മാലദ്വീപിനും ശ്രീലങ്കയ്ക്കും സഹായഹസ്തം; അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും കൈവിട്ടില്ല; വിദേശരാജ്യങ്ങള്‍ക്കായി ബജറ്റില്‍ 5483 കോടി; ഇന്ത്യ ഏറ്റവുമധികം വിദേശസഹായം നല്‍കുക ഭൂട്ടാന്; ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള സഹായവും വര്‍ധിപ്പിച്ചു

വിദേശരാജ്യങ്ങള്‍ക്കായി ബജറ്റില്‍ 5483 കോടി

Update: 2025-02-01 13:36 GMT

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ വിദേശരാജ്യങ്ങള്‍ക്കുള്ള സഹായത്തിന് വിദേശകാര്യ മന്ത്രാലയത്തിന് 5,483 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകയെക്കാള്‍ കുറവാണ് ഈവര്‍ഷം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം 5,806 കോടി രൂപയാണ് വിവിധ രാജ്യങ്ങള്‍ക്കായി അനുവദിച്ചിരുന്നത്. വിദേശകാര്യ മന്ത്രാലയത്തിനുള്ള മൊത്തത്തിലുള്ള ബജറ്റ് 20,516 കോടി രൂപയാണ്. ഇതില്‍ പ്രധാന ഭാഗമമാണ് അയല്‍ രാജ്യങ്ങളെയും തന്ത്രപ്രധാന രാജ്യങ്ങളെയും സഹായിക്കുന്നതിനായി നീക്കിവച്ചിരിക്കുന്നത്.

അയല്‍ക്കാര്‍ ആദ്യം എന്ന ഇന്ത്യയുടെ നയത്തിന്റെ അടിസ്ഥാനത്തില്‍ ബജറ്റില്‍ ഒരു പങ്ക് മാലദ്വീപ്, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നിങ്ങനെയുള്ള ചില രാജ്യങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. 2025 - 2026 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ രാഷ്ട്രങ്ങള്‍ക്കുള്ള സഹായമായി 5,483 കോടി രൂപയാണ് ഈ ബജറ്റില്‍ മാറ്റി വച്ചത്. മാലദ്വീപിനുള്ള സഹായത്തില്‍ വന്‍ വര്‍ധനയാണ് ഈ ബജറ്റില്‍ ഉണ്ടായിട്ടുള്ളത്. 2024ല്‍ നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് വന്‍ കുറവ് ദ്വീപ് രാഷ്ട്രത്തിനുള്ള സഹായത്തില്‍ ഇന്ത്യ വരുത്തിയിരുന്നു.

ബജറ്റ് പ്രകാരം 2025-26ല്‍ മാലദ്വീപിന് 600 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2024 - 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 470 കോടിയായിരുന്നു. പൊതുതെരഞ്ഞെടുപ്പ് നടന്ന 2024 വര്‍ഷത്തില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ മാലദ്വീപിന് 600 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇത് 400 കോടിയായി വെട്ടിച്ചുരുക്കി. പിന്നീട് ഇത് 470 കോടിയായി വര്‍ധിപ്പിച്ചിരുന്നു.

പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചൈന അനുകൂല നിലപാടിനെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മോശമായ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വരുന്ന സമയത്താണ് അവര്‍ക്കുള്ള സഹായം ഉയര്‍ത്തിയിരിക്കുന്നത്.

2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിസന്ധിയിലായിരുന്നു. ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി അവിടേക്കു സന്ദര്‍ശകരെ ക്ഷണിച്ച് പ്രധാനമന്ത്രി പോസ്റ്റിടുന്നു. ഇതു മാലദ്വീപ് ടൂറിസത്തെ തകര്‍ക്കാനാണെന്ന് അവിടെ മന്ത്രിമാരടക്കം ആരോപിച്ചു. പരാമര്‍ശങ്ങള്‍ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.

ലക്ഷദ്വീപില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് മാലദ്വീപ് പ്രസിഡന്റ് മുയിസുവിന്റെ ഇന്ത്യ സന്ദര്‍ശനം ഉള്‍പ്പടെയുള്ള കാരണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകുന്നതിനു കാരണമായി.

ഇന്ത്യ ഏറ്റവും കൂടുതല്‍ തുക നീക്കി വച്ചിട്ടുള്ളത് ഭൂട്ടാന് വേണ്ടിയാണ്. 2,150 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇത് 2,068 കോടി രൂപയായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, ജലവൈദ്യുത പദ്ധതികള്‍, സാമ്പത്തിക സഹകരണം എന്നിവയില്‍ ധനസഹായം നല്‍കിക്കൊണ്ട് ഇന്ത്യ ഭൂട്ടാന്റെ പ്രാഥമിക വികസന പങ്കാളിയായി തുടരുന്നു.

നേപ്പാളിന് 700 കോടി രൂപയും മലദ്വീപിന് 600 കോടി രൂപയുമാണ് നല്‍കുന്നത്. മൗറീഷ്യസിന് 500 കോടിയാണ് ഇക്കുറി അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 576 കോടിയായിരുന്നു. മ്യാന്‍മറിനുള്ള സഹായത്തിലും കുറവ് വന്നിട്ടുണ്ട്. 400 കോടിയില്‍ നിന്നും 350 കോടിയായി. ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമുള്ള നീക്കിയിരിപ്പുകളില്‍ മാറ്റമില്ല. 120 കോടിയാണ് ബംഗ്ലാദേശിനായി നീക്കി വച്ചിട്ടുള്ളത്. തകര്‍ച്ചയില്‍ നിന്ന് കരകയറുന്ന ശ്രീലങ്കയ്ക്കുള്ള വിഹിതം 245 കോടിയില്‍ നിന്ന് 300 കോടി രൂപയായി ഉയര്‍ത്തി.

200 കോടി രൂപയായിരുന്ന അഫ്ഗാനിസ്താനുള്ള സഹായ വിഹിതം 100 കോടി രൂപയായി കുറച്ചു. താലിബാന്‍ സര്‍ക്കാരുമായുള്ള ഇടപാടുകളില്‍ ഇന്ത്യ ജാഗ്രത പാലിക്കുന്ന പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായം പരിമിതപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മ്യാന്മറിനുള്ള സഹായത്തിലും കുറവുണ്ട്. മ്യാന്മറിനുള്ള സഹായം 400 കോടി രൂപയില്‍ നിന്ന് 350 കോടി രൂപയായി കുറച്ചു. അതേസമയം നയതന്ത്ര വിള്ളലുകള്‍ക്കിടയിലും ബംഗ്ലാദേശിനുള്ള സഹായം 120 കോടിയായി തുടരുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള സഹായം 200 കോടി രൂപയില്‍ നിന്ന് 225 കോടി രൂപയായി ഉയര്‍ന്നു. ലാറ്റിന്‍ അമേരിക്കയുടെ വിഹിതം 90 കോടി രൂപയില്‍ നിന്ന് 60 കോടി രൂപയായി കുറച്ചു. ഇറാനിലെ ചാബഹാര്‍ തുറമുഖത്തിനുള്ള വിഹിതം 100 കോടി രൂപയായി തുടരുന്നു. ദുരന്ത നിവാരണ ഫണ്ട് 60 കോടിയില്‍ നിന്ന് 64 കോടിയായും ഉയര്‍ത്തിയിട്ടുണ്ട്.

Tags:    

Similar News