'ഇരുട്ടാണല്ലോ വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കള്‍; ജനറേറ്ററിനു ഡീസല്‍ ചെലവ് കൂടുതലാണെന്ന് അറ്റന്‍ഡര്‍'; 11 കാരന്റെ തലയിലെ മുറിവ് തുന്നിയത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍; അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍

11 കാരന്റെ തലയിലെ മുറിവ് തുന്നിയത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍

Update: 2025-02-01 17:10 GMT

വൈക്കം: വീടിനുള്ളില്‍ വീണ് തലയ്ക്ക് പരിക്കേറ്റ 11കാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം. ശനിയാഴ്ച വൈകീട്ട് 4.30-ന് വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകന്‍ എസ്. ദേവതീര്‍ഥി(11)നാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തി്ച്ചപ്പോള്‍ ദുരനുഭവമുണ്ടായത്. വീട്ടിനുള്ളില്‍ തെന്നി വീണ് തലയുടെ വലതു വശത്ത് പരിക്കേറ്റതിനാണ് ചികിത്സ തേടിയെത്തിയത്.

അമിത രക്തസ്രാവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉടനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിത വിഭാഗത്തില്‍നിന്ന് മുറിവ് ഡ്രസ് ചെയ്യാനായി കുട്ടിയെ ഡ്രസിങ്ങ് റൂമിലെത്തിച്ചു. എന്നാല്‍ ഇവിടെ ഇരുട്ടായതിനാല്‍ ഇവര്‍ അകത്തേക്ക് കയറിയില്ല. ഏറെ നേരം കാത്തിരുന്ന ശേഷം അറ്റന്‍ഡര്‍ എത്തി. മുറിക്കുള്ളില്‍ വൈദ്യുതി ഇല്ലെന്ന് പറഞ്ഞ അറ്റന്‍ഡര്‍ ദേവതീര്‍ഥിനെ ഒ.പി. കൗണ്ടറിന്റ മുന്നിലിരുത്തി.

മുറിവില്‍നിന്നും രക്തം ഒഴുകിയതോടെ കുട്ടിയെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി. ഇരുട്ടാണല്ലോ വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച് വെയ്ക്കാറില്ലെന്നുമായിരുന്നു അറ്റന്‍ഡറുടെ മറുപടി.

തുടര്‍ന്ന്, മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാന്‍ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാല്‍ ജനലിന്റെ അരികില്‍ ദേവതീര്‍ഥിനെ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തില്‍ ഡോക്ടര്‍ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.

ദേവതീര്‍ഥിന് തലയില്‍ രണ്ട് തുന്നലുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് ആശുപത്രിയുടെ ലിഫ്റ്റ് തകരാറിലായി ജീവനക്കാരടക്കം ആറ് പേര്‍ അരമണിക്കൂറോളം കൂടുങ്ങിയ സംഭവം ഉണ്ടായിരുന്നു.

Tags:    

Similar News