ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്; ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തികബന്ധം ഗണ്യമായി വര്‍ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും ധാരണ; ഇന്ത്യക്കാര്‍ക്ക് വര്‍ഷം തോറും മള്‍ട്ടിപ്പിള്‍ എന്‍ട്രിയോടു കൂടി വര്‍ക്കിങ് ഹോളി ഡേ വിസക്കും തീരുമാനം

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്

Update: 2025-12-22 11:20 GMT

ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലന്‍ഡും നിര്‍ണായക സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമായി. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തികബന്ധം ഗണ്യമായി വര്‍ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും കരാര്‍ സഹായകമാകുന്നതാണ് പുതിയ കരാര്‍. പ്രതീക്ഷാനിര്‍ഭരവും പരസ്പരപ്രയോജനകരവമായത് എന്ന് ഇരുരാജ്യങ്ങളും കരാറിനെ വിശേഷിപ്പിച്ചു. വിപണി പ്രവേശനം വര്‍ധിപ്പിക്കാനും നിക്ഷേപ പ്രവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാനും തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ വ്യാപാരം, കര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ തുടങ്ങിയ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരാറില്‍ മൂന്ന് മാസത്തിനകം ഇരുരാജ്യങ്ങളും ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.

2025 മാര്‍ച്ചില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് എഫ്ടിഎയുടെ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഒമ്പത് മാസത്തെ റെക്കോഡ് കാലയളവിനുള്ളിലാണ് കരാര്‍ പൂര്‍ത്തിയായത്. കരാറിന്റെ അടിത്തറയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുമെന്ന് ഇരുരാജ്യങ്ങളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നും പ്രതീക്ഷിക്കുന്നു.

പ്രതിരോധം, കായികം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളിലെ സഹകരണത്തിലെ പുരോഗതിയെ ഇരുപക്ഷവും സ്വാഗതം ചെയ്യുകയും മൊത്തത്തിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള അവരുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ സംഭാഷണത്തിനിടയില്‍, നേതാക്കള്‍ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും ബന്ധം ഊഷ്മളമായി നിലനിര്‍ത്താനുള്ള തീരുമാനത്തിലെത്തുകയും ചെയ്തു.

യു.കെ, ഒമാന്‍ രാജ്യങ്ങളുമായുള്ള കരാറുകള്‍ക്ക് ശേഷം ഇന്ത്യ ഈ വര്‍ഷം വിദേശ രാജ്യവുമായി ഒപ്പുവെക്കുന്ന മൂന്നാമത്തെ കരാറാണിത്. യൂറോപ്യന്‍ യൂണിയനും യു.എസുമായുള്ള വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ മറുവശത്ത് നടന്നുകൊണ്ടിരിക്കുകയാണ്. കരാര്‍ നിലവില്‍ വരുന്നതോടെ ന്യൂസിലന്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി താരിഫില്‍ 95 ശതമാനം ഇളവ് ലഭിക്കും. കരാര്‍ ന്യൂസിലന്റില്‍ കൂടുതല്‍ തൊഴില്‍ സാധ്യതയും വരുമാനവും ഉറപ്പാക്കുമെന്നാണ് ലക്‌സന്‍ പറഞ്ഞു. കരാറിലൂടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടി ആകുമെന്ന് മോദി പറഞ്ഞു.

പാല്‍, മത്സ്യം, പഴങ്ങള്‍, കമ്പിളി തുടങ്ങിയവ ഇന്ത്യയിലേക്ക് കയറ്റി അയക്കാന്‍ ലക്ഷ്യമിടുന്ന ന്യൂസിലന്റിന്റെ വിപണി പ്രവേശനത്തിലെ തടസ്സങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അതുപോലെ ഇന്ത്യയില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണലുകള്‍ക്കും ടെലികോം, ടൂറിസം മേഖലക്കും നിര്‍മാണ മേഖലക്കും വലിയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. 1000 ഇന്ത്യക്കാര്‍ക്ക് വര്‍ഷം തോറും മള്‍ട്ടിപ്പിള്‍ എന്‍ട്രിയോടു കൂടി വര്‍ക്കിങ് ഹോളി ഡേ വിസ അനുവദിക്കാനും കരാറില്‍ തീരുമാനമായി.

Tags:    

Similar News