'ഞാന്‍ അവിടെ തിന്മയും വെറുപ്പും കണ്ടു; പൂചെട്ടി വലിച്ചെറിഞ്ഞു അയാള്‍ ആക്രോശിച്ചു വന്നു; വാതിലുകള്‍ക്ക് തള്ളിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ അകത്തു നിന്നും ഉന്തിപ്പിടിച്ചു; അവിടെ യഥാര്‍ഥ ഹീറോകളെയാണ് കണ്ടത്; ആ തീവ്രവാദിയെ നേരിട്ട ഭീകര നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു റബ്ബി ഡാനിയല്‍ വാക്കര്‍

'ഞാന്‍ അവിടെ തിന്മയും വെറുപ്പും കണ്ടു; പൂചെട്ടി വലിച്ചെറിഞ്ഞു കൊണ്ടാണ് അയാള്‍ ആക്രോശിച്ചു വന്നത്;

Update: 2025-10-03 16:55 GMT

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ ജൂത സിനഗോഗിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി ജീവനുകള്‍ പൊലിയേണ്ടതായിരുന്നു. എന്നാല്‍, ഒരു ജൂത പുരോഹിതന്റെ കൃത്യമായ ഇടപെടലാണ് കൂടുതല്‍ ജീവനുകള്‍ പൊലിയാതെ കാത്തത്. ഇതോടെ റബ്ബി ഡാനിയല്‍ വാക്കര്‍ മാധ്യങ്ങളിലെല്ലാം ഹീറോയായി മാറി. മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗില്‍ യോം കിപ്പൂര്‍ പ്രാര്‍ത്ഥനകള്‍ക്കിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആ ഭീകര നിമിഷത്തെ കുറിച്ച് അദ്ദേഹം ബിബിസിയോടെ പ്രതികരിച്ചു.

യഹൂദി ആരാധനാലയത്തിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച ഭീകരനെ നേരിട്ടതിന്റെ ഭീകരത ഓര്‍ത്തെടുത്ത് റബ്ബി ഡാനിയല്‍ വാക്കര്‍ പറഞ്ഞത് 'ഞാന്‍ അവിടെ തിന്മയും വെറുപ്പും കണ്ടു എന്നാണ്. അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച ഭീകരന്‍ ജിഹാദ് അല്‍-ഷാമി, വാതിലുകളില്‍ ഇടിക്കുകയും വലിയ പൂച്ചട്ടികള്‍ വലിച്ചെറിയുകയും ചെയ്തതായി റബ്ബി വിശദീകരിച്ചു. 'വാതിലുകള്‍ക്ക് പുറത്ത് ഒരാള്‍ ഇടിക്കുകയും പുഷ് ചെയ്യുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞങ്ങള്‍ അകത്ത് നിന്ന് വാതിലുകള്‍ ബലപ്പെടുത്തി അടച്ചുപിടിച്ചു,' അദ്ദേഹം ഓര്‍ത്തു.

ഈ പ്രവര്‍ത്തയില്‍ തനിക്കൊപ്പം സിനഗോഗിലെ വിശ്വാസികളും ഉണ്ടായിരുന്നു. അവരെയും പ്രശംസിക്കാന്‍ റബ്ബി മറന്നില്ല. 'ഞാന്‍ യഥാര്‍ത്ഥ ഹീറോയിം അവിടെ കണ്ടുവെന്നും ഡാനിയേല്‍ വാക്കര്‍ പറഞ്ഞു. ആക്രമണം ഉണ്ടായപ്പോള്‍ ഓടിപ്പോകുന്നതിനു പകരം മറ്റുള്ളവരെ സഹായിക്കാന്‍ ഓടിയെത്തിയ ആളുകള്‍,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യഥാസമയം നടപടിയെടുത്തില്ലായിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് റബ്ബി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്നും സമൂഹത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്താക്കി. ഈ സംഭവത്തെ തുടര്‍ന്ന് ഭയമുണ്ടെങ്കിലും പിന്തുണയുണ്ട്. നമുക്ക് ഇത് നമ്മളെ തോല്‍പ്പിക്കാന്‍ അനുവദിക്കരുത്- റബ്ബി കൂട്ടിച്ചേര്‍ത്തും.

സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. അക്രമം നടത്തിയ ജിഹാദ് അല്‍-ഷാമി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഗൗരവമായ അന്വേഷണം പുരോഗമിക്കുകയാണ്. യോം കിപ്പൂര്‍ പ്രാര്‍ത്ഥനകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.

അത് യഹൂദ കലണ്ടറിലെ ഏറ്റവും പവിത്രമായ ദിവസമായ യോം കിപ്പൂര്‍ ആയിരുന്നു, റബ്ബി ഡാനിയേല്‍ വാക്കര്‍ തന്റെ നീളന്‍ വെള്ള വസ്ത്രങ്ങള്‍ ധരിച്ച് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. സിനഗോഗിലേക്ക് ആളുകള്‍ പോകുന്നതിനിടയില്‍, ഒരു ചെറിയ കറുത്ത കാര്‍ അലക്ഷ്യമായി ഓടിച്ച് ഗേറ്റിലേക്ക് ഇടിച്ചു കയറ്റുന്നത് അവര്‍ കണ്ടു. ആദ്യം, ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതായി ചിലര്‍ കരുതി. എന്നാല്‍ നിമിഷങ്ങള്‍ക്കകം അയാള്‍ വാഹനത്തില്‍ നിന്ന് ചാടി പുറത്തുവന്നു, കറുത്ത വസ്ത്രം ധരിച്ച അയാള്‍ അടുത്തുള്ളവരെ കുത്തി വീഴ്ത്താന്‍ തുടങ്ങി.

മാഞ്ചസ്റ്ററില്‍ ജൂതരുടെ പുണ്യദിനത്തിലാണ് സിനഗോഗിന് പുറത്ത് ആക്രമണം നടന്നത്. മിഡില്‍ടണ്‍ റോഡിലെ ഹീബ്രു കോണ്‍ഗ്രിഷേഷന്‍ സിനഗോഗിലാണ് രാവിലെ ഒമ്പതരയോടെ ആക്രമണമുണ്ടായത്. ആളുകള്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ശേഷം അക്രമി ആളുകളെ കത്തികൊണ്ട് കുത്തുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തു തന്നെ പൊലീസ് വെടിവെച്ചു കൊന്നു.

Tags:    

Similar News