സേവനങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ വരുന്നവര്‍ വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം ധരിപ്പിക്കണം; മുന്‍കൂര്‍ അനുമതി ഇല്ലാതെ അകത്തേക്ക് പ്രവേശിക്കരുത്; കൊല്ലത്തെ പൊലീസ് സ്റ്റേഷനില്‍ പുതിയ നിയമം; ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നോട്ടീസ് എത്തിയ കണ്ണനല്ലൂര്‍ സ്‌റ്റേഷന്‍ കഥ

Update: 2025-09-09 06:20 GMT

കണ്ണനല്ലൂര്‍ : മുന്‍കൂര്‍ അനുമതി ഇല്ലാതെ അകത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷന്‍. കൊല്ലം ജില്ലയിലെ കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് വിചിത്ര നിയമം നടപ്പാക്കിയിരിക്കുന്നത്. പൊലീസിന്റെ സേവനം തേടിയെത്തുന്നവര്‍ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിക്കാവൂ എന്നാണ് ഈ സ്റ്റേഷനിലെ പുതിയ നിയമം. ഇക്കാര്യം വ്യക്തമാക്കി പൊലീസ് സ്റ്റേഷന് മുന്നില്‍ നോട്ടീസും പതിപ്പിച്ചിട്ടുണ്ട്.

സേവനങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ വരുന്നവര്‍ വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം ധരിപ്പിക്കണം. പിന്നീട് സമ്മതത്തോടുകൂടി മാത്രമേ അകത്ത് പ്രവേശിക്കാന്‍ പാടുള്ളു എന്ന് സ്റ്റേഷനില്‍ പതിച്ചിട്ടുള്ള നോട്ടീസില്‍ വ്യക്തമാക്കുന്നു. സ്റ്റേഷനിലെ സ്ഥലപരിമിതി മൂലമാണ് പുതിയ നിയമം എന്നാണ് കണ്ണനല്ലൂര്‍ പൊലീസ് പറയുന്നത്. പരാതിയുമായും അല്ലാതെയും നിരവധി പേര്‍ വരുന്നതിനാലാണ് നോട്ടീസ് പതിച്ചതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

പരാതിക്കാര്‍ക്കൊപ്പം എത്തിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ കണ്ണനല്ലൂര്‍ സിഐ മര്‍ദ്ദിച്ചതായി അടുത്തിടെ പരാതി ഉയര്‍ന്നിരുന്നു. ഒരു കുടംബപ്രശ്നവുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയ തന്നെ സി ഐ ഉപദ്രവിച്ചെന്നായിരുന്നു സജീവ് ആരോപിച്ചത്. പരാതി പറയാനെത്തിയ പെണ്‍കുട്ടിയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും സജീവ് പറഞ്ഞിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയെ 'എടീ' എന്നാണ് എസ്‌ഐ വിളിച്ചത്.

കുടുംബപ്രശ്‌നം പരിഹരിക്കാനുള്ള ഇടമല്ല പൊലീസ് സ്റ്റേഷനെന്നും പെണ്‍കുട്ടിയോട് എസ്‌ഐ പറഞ്ഞതായി സജീവ് ആരോപിച്ചിരുന്നു. പിന്നീട് സിപിഎം നിര്‍ദ്ദേശ പ്രകാരം പരസ്യ പ്രതികരണം ലോക്കല്‍ സെക്രട്ടറി ഒഴിവാക്കി. ഈ സാഹചര്യത്തിലാണ് സ്‌റ്റേഷനിലെ നോട്ടീസ് ചര്‍ച്ചയാകുന്നത്. നെടുമ്പന നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയാണ് സജീവ്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സജീവ് പൊലീസിനെതിരെ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഒരു കേസിന്റെ മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയ തന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചെന്നാണ് സജീവ് പറയുന്നത്. പാര്‍ട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിന്റെ പേരില്‍ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്താലും കുഴപ്പമില്ലെന്നും സജീവ് കുറിച്ചു. അനുഭവങ്ങളാണ് ബോദ്ധ്യങ്ങള്‍ ആവുന്നത് എന്ന തലക്കെട്ടോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

തൃശൂരില്‍ കുന്നംകുളം പൊലീസ് അകാരണമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധം കടുക്കുമ്പോഴാണ് സിപിഎമ്മില്‍ നിന്ന് മറ്റൊരു ആരോപണം ഉയര്‍ന്നത്. ഇതു കാരണമാണ് സിപിഎം പരസ്യ പ്രസ്താവന അരുതെന്ന് പറഞ്ഞത്.

Tags:    

Similar News