കിങ് മേക്കറെന്ന് വീമ്പടിച്ച് ഇന്ത്യയെ കുറ്റവും പറഞ്ഞുവിലസിയ നേതാവ് ഒടുവില്‍ തോറ്റുതൊപ്പിയിട്ടു; സ്വന്തം പാര്‍ട്ടിയായ എന്‍ഡിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന് വന്നതോടെ കരഞ്ഞുമെഴുകി; കാനഡ തിരഞ്ഞെടുപ്പില്‍ ഖലിസ്ഥാന്‍ അനുകൂല നേതാവ് ജഗ്മീത് സിങ്ങിന്റെ വമ്പന്‍ തോല്‍വി ഇന്ത്യക്ക് ശുഭവാര്‍ത്ത

ജഗ്മീത് സിങ്ങിന്റെ വമ്പന്‍ തോല്‍വി ഇന്ത്യക്ക് ശുഭവാര്‍ത്ത

Update: 2025-04-29 11:14 GMT

ഒട്ടാവ: കാനഡ തിരഞ്ഞെടുപ്പില്‍ ഖലിസ്ഥാന്‍ അനുകൂല നേതാവ് ജഗ്മീത് സിങ്ങിന്റെ വമ്പന്‍ പരാജയം ഇന്ത്യക്ക് ശുഭവാര്‍ത്ത. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണത്തില്‍ ഇന്ത്യയുടെ പങ്ക് ആരോപിച്ചുകൊണ്ട് മുന്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് ജഗ്മീത് സിങ് നയിച്ച ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) വാദങ്ങള്‍ ഏറ്റുപിടിച്ചുകൊണ്ടാണ്്. 2023 ജൂണിലാണ് നിജ്ജര്‍ കൊല്ലപ്പെട്ടത്.

ജഗ്മീത് സിങ് മൂന്നാം വിജയം ലക്ഷ്യമിട്ടിരിക്കെയാണ് തോല്‍വി ഏറ്റുവാങ്ങിയത്. ബ്രിട്ടീഷ് കൊളംബിയയിലെ ബര്‍ണബി സെന്‍ട്രല്‍ സീറ്റില്‍ ലിബറല്‍ സ്ഥാനാര്‍ത്ഥിയായ വേഡ് ചാംഗിനോടാണ് സിംഗ് പരാജയപ്പെട്ടത്. സിംഗ് 27 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍, ചാംഗ് 40 ശതമാനത്തിലധികം വോട്ടുകളാണ് നേടിയത്. അതേസമയം, കാനഡ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ലിബറലുകള്‍ 167 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തി. തിരഞ്ഞെടുപ്പില്‍ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി വലിയ തകര്‍ച്ച നേരിട്ടതോടെ സിങ് രാജി വച്ചു. തിരഞ്ഞെടുപ്പ് പരാജയത്തോടെ എന്‍ഡിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കാമെന്നും കനേഡിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിങ്ങിന്റെ തോല്‍വിയോടെ ഇന്ത്യയും കാനഡയും തമ്മില്‍ മരവിപ്പിച്ചിരിക്കുന്ന നയതന്ത്ര-വാണിജ്യ ബന്ധങ്ങള്‍ വീണ്ടും പുന: സ്ഥാപിക്കാന്‍ സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്. നിജ്ജറിന്റെ കൊലപാതകത്തില്‍, തെളിവുകള്‍ ഒന്നുമില്ലാതെയാണ് സിങ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. കിങ് മേക്കര്‍ എന്നറിയപ്പെട്ടിരുന്ന സിങ്ങിന്റെ പാര്‍ട്ടി കടുത്ത പോരാട്ടം നടന്ന തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയിരിക്കുകയാണ്.

ദേശീയ പാര്‍ട്ടിയായി നിലനില്‍ക്കാന്‍ കുറഞ്ഞത് 12 സീറ്റുകളെങ്കിലും വേണം. എന്‍ഡിപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിക്കാത്തതില്‍ നിരാശനാണെന്ന് ജഗ്മീത് സിംഗ് പറഞ്ഞു. 46കാരനായ സിംഗ് 2017ലാണ് പാര്‍ട്ടി മേധാവിയാകുന്നത്. എന്നാല്‍ പാര്‍ട്ടിയുടെമേല്‍ പ്രതീക്ഷയുണ്ടെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. 'ഭയത്തിന് പകരം പ്രതീക്ഷയാണ് നമ്മള്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത്. ന്യൂ ഡെമോക്രാറ്റുകളാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. കാനഡയുടെ ഏറ്റവും മികച്ചത് നമ്മള്‍ കെട്ടിപ്പടുത്തു. നമ്മള്‍ എവിടേക്കും പോകുന്നില്ല'- സിംഗ് വ്യക്തമാക്കി.


സിങ്ങിന്റെ എന്‍ഡിപി നാലാമതായി ഫിനിഷ് ചെയ്യുമെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നു. സിങ്ങിന്റെ രാഷ്ട്രീയവും നേതൃത്വവും പരാജയപ്പെട്ടതിന്റെ തുറന്നുസമ്മതിക്കലായി പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നുള്ള രാജിയും മാറി. തോല്‍വിക്ക് പിന്നാലെ സിങ് നടത്തിയ പ്രസംഗത്തിനിടെ വാക്കുകള്‍ ഇടറുകയും വിതുമ്പുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Tags:    

Similar News