വിമാനത്തിലെ വൈദ്യുതി സംവിധാനം മൊത്തത്തില്‍ നിശ്ചലമായതാണ് ഇന്നലത്തെ അപകടമുണ്ടാക്കിയത്; നോ ത്രസ്റ്റ്....പ്ലെയിന്‍ നോട്ട് ടേക്കിങ് ലിഫ്റ്റ് എന്ന സന്ദേശം പൈലറ്റ് അയച്ചത് ഏതുസാഹചര്യത്തില്‍? എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാന അപകടത്തിന്റെ കാരണങ്ങള്‍: ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു

എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാന അപകടത്തിന്റെ കാരണങ്ങള്‍: ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു വിമാനത്തിലെ വൈദ്യതി സംവിധാനം മൊത്തത്തില്‍ നിശ്ചലമായതാണ് ഇന്നലത്തെ അപകടമുണ്ടാക്കിയത്

Update: 2025-06-13 11:44 GMT

കൊച്ചി: അഹമ്മദാബാദില്‍ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീണത് എന്തുകൊണ്ടെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഔദ്യോഗിക അന്വേഷണം വ്യോമയാന മന്ത്രാലയം ഒരുഭാഗത്ത് നടത്തുമ്പോഴും, സ്വതന്ത്ര വിദഗ്ധരുടെ വിലയിരുത്തലുകള്‍ അപകടത്തെ കുറിച്ച് ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. അറുനൂറടിയോളം പൊക്കത്തില്‍ പറക്കുമ്പോഴും താഴ്ന്നു തന്നെയിരിക്കുന്ന ചക്രങ്ങളും, നേരെയായ ചിറകിന് പിന്നിലെ ഫ്ളാപ്പുകളും ഒന്നിച്ചു സംഭവിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണെന്ന് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ് വ്യാഴാഴ്ച അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, അടിയന്തര സാഹചര്യത്തില്‍ മാത്രം വിമാനത്തിന് ഏറ്റവും അത്യാവശ്യമുള്ള വൈദ്യുതി സംവിധാനങ്ങളെ ചലിപ്പിക്കുന്ന, റാം എയര്‍ ടര്‍ബൈന്‍ പ്രവര്‍ത്തിച്ചത് വിമാനത്തിന്റെ വലിയ അപകടാവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് ജേക്കബ് കെ ഫിലിപ്പ് വെളളിയാഴ്ചത്തെ കുറിപ്പില്‍ പറഞ്ഞു.

'ഈ വിമാനത്തിലെ എന്‍ജിനുകളുടെയും പ്രവര്‍ത്തനം ആത്യന്തികമായ നിയന്ത്രിക്കുന്നത് വൈദ്യുതി സംവിധാനമായതിനാല്‍ അതിനുണ്ടാകുന്ന തകരാറുകള്‍ തിരികെ എന്‍ജനുകളെ നിശ്ചലമാക്കാം. ചുരുക്കത്തില്‍, വിമാനത്തിലെ വൈദ്യതി സംവിധാനം മൊത്തത്തില്‍ നിശ്ചലമായതാണ് ഇന്നലത്തെ അപകടമുണ്ടാക്കിയത് എന്നു പറയാം.'- കുറിപ്പില്‍ പറയുന്നു.

ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:


ഇന്നലത്തെ എയര്‍ ഇന്ത്യ വിമാനാപകടത്തെപ്പറ്റിയുള്ള വാര്‍ത്തകളിലും വിശകലനങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടാതിരുന്ന ഒരു കാര്യത്തെപ്പറ്റിയാണ്. അറൂനൂറടിപ്പൊക്കത്തില്‍ വിമാനത്തിന്റെ ചക്രങ്ങള്‍ താഴ്ന്നു തന്നെയിരുന്നതും ഫ്ലാപ്പുകള്‍ നേരെയാക്കിയിരുന്നതും വ്യക്തമാക്കിയ വിഡിയോയില്‍ വളരെക്കുറച്ചു മാത്രം ശ്രദ്ധിക്കപ്പെട്ട കാര്യം, ഒരു ശബ്ദമായിരുന്നു.

ഏറ്റവും അടിയന്തര സാഹചര്യങ്ങളില്‍ മാത്രം, വിമാനത്തിന് ഏറ്റവും അത്യാവശ്യമുള്ള വൈദ്യുതി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന, റാം എയര്‍ ടര്‍ബൈന്‍ (RAT) എന്ന ചെറിയ വൈദ്യുതി ജനറേറ്ററിന്റെ, കൃത്യമായി തിരിച്ചറിയാവുന്ന മുരള്‍ച്ച പോലെയുള്ള ശബ്ദം, വീഡിയോ കാണുക മാത്രം ചെയ്തപ്പോള്‍ ശ്രദ്ധയില്‍പ്പെടാതെ പോയിരുന്നു.

വിമാനത്തിന്റെ എന്‍ജിനില്‍ നിന്നുള്ള പവര്‍ സ്വീകരിക്കുന്ന വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലാവുക, ആ സാഹചര്യത്തില്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ടിയ ഓക്സിലിയറി പവര്‍ യൂണിറ്റ് എന്ന ചെറു ജനറേറ്ററും പ്രവര്‍ത്തിക്കാതെയാവുക, ഇതു രണ്ടുമില്ലെങ്കില്‍ വിമാനത്തിന് ഊര്‍ജം നല്‍കേണ്ടിയ ബാറ്ററി യൂണിറ്റും നിശ്ചലമാവുക- ഈ സാഹചര്യത്തില്‍ മാത്രമാണ് റാറ്റ് പ്രവര്‍ത്തിച്ചു തുടങ്ങുക.

മറ്റു വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഡ്രീംലൈനര്‍ വിമാനങ്ങളിലെ റാറ്റ് പൈലറ്റുമാര്‍ക്ക് സ്വിച്ചോണ്‍ ചെയ്യാന്‍ കഴിയുകയുമില്ല.

മേല്‍പ്പറഞ്ഞ, ഏറ്റവും അടിയന്തര സാഹചര്യത്തില്‍ തനിയെ ഓണാവുകയാണ്. ഇന്നലെ റാറ്റ് ഓണായി എന്നതിന്റെ ആദ്യത്തെ അര്‍ഥം ഇതാണ്-

വൈദ്യുതി സംവിധാനങ്ങള്‍കൊണ്ടു മാത്രം എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്ന ബോയിങ് 787 ഡ്രീംലൈനര്‍ എന്ന ഈ വിമാനത്തിലെ ആ സംവിധാനങ്ങളെല്ലാം ആ 625 അടിപ്പൊക്കത്തില്‍ പ്രവര്‍ത്തിക്കാതെയായിരുന്നു.

രണ്ടു സാഹചര്യത്തില്‍ ഇതു സംഭവിക്കാം.

1. രണ്ട് എന്‍ജിനുകളും പ്രവര്‍ത്തിക്കാതെയായി. ഒപ്പം, എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ജനറേറ്ററുകളും.

2. എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെങ്കിലും മേല്‍പ്പറഞ്ഞ രണ്ട് ഇന്റഗ്രേറ്റഡ് ഡ്രൈവ് ജനറേറ്ററുകള്‍ പ്രവര്‍ത്തിച്ചില്ല. അതോടൊപ്പം ഓക്സിലയറി പവര്‍ യൂണിറ്റ് എന്ന എപിയുവും പ്രവര്‍ത്ത്ിക്കാതെയായി.

കൂടാതെ ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജവും പോരാതെ വന്നു.

''No thrust... plane not taking lift'

എന്ന് പൈലറ്റ് സന്ദേശം അയച്ചത് ഇതില്‍ ഏതു സാഹചര്യത്തിലാണ് എന്നാണ് വ്യക്തമാകേണ്ടിയത്. എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് പൈലറ്റ് പറഞ്ഞില്ല എന്ന് ശ്രദ്ധിക്കുക. ത്രസ്റ്റ് കിട്ടുന്നില്ല, ആവശ്യത്തിന് ലിഫ്ററ് ഇല്ല എന്നു പറയുമ്പോള്‍ എന്‍ജിനുണ്ടെങ്കിലും ഇതൊന്നുമില്ല എന്ന അര്‍ഥമാണ് കൂടുതലുള്ളതും.

എന്‍ജിനുകള്‍ ആവശ്യത്തിന് ശക്തി നല്‍കാത്ത ഐഡില്‍ നിലയിലായിരുന്നെങ്കിലും, ഒരു എന്‍ജിന്‍ മാത്രം പ്രവര്‍ത്തിക്കുകയായിരുന്നെങ്കിലും നോ ത്രസ്റ്റ് എന്ന് പൈലറ്റ് പറയാം. നോ ലിഫ്റ്റ് എന്നു പറഞ്ഞത് വിരല്‍ ചൂണ്ടുന്നത് നേരെയാക്കിയ ഫ്ളാപ്പുകളിലേക്കും കൂടിയാണ്. കൂടാതെ, വിമാനത്തിലെ ചരക്കിന്റെയും യാത്രക്കാരുടെയും വിന്യാസം ശരിയാകാത്തതിനാല്‍ വിമാനത്തെ മുകളിലേക്കുയര്‍ത്താന്‍ കൂടുതല്‍ ശ്രമിക്കേണ്ടിവരുന്നതും ഇത്തരത്തിലുള്ള സാഹചര്യമുണ്ടാക്കാം.

ഈ വിമാനത്തിലെ എന്‍ജിനുകളുടെയും പ്രവര്‍ത്തനം ആത്യന്തികമായ നിയന്ത്രിക്കുന്നത് വൈദ്യുതി സംവിധാനമായതിനാല്‍ അതിനുണ്ടാകുന്ന തകരാറുകള്‍ തിരികെ എന്‍ജനുകളെ നിശ്ചലമാക്കാം. ചുരുക്കത്തില്‍, വിമാനത്തിലെ വൈദ്യതി സംവിധാനം മൊത്തത്തില്‍ നിശ്ചലമായതാണ് ഇന്നലത്തെ അപകടമുണ്ടാക്കിയത് എന്നു പറയാം.

നിശ്ചലമായ എന്‍ജിനുകള്‍ (എന്തു കാരണം കൊണ്ടായാലും) മാത്രം ആ റാറ്റ് യൂണിറ്റിനെ പ്രവര്‍ത്തിപ്പിച്ചു തുടങ്ങില്ല എന്നതിനാല്‍, മറ്റു രണ്ടു സംവിധാനങ്ങളായ എപിയു, ബാറ്ററി എന്നിവയും നിശ്ചലമായത് എങ്ങിനെയെന്നാവും അന്വേഷണമുണ്ടാവുക.

വിമാനത്തെ മൊത്തം നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയറിന്റെ കുഴപ്പങ്ങള്‍ വരെ അന്വേഷണ പരിധിയില്‍ വരും.

മറ്റൊരു കാര്യം കൂടി- റാറ്റ് മാത്രം പ്രവര്‍ത്തിച്ച് ഈ വിമാനത്തിന് ലാന്‍ഡ് ചെയ്യാനും ഇന്നലെ ആവുമായിരുന്നില്ല. വിമാനത്തിലെ മറ്റു സംവിധാനങ്ങളെല്ലാം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുന്നതു വരെയുള്ള ഇടക്കാല വൈദ്യുതി ഉത്പാദന സംവിധാനത്തിന് വിമാനം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാനോ ലാന്‍ഡു ചെയ്യിക്കാനോ കഴിയുമായിരുന്നില്ല. റാറ്റ് പ്രവര്‍ത്തിച്ചു തുടങ്ങാനിടയായ ആ മൂല കാരണം കണ്ടെത്താനും പരിഹാരമുണ്ടാക്കാനും ആ കുറഞ്ഞ സമയത്തിനുള്ളില്‍ പൈലറ്റുമാര്‍ക്ക് കഴിയാതിരുന്നത് അനിവാര്യമായ അപകടത്തിലേക്ക് എത്തിക്കുകയും ചെയ്തു.


Full View


Tags:    

Similar News