കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മാര്‍ക്ക് കുറയില്ല; മാര്‍ക്ക് ഏകീകരണ ഫോര്‍മുലക്ക് അംഗീകാരം; എന്‍ട്രന്‍സ് കമ്മീഷണറുടെ നിര്‍ദേശം അംഗീകരിച്ചു; തമിഴ്‌നാട് മോഡല്‍ മാര്‍ക്ക് ഏകീകരണം കേരളത്തിലും; കാത്തിരിപ്പിനൊടുവില്‍ കീം ഫലം ഉടന്‍ പ്രഖ്യാപിക്കും; വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

കാത്തിരിപ്പിനൊടുവില്‍ കീം ഫലം ഉടന്‍ പ്രഖ്യാപിക്കും; വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

Update: 2025-06-30 07:18 GMT

തിരുവനന്തപുരം: പ്ലസ് ടു മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചതോടെ കീം ഫലത്തില്‍ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി കീം ഫലം ഉടന്‍ പ്രസിദ്ധീകരിക്കും. മാര്‍ക്ക് എകീകരണ ഫോര്‍മുലക്ക് അംഗീകാരം ലഭിച്ചു. എന്‍ട്രന്‍സ് കമ്മീഷണറുടെ നിര്‍ദേശം മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മാര്‍ക്ക് കുറയില്ല. തമിഴ്‌നാട് മോഡല്‍ മാര്‍ക്ക് ഏകീകരണം കേരളത്തിലും ഇനി നടപ്പില്‍ വരും.

മാര്‍ക്ക് ഏകീകരണത്തിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ തീരുമാനം വൈകുന്നതുമൂലം കേരള എന്‍ജിനീയറിങ് ഫാര്‍മസി എന്‍ട്രന്‍സ് (കീം) എഴുതിയ പതിനായിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി ത്രിശങ്കുവിലായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്ന് 24നു മന്ത്രി ആര്‍.ബിന്ദു നല്‍കിയ ഉറപ്പും പാഴായിരുന്നു. വിവിധ ബോര്‍ഡുകളില്‍ പഠിച്ച വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണം സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലഭിക്കാത്തതിനാല്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്കു തുടര്‍നടപടി സ്വീകരിക്കാനായിരുന്നില്ല. ദേശീയതലത്തിലെ പ്രവേശനപരീക്ഷകളുടെ ഫലം വന്നിട്ടും കേരളത്തിലെ ഫലം വരാത്തതില്‍ വിദ്യാര്‍ഥികള്‍ കടുത്ത നിരാശയിലായിരുന്നു.

ശുപാര്‍ശകളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കാത്തതായിരുന്നു കീം ഫലം വൈകാന്‍ കാരണമായത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരള സിലബസില്‍ പ്ലസ് ടു പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവന്ന വലിയ പ്രശ്നത്തിനാണ് ഇതോടെ ആശ്വാസമായത്. മാര്‍ക്ക് ഏകീകരണം വരുമ്പോള്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലെ മാര്‍ക്കും കീം സ്‌കോറും ചേര്‍ക്കുമ്പോള്‍ പലര്‍ക്കും മാര്‍ക്ക് കുറവായിരുന്നു.

പ്ലസ് ടുവിന് നല്ല മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് പോലും ഏകീകരണം വരുമ്പോള്‍ 20 മുതല്‍ 40 വരെ മാര്‍ക്കുകളാണ് നഷ്ടപ്പെട്ടിരുന്നത്. ഇതിനെതിരെ വ്യാപക പരാതികളും ഉയര്‍ന്നിരുന്നു.തുടര്‍ന്നാണ് വിദഗ്ദ്ധ സമിതിയെ നിര്‍ദേശിച്ചത്. അവര്‍ സര്‍ക്കാരിന് മുന്നില്‍ വച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോള്‍ പുതിയ ഏകീകരണ ഫോര്‍മുല വരാന്‍ പോകുന്നത്. ഇതോടെ ഏത് സിലബസില്‍ പഠിച്ചാലും അവരുടെ മുഴുവന്‍ മാര്‍ക്കും ചേര്‍ത്തുകൊണ്ടാകും ഏകീകരണം ഉണ്ടാവുക. അതിനാല്‍, ഇനി ഒരു മാര്‍ക്ക് പോലും കുറയില്ല. ഇത് ഏറ്റവുമധികം ആശ്വാസം നല്‍കുന്നത് കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്.

Tags:    

Similar News