വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ പിരിച്ചുവിടല്‍; ഇടപെട്ട് കേന്ദ്ര മന്ത്രാലയം; രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് കമ്പനിക്ക് രണ്ടാമതും നോട്ടീസ്; ഇന്‍ഫോസിസിന്റെ പിരിച്ചുവിടലില്‍ വ്യാപക വിമര്‍ശനം

Update: 2025-02-27 05:10 GMT

ബംഗളൂരു: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇടപെടുന്നു. മൈസൂരു കാമ്പസില്‍ നിന്ന് ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ടതിലാണ് കേന്ദ്ര തൊഴില്‍ മാന്ത്രാലയത്തിന്റെ ഇടപെടല്‍. കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് കര്‍ണാടക തൊഴില്‍ മന്ത്രാലയത്തിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം വീണ്ടും നോട്ടീസയച്ചതായാണ് റിപ്പോര്‍ട്ട്. ഇന്‍ഫോസിസിന്റെ പിരിച്ചുവിടലില്‍ വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു.

പിരിച്ചുവിടല്‍ നടപടി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് കര്‍ണാടക തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം. വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് പരാതിക്കാരേയും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തേയും അറിയിക്കുകയും വേണം. ഫെബ്രുവരി 25നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം കത്തയച്ചിരിക്കുന്നത്. പൂണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ടി ജീവനക്കാരുടെ സംഘടനയായ നാസെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്ര തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

മുന്‍ നോട്ടീസിന് ഇന്‍ഫോസിസ് ഉചിതമായ മറുപടി നല്‍കിയില്ലെന്നതിനാലാണ് രണ്ടാമത്തെ നോട്ടീസ് അയച്ചത്. അതേസമയം, തൊഴില്‍ മന്ത്രാലയത്തിന് നല്‍കുന്ന മറുപടി അടിസ്ഥാനമാക്കി കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന സൂചനയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ല്‍നരത്തെ കര്‍ണാടക ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്‍ഫോസിസിന്റെ ബംഗളൂരു, മൈസൂരു കാമ്പസുകള്‍ സന്ദര്‍ശിച്ച് ട്രെയിനികളുടെ കൂട്ടപിരിച്ചുവിടലിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക തൊഴില്‍ മന്ത്രാലയത്തിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

ഇന്‍ഫോസിസ് സെര്‍വീസ് ആഗ്രിമെന്റ് ലംഘിച്ച് അന്യായമായി പിരിച്ചുവിട്ടതായാണ് ഒരു വിഭാഗം ജീവനക്കാരുടെ ആരോപണം. വ്യക്തമായ മുന്നറിയിപ്പുകള്‍ ഇല്ലാതെ പിരിച്ചുവിട്ടതിനെതിരെ നിരവധി ജീവനക്കാര്‍ തൊഴില്‍ വകുപ്പ് മന്ത്രാലയത്തിലും കര്‍ണാടക സര്‍ക്കാരിനും പരാതി നല്‍കിയിരുന്നു.

ഇന്‍ഫോസിസ് ട്രെയിനി ബാച്ചിലെ 400 പേരെയാണ് പിരിച്ചുവിട്ടത്. 2024 ഒക്ടോബറില്‍ ജോലിക്കെടുത്ത 700 പേരില്‍ 400 പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. സിസ്റ്റം എഞ്ചിനീയേഴ്‌സ് , ഡിജിറ്റല്‍ സ്‌പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്‌സ് തസ്തികകളിലെ ട്രെയിനികള്‍ക്ക് നേരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാര്‍ത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നല്‍കുകയായിരുന്നു. പരീക്ഷ പാസ്സാകാത്തതിനാല്‍ പിരിച്ച് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു.

ഇന്‍ഫോസിസ് ഇതുവരെ ഔദ്യോഗികമായി വിശദീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം, ജോലി നഷ്ടപ്പെട്ടവരില്‍ ചിലര്‍ കമ്പനിക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എാജ്യത്തെ ഐടി മേഖലയിലെ തൊഴിലാളി അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News