നിപ വൈറസ് മൂലം പിന്നീട് മസ്തിഷ്‌ക ജ്വരമുണ്ടാകുന്നതാണ് നിപ എന്‍സഫലൈറ്റിസ്; രോഗീ പരിചരണത്തില്‍ കാട്ടിയ അതീവ ശ്രദ്ധ മംഗലാപുരത്തുകാരനെ കോമാവസ്ഥയില്‍ എത്തിച്ചു; റബര്‍ ടാപ്പിങ് വരുമാനം കൊണ്ട് മകനെ 'മാലാഖ'യാക്കാന്‍ ശ്രമിച്ച ആ അച്ഛനും അമ്മയും ഇന്ന് തീരാ വേദനയില്‍; ആ ആശുപത്രിയും അവരെ ചേര്‍ത്ത് നിര്‍ത്തുന്നു; നിപയുടെ ജീവിക്കുന്ന രക്തസാക്ഷി; ടിറ്റോ തോമസ് നൊമ്പരപ്പെടുത്തുമ്പോള്‍

Update: 2025-08-14 02:02 GMT

കോഴിക്കോട്: നിപ ബാധയുടെ ജീവിക്കുന്ന രക്തസാക്ഷിയായി കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകന്‍ മംഗലാപുരം സ്വദേശി ടിറ്റോ തോമസ്. കോഴിക്കോട് റബര്‍ ടാപ്പിങ് വരുമാനം കൊണ്ടായിരുന്നു ടിറ്റോയെ മംഗലാപുരത്തെ കോളജില്‍ ബിഎസ്സി നഴ്‌സിങ്ങിനു ചേര്‍ത്ത അച്ഛന്‍. മകന്റെ രോഗീ പരിചരണ ഇഷ്ടം തിരിച്ചറിഞ്ഞായിരുന്നു ഈ തീരുമാനം എടുത്തത്. ആ ടിറ്റോ നേഴ്‌സിംഗ് നല്ല നിലയില്‍ പഠിച്ചു. ആഗ്രഹിച്ചതു പോലെ രോഗികളെ ശുശ്രൂഷിച്ചു. പക്ഷേ അത് അവന്റെ ജീവിതത്തിന് നല്‍കിയത് വെല്ലുവിളികളായിരുന്നു. നിപ്പ രോഗിയെ പരിചരിക്കുന്നതിനിടെ നിപ്പ ബാധിച്ചു കിടപ്പിലായ സ്റ്റാഫ് നഴ്‌സ് ടിറ്റോ തോമസ് മലയാളിയുടെ മനസ്സിന്റെ നൊമ്പരമാണ്. ഇത് മനസ്സിലാക്കിയാണ് ചികില്‍സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 17 ലക്ഷം രൂപ അനുവദിച്ചതും. നിപ വൈറസ് മൂലം പിന്നീട് മസ്തിഷ്‌കജ്വരമുണ്ടാകുന്നതാണ് നിപ എന്‍സഫലൈറ്റിസ്. ഇത് രോഗബാധിതനെ അബോധാവസ്ഥയിലേക്ക് നയിക്കുകയും അപസ്മാരത്തിനും കോമയ്ക്കും കാരണമാവുകയും ചെയ്യും. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നിപ എന്‍സഫലൈറ്റിസിന് നല്‍കിവരുന്നത്.

ചലനശേഷി പോലുമില്ലാതെ കഴിഞ്ഞ 20 മാസവും 5 ദിവസവുമായി കിടപ്പിലാണു ദക്ഷിണ കന്നഡയിലെ മാര്‍ദാളം സ്വദേശി ടിറ്റോ. നിപ്പ ബാധിച്ച് 2023 ഓഗസ്റ്റ് 30ന് ഇഖ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ പരിചരിക്കവേയാണ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ടിറ്റോ തോമസിനു നിപ്പ പിടിച്ചത്. രോഗമുക്തി നേടി ടിറ്റോ വീണ്ടും ജോലിയില്‍ പ്രവേശിച്ചെങ്കിലും 2023 ഡിസംബറില്‍ ശക്തമായ തലവേദന അനുഭവപ്പെട്ടു. അത് ജീവിതം മാറ്റി മറിച്ചു. പിന്നീട് ആരോഗ്യനില മോശമായി. ചികിത്സ തുടരവേ ഡിസംബര്‍ 8 മുതല്‍ കോമയിലായി. ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ടിറ്റോയെ പരിചരിക്കാനായി എല്ലാം ഉപേക്ഷിച്ച് അച്ഛനും അമ്മയുമുണ്ട്. പിതാവ് ടി.സി.തോമസും മാതാവ് ഏലിയാമ്മയും മകനൊപ്പം തങ്ങുകയാണ്. സഹോദരന്‍ ഷിജോ തോമസ് ജോലി ഉപേക്ഷിച്ചു ടിറ്റോയെ പരിചരിക്കാന്‍ ആശുപത്രിയിലുണ്ടായിരുന്നു.

3 മാസം മുന്‍പാണ് ഷിജോ ജോലിക്കു പോയിത്തുടങ്ങിയത്. കര്‍ഷക കുടുംബമാണ് ഇവര്‍. അവിടെ കൊച്ചു വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ചികിത്സയ്ക്കായി ഭീമമായ തുകയാണ് ഇഖ്‌റ ആശുപത്രി ചെലവഴിക്കുന്നത്. അതില്‍ മാനേജ്‌മെന്റിനോട് പ്രത്യേകം നന്ദിയുണ്ടെന്നും പിതാവ് പറഞ്ഞു. കോമയിലായതോടെ സ്വന്തമായി ശ്വാസം എടുക്കാന്‍ പോലും ടിറ്റോക്കു കഴിയുമായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ട്യൂബിലൂടെ ദ്രവ രൂപത്തിലുള്ള ഭക്ഷണമാണു നല്‍കുന്നത്. ഇത് ഏറെ പ്രതീക്ഷയാണ്. കോഴിക്കോട്ടെ ഇഖ്‌റ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നഴ്സായിരുന്ന ടിറ്റോയ്ക്ക് ഇവിടെ എത്തിയ നിപ രോഗിയില്‍നിന്നാണ് രോഗം പിടിപെട്ടത്. നിപയില്‍നിന്ന് മുക്തി നേടിയെങ്കിലും അധികംവൈകാതെ പാര്‍ശ്വഫലമായി ലേറ്റന്റ് എന്‍സഫലൈറ്റിസ് ബാധിക്കുകയായിരുന്നു. ഇപ്പോള്‍ തൊണ്ടയില്‍ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ഈ 24 വയസ്സുകാരന്‍ ശ്വാസോച്ഛാസം നടത്തുന്നത്.

മംഗലാപുരം മര്‍ദ്ദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രില്‍ 23-നാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ നഴ്സായി എത്തുന്നത്. ആഗസ്റ്റ് അവസാനം ഇതേ ആശുപത്രിയില്‍ കടുത്ത പനിയുമായി എത്തുകയും ഇവിടെവെച്ച് മരിക്കുകയും ചെയ്ത രോഗിക്ക് മരണശേഷം നിപ സ്ഥിരീകരിച്ചിരുന്നു. ഇതേ രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോഗബാധ ഉണ്ടായത്. രോഗമുക്തി നേടി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി നവംബറില്‍ വീട്ടില്‍ എത്തിയ ടിറ്റോയ്ക്ക് ആ സമയംമുതല്‍ തലവേദനയും കഴുത്തുവേദനയും ഉണ്ടായിരുന്നുവെന്ന് ടിറ്റോയുടെ സഹോദരന്‍ ഷിജോ തോമസ് പറയുന്നു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ അഭിപ്രായം.

കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ഏതെങ്കിലും ആശുപത്രിയില്‍ ടിറ്റോയുടെ ചികിത്സ തുടരണമെന്നാണ് ടിറ്റോയുടെ കുടുംബം പറയുന്നത്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് പ്രധാന തടസ്സം. ജോലി ഉപേക്ഷിച്ച് കോഴിക്കോട്ട് ആശുപത്രിയില്‍ ടിറ്റോയ്ക്ക് കൂട്ടിരിക്കുകയാണ് ഏക സഹോദരന്‍ ഷിജോ തോമസും അമ്മ ലിസിയും. ഇതുവരെയുള്ള ചികിത്സ പൂര്‍ണമായും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്. ഇതിനകം 40 ലക്ഷത്തോളം രൂപ ചികിത്സക്കായി മാനേജ്മെന്റ് ചെലവഴിച്ചു. തുടര്‍ചികിത്സയക്കായി സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ടിറ്റോയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരോഗ്യവകുപ്പിനറിയാമെന്നും സാമ്പത്തിക സഹായം ലഭിച്ചാല്‍ ടിറ്റോയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാവുമെന്നും കുടുംബം പ്രതീക്ഷിക്കുന്നുണ്ട്.

Tags:    

Similar News