന വിലയിരുത്തലില്‍ പോലീസ്

Update: 2026-02-21 05:21 GMT

തിരുവല്ല: കാവുംഭാഗത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. കോട്ടാങ്ങല്‍ വായ്പ്പൂര്‍ സ്വദേശിയായ ജാവേദ് (23) എന്ന യുവാവിന്റെ നിരന്തരമായ ശല്യവും മാനസിക പീഡനവുമാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് മാതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജാവേദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്ലസ് ടു മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി അടുക്കളയില്‍ ജീവനൊടുക്കിയത്. അമ്മൂമ്മ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും കണ്ടത് അപരിചിതനായ ഒരു യുവാവ് കുട്ടിയെ തോളിലിട്ട് ഓടി വരുന്നതാണ്. ഇതോടെയാണ് നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ചതും പോലീസില്‍ വിവരമറിയിച്ചതും.

കുട്ടിയുടെ അമ്മയും നാട്ടുകാരും പ്രതികരിക്കുന്നത് ഇങ്ങനെ:

'എന്റെ കുഞ്ഞിനോട് അവന്‍ എന്തോ മോശമായി പെരുമാറിയതുകൊണ്ടാണ് അവള്‍ ഇങ്ങനെ ചെയ്തത്. അവള്‍ ഒരിക്കലും ഇത് ചെയ്യില്ല. പഠിക്കേണ്ട പ്രായമാണെന്നും ഇത്തരം ബന്ധങ്ങള്‍ പാടില്ലെന്നും ഞാന്‍ അവളെ പറഞ്ഞ് മനസ്സിലാക്കിയതാണ്. ഇനി അവനെ വിളിക്കില്ലെന്ന് അവള്‍ എനിക്ക് വാക്ക് തന്നതായിരുന്നു. അവന്‍ അവളെ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഓണ്‍ലൈനില്‍ ഡ്രസ്സ് ഓര്‍ഡര്‍ ചെയ്യുന്ന കാര്യത്തില്‍ പോലും അവന്‍ വാശി പിടിക്കുമായിരുന്നു. എല്ലാ കാര്യത്തിലും പിടിവാശിക്കാരനായ അവന്‍ അവളെ ഒരുപാട് ബുദ്ധിമുട്ടിച്ചു. മനസ്സ് അത്രയധികം വിഷമിച്ചത് കൊണ്ടാകണം അവള്‍ ഇത്തരമൊരു തീരുമാനമെടുത്തത്' - കണ്ണീരോടെ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

സംഭവം നടന്ന ദിവസം പെണ്‍കുട്ടിയും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായതായും യുവാവ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചതായും നാട്ടുകാര്‍ പറയുന്നു. ഇതിനുശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് യുവാവിനെ വിളിച്ചറിയിച്ചതായും സൂചനയുണ്ട്. വിവരമറിഞ്ഞ് ഓടിയെത്തിയ യുവാവ് തൂങ്ങിനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ താഴെയിറക്കി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്.

ആദ്യം നടന്നതെന്താണെന്ന് വ്യക്തമായിരുന്നില്ലെന്നും അപരിചിതനായ യുവാവ് കുട്ടിയുമായി ഓടുന്നത് കണ്ട് തടയുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വീട് സീല്‍ ചെയ്തു. ജാവേദിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും ആവശ്യപ്പെട്ടു.

Full View

Similar News