നിങ്ങള്‍ പൈസ തരൂ... പൈസ തന്നാലും ഇല്ലെങ്കിലും ഞാനവളെ തട്ടും'; ജാമിത ടീച്ചര്‍ക്കെതിരെ അശ്ലീല പ്രചാരണവും, വധഭീഷണിയും നടത്തിയ യു ട്യൂബര്‍ക്ക് പൂട്ട്; മൂഴുവന്‍ വീഡിയോകളും നീക്കം ചെയ്യാന്‍ കൊയിലാണ്ടി മുന്‍സിഫ് കോടതിയുടെ ഉത്തരവ്; യു ട്യൂബര്‍ ഷെഫീന ബീവി കുരുക്കിലേക്ക്

നിങ്ങള്‍ പൈസ തരൂ... പൈസ തന്നാലും ഇല്ലെങ്കിലും ഞാനവളെ തട്ടും'

Update: 2025-03-31 06:38 GMT

കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തകയും, സ്വതന്ത്രചിന്തകയുമായി ജാമിത ടീച്ചര്‍ക്കെതിരെ, 'തെറിതാത്ത' എന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്ന ഷെഫീനാബീവി എന്ന യുട്യൂബര്‍ നിരന്തരം നടത്തുന്ന പ്രചാരണത്തിനിനെതിരെ കോടതി ഇടപെടല്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ഷഫീന ബീവി ജാമിത ടീച്ചര്‍ക്ക് എതിരെ തുടര്‍ച്ചയായി അശ്ലീല പരാമര്‍ശങ്ങള്‍ നിറഞ്ഞ വീഡിയോ പ്രസിദ്ധീകരിക്കുകയും കലാപആഹ്വാനം ഉള്‍പ്പെടെ നടത്തുകയും ചെയ്യുകയാണ്. ജാമിത ടീച്ചറെ കൊല്ലണം എന്നുള്‍പ്പെടെ ഷഫീന ബീവി തന്റെ സാമുഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴി ആഹ്വാനം ചെയ്തിരുന്നു. ചിലരെ ഉപയോഗിച്ച് അതിനുള്ള ശ്രമങ്ങള്‍ ഷഫീന ബീവി നടത്തുകയും ഉണ്ടായി എന്ന് ജാമിതടീച്ചര്‍ ആരോപിക്കുന്നുണ്ട്. ഇത്തരം വീഡിയോകളുടെ പ്രസിദ്ധീകരണവും തടയുന്നതിന് ജാമിത ടീച്ചര്‍ പോലീസിനെ സമീപിച്ചിരുന്നെങ്കിലും ഷഫീന ബീവി പിന്‍മാറിയിരുന്നില്ല.

ഇതേ തുടര്‍ന്നാണ് ജാമിത ടീച്ചര്‍ ഹൈക്കോടതി അഭിഭാഷയായ അഡ്വ വിമല ബിനുവിനെ സമീപിക്കുകയും കൊയിലാണ്ടി മുന്‍സിഫ് കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യുകയും ചെയ്തത്. ഈ കേസില്‍ വാദ കേട്ട കോടതി, ആദ്യ ദിനംതന്നെ തന്നെ ഷഫീന ബീവി പ്രസിദ്ധീകരിച്ച് വീഡിയോകള്‍ മാനഹാനി ഉണ്ടാക്കുന്നതാണ് എന്ന് കണ്ടെത്തി. ഷഫീന ബീവിയെ തുടര്‍ന്ന് ജാമിത ടീച്ചര്‍ക്ക് എതിരെ വീഡിയോ എടുക്കുന്നതില്‍ നിന്ന് വിലക്കുകയും ഇത് വരെ പ്രസിദ്ധീകരിച്ച് വീഡിയോകള്‍ യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പേജുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.

ഷഫീന ബീവി ഇതാദ്യമായല്ല ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതെന്ന് ജാമിത ടീച്ചറുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുമ്പ് അടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒലീവിയ ഡിസൈന്‍സ് എന്ന സ്ഥാപനതിനെതിരെയും ഇത്തരം മന്‍ഹാനി ഉണ്ടാക്കുന്ന വീഡിയോകള്‍ ചെയ്യുകയും ഈ കേസില്‍ അടൂര്‍ മുന്‍സിഫ് കോടതി ഷഫീന ബീവിയെ വീഡിയോ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് വിലക്കുകയുംഗ പ്രസിദ്ധീകരിച്ച വീഡിയോകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ കേസില്‍ ഹാജരായത് അഡ്വ വിമല ബിനു തന്നെ ആയിരുന്നു.

ജാമിത ടീച്ചറെ കൊല്ലാനും ആഹ്വാനം

ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ ജുമുഅ നമസ്‌ക്കാരം നടത്തിയതിലുടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ വനിതയാണ് ജാമിത ടീച്ചര്‍. ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുര്‍ആന്‍ സുന്നത് സൊസൈറ്റിയുടെ പ്രവര്‍ത്തകയായ അവര്‍, മതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതോടെ, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വരികയായിരുന്നു. 2019 മുതല്‍ കേരളത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ജാമിത ടീച്ചര്‍ എന്ന മുന്‍ മുജാഹിദ് ആശയക്കാരിയായ അധ്യാപികയുണ്ട്. ഖുര്‍ആനിലെയും ഹദീസിലെയും വൈരുധ്യങ്ങളും, തെറ്റുകളും ചൂണ്ടിക്കാട്ടി, ലിംഗനീതിക്കും, സ്ത്രീയുടെ തുല്യാവകാശത്തിനുമൊക്കെ അവര്‍ ഇന്നും പോരാട്ടം നടത്തുകയാണ്.

മുസ്ലിം സമുദായത്തില്‍ നാനാവിധ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ട് നിക്കുന്നതിനാലും സമുദായത്തിലെ തീവ്ര ചിന്താഗതിക്കാരായ പലരും ടീച്ചേര്‍ക്കെതിരെ മുന്‍പും സൈബര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 2017- ഡിംസബര്‍ 11-ാം തീയതിയും 22-ാം തീയതിയും രാത്രി വീട്ടില്‍ ആയുധവുമായി അതിക്രമിച്ച് കയറി കൊല്ലാന്‍ ശ്രമിച്ച രണ്ടുകേസുകളില്‍ കൊയിലാണ്ടി കോടതിയില്‍ നിലവില്‍ കേസും വിചാരണയും നടക്കുന്നുണ്ട്.

ഷഫീന ബീവിയെ താന്‍ പരിചയപ്പെടാനുണ്ടായ സാഹചര്യം ജാമിത ടീച്ചര്‍ ഇങ്ങനെയാണ് പറയുന്നത്-'' ക്ലബ് ഹൗസിലെ പരിപാടികളിലൂടെയാണ് ഇവരെ പരിചയപ്പെടുന്നത്. ഷഫീന ബീവിയും അന്ന് ഇസ്ലാമിനെ വിമര്‍ശിച്ച് വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഇവര്‍ വിഷമങ്ങള്‍ പറഞ്ഞ് 10,000 രൂപ കടം വാങ്ങി. അത് തിരികെ ചോദിച്ചിട്ട് തന്നില്ല. ഈ വൈരാഗ്യത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഷഫീന ബീവി എനിക്കും കുടുംബത്തിനും എതിരെ തുടര്‍ച്ചയായി, മക്കളെയടക്കം അശ്ലീല പരാമര്‍ശങ്ങള്‍ നിറഞ്ഞ എണ്ണമറ്റ വീഡിയോകള്‍ പ്രസിദ്ധീകരിച്ചു.

എനിക്കെതിരെ രഹസ്യ ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രവാസി മലയാളികളെ കൂട്ടുപിടിച്ച് കലാപ ആഹ്വാനം ഉള്‍പ്പെടെ നടത്തുകയും ചെയ്തു. 28-3-25 ല്‍ കോട്ടയത്ത് നിന്ന് കാര്‍ മാര്‍ഗ്ഗം കോഴിക്കോട് വന്ന് എന്റെ വീടിന്റെ ഫോട്ടോകളും ദൃശ്യങ്ങളും പകര്‍ത്തി 700-ല്‍ അധികം ആളുകളുള്ള വാട്‌സപ്പ് ഗ്രൂപ്പിലിട്ട് എന്നെ കൊല്ലാന്‍ ആഹ്വാനം ചെയ്തു. 'നിങ്ങള്‍ പൈസ തരൂ. പൈസ തന്നാലും ഇല്ലെങ്കിലും ഞാനവളെ തട്ടുമെന്ന്' പറഞ്ഞ് നിരവധി വീഡിയോകളും ശബ്ദ സന്ദേശങ്ങളും ചെയ്ത് സ്വന്തം ചാനലിലും വാട്‌സപ്പിന്റെ രഹസ്യ പരസ്യ ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തു.

എന്റെ വിശ്വാസികളായ സഹോദരങ്ങളെ പള്ളിക്കമ്മറ്റിക്കാരെ കൂട്ടു പിടിച്ച് നിരന്തരം വേട്ടയാടി.ജാമിത ടീച്ചറെ കൊല്ലാന്‍ കൂടുതല്‍ തീവ്രവാദികളെ ഇളക്കിവിട്ടു. വീടു കേറി അക്രമിക്കണം എന്നുള്‍പ്പെടെ ഷഫീന ബീവിയുടെ ഗ്രൂപ്പില്‍ പ്രവാസികള്‍ ശബ്ദ സന്ദേശത്തിലൂടെ അഭിപ്രായപ്പെട്ടു. തന്റെ സാമുഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴി നിരന്തരം കൊല്ലാന്‍ ആഹ്വാനം ചെയ്തു കൊണ്ടേയിരുന്നു. തന്റെ ഗുണ്ടകളെ ഉപയോഗിച്ച് അതിനുള്ള ശ്രമങ്ങള്‍ ഷഫീന ബീവി നടത്തുകയും ഉണ്ടായി. ഇതിനെതിരെ പോലീസിനെ സമീപിച്ചിരുന്നെങ്കിലും ഷഫീന ബീവി വീഡിയോ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നില്ല''- ജാമിത ടീച്ചര്‍ പറഞ്ഞു.

Tags:    

Similar News