ഞായറാഴ്ചയാകുമ്പോള്‍ ആരാധകരുടെ ആവേശം കുറയുമെന്നും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നുമുള്ള പൊലീസ് മുന്നറിയിപ്പ് വകവച്ചില്ല; വിദേശ താരങ്ങള്‍ക്ക് മടങ്ങാന്‍ വേണ്ടി ധൃതി കൂട്ടി; ആര്‍സിബിക്കും കെ എസ് സിഎയ്ക്കും, ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ്‌സിനും എതിരെ കുറ്റകരമായ നരഹത്യ ചുമത്തി കേസ്

ആര്‍സിബിക്കെതിരെ കേസെടുത്ത് പൊലീസ്

Update: 2025-06-05 15:06 GMT

ബംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 11 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍, ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഡിഎന്‍എ എന്നിവര്‍ക്കെതിരെ ബെംഗളൂരു പൊലീസ് സ്വമേധയാ കേസെടുത്തു. ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷം കൈകാര്യം ചെയ്തത് ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റാണ്. കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. കുറ്റകരമായ നരഹത്യ ചുമത്തിയാണ് കബണ്‍ പാര്‍ക്ക് പൊലീസിന്റെ നടപടി.

വിജയാഘോഷ പരിപാടിയില്‍ പൊലീസ് മുന്നോട്ടുവച്ച ഉപാധികള്‍ ആര്‍സിബി മാനേജ്മെന്റ് അംഗീകരിച്ചിരുന്നില്ല. ഫൈനലില്‍ ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ ബംഗളൂരു നഗരത്തില്‍ ആരാധകര്‍ തെരുവിലിറങ്ങിയിരുന്നു. ഈ തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടിയെന്നും അതുകൊണ്ട് തന്നെ വിജയാഘോഷം വരുന്ന ഞായറാഴ്ചയിലേക്ക് മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും മാനേജ്മെന്റ് അംഗീകരിച്ചില്ല. തിരക്ക് കൂടാന്‍ സാദ്ധ്യതയുണ്ടെന്നും ഞായറാഴ്ചയാകുമ്പോള്‍ ആരാധകരുടെ ആവേശം കുറയുമെന്നും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നും പൊലീസ് ആര്‍സിബി മാനേജ്മെന്റിനോട് പറഞ്ഞിരുന്നു.

ഫൈനല്‍ നടന്ന ചൊവ്വാഴ്ച ദിവസം പുലര്‍ച്ചെ തെരുവില്‍ ഇറങ്ങിയ ആരാധകരെ നിയന്ത്രിക്കാന്‍ തന്നെ പ്രയാസപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷീണിതരാണെന്നും സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിപുലമായ സുരക്ഷ ക്രമീകരണത്തിന് സമയം ഇല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സര്‍ക്കാരിനെയും ആര്‍സിബിയെയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനെയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ടീമിലെ വിദേശ താരങ്ങള്‍ക്ക് ഉടന്‍ മടങ്ങണം എന്നായിരുന്നു ആര്‍സിബി പ്രതികരണം.

കേസ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറണമോ എന്ന് സംസ്ഥാന മന്ത്രിസഭ ഇന്ന് ആലോചിച്ചിരുന്നു. വീഴ്്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും മന്ത്രിസഭയില്‍ ധാരണയായി.

അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ ഉന്തിലും തള്ളിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 10 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്കായി ആര്‍സിബി കെയേഴ്‌സ് എന്ന പേരില്‍ സഹായ ഫണ്ട് രൂപവത്കരിക്കും. ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആറുറണ്‍സിന് തോല്‍പ്പിച്ച് 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിരീടം ചൂടിയ ആര്‍സിബിയുടെ വിജയാഘോഷത്തിന്റെ മാറ്റുകുറയ്ക്കുന്നതായിരുന്നു ബുധനാഴ്ചത്തെ ദുരന്തം.

ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിലുള്ള പിഴവാണ് 11 പേരുടെ മരണത്തിന് ഇടയാക്കിയത്. 50 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പാസ് വച്ച് പരിപാടി നിയന്ത്രിച്ചെങ്കിലും വന്‍ജനക്കൂട്ടമാണ് വേദിക്ക് സമീപം എത്തിയത്. ദുരന്തം തങ്ങള്‍ക്ക് വലിയ മനോവേദന ഉണ്ടാക്കിയെന്ന് പറഞ്ഞ ആര്‍സിബി മാനേജ്‌മെന്റ് മരിച്ചവരോടുള്ള ആദരസൂചകമായി 11 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയാണെന്ന് വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

പുറത്തുദുരന്തം നടന്നിട്ടും സ്‌റ്റേഡിയത്തിന് അകത്ത് വിജയാഘോഷം തുടര്‍ന്നതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന മണിക്കൂറുകള്‍ക്ക് ശേഷം പുറത്തിറക്കുന്നതിന് മുമ്പ് ആരാധകര്‍ ടീമിനെ വരവേല്‍ക്കുന്ന വീഡിയോ ആര്‍സിബി പുറത്തുവിട്ടതും വിമര്‍ശനം ക്ഷണിച്ചുവരുത്തി. 'ഇതാണ് ശുദ്ധമായ സ്‌നേഹത്തിന്റെ സ്വീകരണം' എന്ന കുറിപ്പോടെയുള്ള വീഡിയോ വിമര്‍ശനത്തെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചു. വിജയാഘോഷ പരേഡ് നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ച ആര്‍സിബി പിന്നീട് അത് പിന്‍വലിച്ചതും ആരാധകര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാരും പ്രഖ്യാപിച്ചു. ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമീഷണര്‍ നടത്തുന്ന മജസ്റ്റീരിയല്‍ അന്വേഷണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News