'ഇന്ത്യ ഞങ്ങളുടെ യജമാനനല്ല, ബന്ധം ഇനി തുല്യനിലയില്‍! 'ബംഗ്ലാദേശ് ഫസ്റ്റ്' നയവുമായി താരിഖ് റഹ്‌മാന്‍; ചൈനയ്ക്കും പാക്കിസ്ഥാനും നല്‍കുന്ന അതേ പരിഗണന മാത്രം; ഹസീനയെ വിട്ടുതരണമെന്ന് ബിഎന്‍പി; വിഷയം ബന്ധത്തിന് തടസ്സമാകില്ലെന്നും ബിഎന്‍പി

'ബംഗ്ലാദേശ് ഫസ്റ്റ്' നയവുമായി താരിഖ് റഹ്‌മാന്‍

Update: 2026-02-14 16:58 GMT

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ഭാവി ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി ബിഎന്‍പി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി) നേതാവ് താരിഖ് റഹ്‌മാന്‍. 'ബംഗ്ലാദേശ് ഫസ്റ്റ്' എന്ന നയത്തിലൂന്നിയാകും വിദേശനയമെന്നും ബംഗ്ലാദേശിന്റെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ക്കാകും മുന്‍ഗണനയെന്നും അദ്ദേഹം ശനിയാഴ്ച പറഞ്ഞു.

ബംഗ്ലാദേശിന്റെ ദേശീയ താത്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള വിദേശനയമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 20 വര്‍ഷത്തിനുശേഷം ബി.എന്‍.പി. അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നടന്ന ആദ്യ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ സുപ്രധാന പ്രസ്താവന.

'ബംഗ്ലാദേശ് ഫസ്റ്റ്' എന്ന നയമാണ് തങ്ങളുടെ സര്‍ക്കാരിനുണ്ടാകുകയെന്ന് താരിഖ് റഹ്‌മാന്‍ പറഞ്ഞു. സന്തുലിതമായ ബന്ധങ്ങളാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും, ഏതെങ്കിലും ഒരു രാജ്യവുമായി മാത്രം ബന്ധം പരിമിതപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ, ചൈന, പാകിസ്ഥാന്‍ തുടങ്ങിയ പ്രാദേശിക ശക്തികളുമായി സന്തുലിതമായ ബന്ധം നിലനിര്‍ത്തുമെന്നും, ഒരു രാജ്യത്തെയും 'യജമാന രാജ്യമായി' കണക്കാക്കില്ലെന്നും ബി.എന്‍.പി. നേരത്തെയും വ്യക്തമാക്കിയിരുന്നു. ഈ നിലപാട് തന്നെയാണ് റഹ്‌മാന്‍ ആവര്‍ത്തിച്ചത്.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ 299 സീറ്റുകളില്‍ 209 സീറ്റുകളും നേടിയാണ് ബി.എന്‍.പി. അധികാരത്തില്‍ തിരിച്ചെത്തിയത്. ഇത് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള അവരുടെ തിരിച്ചു വരവാണ്. 17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്‌മാന്‍ വൈകാതെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ഹസീനയുടെ കൈമാറ്റം തടസ്സമാകില്ലെന്ന് ബിഎന്‍പി

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന ബിഎന്‍പി നേതാവ് മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് തടസ്സമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹസീനയെ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപരമായ നടപടികളിലൂടെയും അന്താരാഷ്ട്ര ചട്ടങ്ങള്‍ക്കനുസരിച്ചും നീങ്ങുമെന്നും അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2024 ഓഗസ്റ്റില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യം വിട്ട ഹസീന ഇപ്പോള്‍ ന്യൂഡല്‍ഹിയിലാണുള്ളത്. ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ (Extradition Treaty) നിലവിലുണ്ട്.

ഇന്ത്യയുടെ നീക്കം

ഷെയ്ഖ് ഹസീനയുടെ പുറത്താകലിന് ശേഷം ബംഗ്ലാദേശുമായുള്ള ബന്ധത്തില്‍ വന്ന തണുപ്പകറ്റാന്‍ ഇന്ത്യ ഇതിനകം ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്‌മാനെ അഭിനന്ദിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെ ബിഎന്‍പി ക്ഷണിച്ചേക്കുമെന്നും സൂചനയുണ്ട്.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ചൈനയോടും പാകിസ്ഥനോടും അടുത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ ജനാധിപത്യപരവും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തില്‍:

ആകെയുള്ള 297 സീറ്റുകളില്‍ ബിഎന്‍പി 212 സീറ്റുകള്‍ നേടി.

തീവ്ര നിലപാടുള്ള ജമാഅത്തെ ഇസ്ലാമി രണ്ടാം സ്ഥാനത്തായി.

ഷെയ്ഖ് ഹസീനയുടെ ആവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നു.


Tags:    

Similar News