'സ്ത്രീകള്‍ക്ക് യാത്ര പോകാന്‍ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവോ മകനോ കൂടെ വേണം; വിശ്വസ്തരായ ആളുകള്‍ക്കൊപ്പം വിടാനാകില്ലേ താല്‍പര്യപ്പെടുക'; മണാലിയിലേക്ക് വിനോദയാത്ര പോയി വൈറലായ നബീസുമ്മയെ വിമര്‍ശിച്ച ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം

'സ്ത്രീകള്‍ക്ക് യാത്ര പോകാന്‍ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവോ മകനോ കൂടെ വേണം

Update: 2025-02-22 13:32 GMT

കോഴിക്കോട്: മണാലിയിലേക്ക് വിനോദയാത്ര പോയി മഞ്ഞില്‍ കളിച്ചു വൈറലായ നബീസുമ്മയെ വിമര്‍ശിച്ച കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം രംഗത്ത്. ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസ്താവന. ഇതിനെ പിന്തുണക്കുന്ന വിധത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവന പുറത്തുവന്നത്. സ്ത്രീകള്‍ക്ക് യാത്ര പോകാന്‍ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവോ മകനോ കൂടെ വേണം എന്നാണ് കാന്തപുരത്തിന്റെ പ്രതികരണം. ഒട്ടുമിക്ക ആളുകളും വിശ്വസ്തരായ ആളുകള്‍ക്കൊപ്പം വിടാനാകില്ലേ താല്‍പര്യപ്പെടുകയെന്നും കാന്തപുരം ചോദിച്ചു.

ഇക്കഴിഞ്ഞ ഡിസംബര്‍ 11നാണ് നബീസുമ്മ മകള്‍ക്കൊപ്പം മണാലി കാണാന്‍ പോയത്- 'ഞമ്മളെ ഫ്രണ്ട്‌സ് ഹാജറാ ഷഫിയാ നസീമാ സക്കീനാ നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ. എന്താ രസം. ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളിയല്ലേ വന്നോളീ മക്കളേ' എന്ന നബീസുമ്മയുടെ മണാലി റീല്‍ വൈറലായിരുന്നു. നബീസുമ്മയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലാകെ തരംഗമായി. ആ വീഡിയോ കണ്ടവരുടെയെല്ലാം മനസ്സ് നിറഞ്ഞു.

അതിനിടയിലാണ് കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി നഫീസുമ്മയുടെ യാത്രയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്- '25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്ക് മഞ്ഞില്‍ കളിക്കാന്‍ പോയി. മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. ഇതാണ് പ്രശ്‌നം' എന്നായിരുന്നു പരാമര്‍ശം.

്അതേസമയം ഇബ്രാഹിം സഖാഫിക്കെതിരെ സൈബറിടത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. നഫീസുമയെ അധിക്ഷേപിച്ച ഇബ്രാഹിം സഖാഫിക്ക് മറുപടിയുമായി മകളും രംഗത്തുവന്നിരുന്നു. ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്നാണ് ചോദ്യം. വിധവയ്ക്ക് ലോകം കാണാന്‍ വിലക്കുള്ളതായി അറിയില്ല. പണ്ഡിതന്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. ഉമ്മാന്റെ കണ്ണുനീരിന് പണ്ഡിതന്‍ സമാധാനം പറയേണ്ടി വരുമെന്നും മകള്‍ ജിഫ്‌ന പ്രതികരിച്ചിരുന്നു.

'ഭര്‍ത്താവ് മരിച്ച വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിനു പകരം ഏതോ അന്യസംസ്ഥാനത്തേക്ക് മഞ്ഞില്‍ കളിക്കാന്‍ പോയി' എന്നതായിരുന്നു പ്രഭാഷണത്തില്‍ പണ്ഡിതന്‍ വിമര്‍ശിച്ചത്. ഈ വിഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പിന്നാലെ നഫീസുമ്മക്ക് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ളവര്‍ പിന്തുണയുമായി എത്തി.ഒരു പ്രമുഖ പണ്ഡിതന്‍ ഒരു പ്രഭാഷണത്തിലൂടെ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. എന്തിന് വേണ്ടിയാണോ ആര്‍ക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് എനിക്കറിയില്ല. അത് മൂലം എന്റെ ഉമ്മാന്റെ കണ്ണില്‍ നിന്ന് ഒരുതുള്ളി കണ്ണുനീര്‍ വീണിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂ എന്നും മകള്‍ പറയുന്നു.

Tags:    

Similar News