വിസിക്കെതിരെ കേസ് കൊടുത്തത് അനുകൂല വിധി പ്രതീക്ഷിച്ച്; ആഗ്രഹിച്ച ബഞ്ചില്‍ എത്താതിരുന്നപ്പോള്‍ ഉയര്‍ന്നത് 'ഭാരതാംബ'!ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്ന് കോടതി നിരീക്ഷണം അപ്രതീക്ഷിതമായി; ഞായറാഴ്ച നടന്ന 'സിന്‍ഡിക്കേറ്റ് നാടകം' ആ കേസൊഴിക്കാനുള്ള അതിബുദ്ധിയോ?

Update: 2025-07-07 05:19 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യാനായി കേരള സര്‍വ്വകലാശാലയില്‍ നടന്നതെല്ലാം ഹൈക്കോടതിയിലെ കേസ് അട്ടിമറിക്കാനുള്ള നീക്കം. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയുടെ അനുമതി രജിസ്ട്രാര്‍ റദ്ദാക്കിയിരുന്നു. ഗവര്‍ണറോട് അനാദരം കാണിച്ചെന്നും ബാഹ്യസമ്മര്‍ദത്തിനു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ആരോപിച്ചാണ് രജിസ്ട്രാറെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇത് കോടതിയില്‍ എത്തിച്ചത് രജിസ്ട്രാര്‍ ആയിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും പ്രാഥമികമായി തിരിച്ചടിയുണ്ടായി. ഈ സാഹചര്യത്തില്‍ കേസുമായി മുമ്പോട്ട് പോകുന്നത് സര്‍ക്കാരിനും വിനയായി മാറും. ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാനുള്ള ഗൂഡാലോചനയുണ്ടായി എന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് വൈസ് ചാന്‍സലര്‍ പിരിച്ചു വിട്ടിട്ടും സിന്‍ഡിക്കേറ്റ് തുടര്‍ന്നതും രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ഇതോടെ ഹര്‍ജി പിന്‍വലിക്കാന്‍ അനില്‍കുമാറിന് കഴിയുന്ന സാഹചര്യം ഉണ്ടായി. നിയമോപദേശം എല്ലാം തേടിയായിരുന്നു നാടകം.

വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാടിയപ്പോള്‍ അങ്ങനെ സസ്പെന്‍ഡ് ചെയ്തിട്ട് സിന്‍ഡിക്കേറ്റിന്റെ അനുമതി തേടിയാല്‍ പോരെ എന്ന സംശയം കോടതി ഉയര്‍ത്തിയിരുന്നു. ഫലത്തില്‍ അനില്‍കുമാറിന്റെ കേസ് ഇല്ലാതായി എന്നാണ് ഇടതുപക്ഷം പറയുന്നത്. ഹര്‍ജി കൊടുത്തത് അനില്‍കുമാറാണ്. അതുകൊണ്ട് ഹര്‍ജി പിന്‍വലിക്കാനും അവകാശമുണ്ട്. ആ അവകാശം ഉപയോഗിച്ചാല്‍ എങ്ങനെയാണ് കോടതി ഹര്‍ജിയുമായി മുമ്പോട്ടു പോവുകയെന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും സിന്‍ഡിക്കേറ്റ് തീരുമാനം വൈസ് ചാന്‍സലര്‍ അംഗീകരിക്കില്ല. ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ അത് മറ്റൊരു നിയമ വിഷയമാണ്. അതിലേക്ക് ഭാരതാംബ കടന്നു വരില്ല. അതില്‍ എന്ത് വിധി വന്നാലും അത് സര്‍ക്കാരിനേയോ സിന്‍ഡിക്കേറ്റിനേയോ ബാധിക്കില്ല. ഈ വിലയിരുത്തലിലാണ് ഭാരതാംബയിലേക്ക് ഹൈക്കോടതി ചര്‍ച്ച കടന്ന പോയ കേസ് പിന്‍വലിക്കാനുള്ള നീക്കം. രജിസ്ട്രാറുടെ ഹര്‍ജി പരിഗണിക്കേണ്ടി ഇരുന്നത് ഹൈക്കോടതിയിലെ മറ്റൊരു ബഞ്ചാണ്. എന്നാല്‍ ആ ബഞ്ചിലെ ജഡ്ജി അവധി ആയിരുന്നത് കൊണ്ട് നഗരേഷിന്റെ ബ്ഞ്ചില്‍ കേസെത്തി. ഇതും സര്‍ക്കാരോ സിപിഎമ്മോ ഇടതുപക്ഷ മുന്‍തൂക്കമുള്ള സിന്‍ഡിക്കേറ്റോ ആഗ്രഹിച്ചിരുന്നില്ല.

അനില്‍കുമാറിന്റെ കേസ് പരിഗണിക്കവേ രജിസ്ട്രാറെ കോടതി വിമര്‍ശിച്ചു. എന്തു കൊണ്ടാണ് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതെന്ന് രജിസ്ട്രാറുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. മതചിഹ്നം പ്രദര്‍ശിപ്പിച്ചതു കൊണ്ടാണ് പരിപാടി നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതെന്നു അഭിഭാഷകന്‍ അറിയിച്ചു. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നു ഹൈക്കോടതി ചോദിച്ചു. ഹിന്ദു ദേവതയുടെ ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നും, പതാകയേന്തിയ സ്ത്രീയുടെ ചിത്രമാണ് ഉണ്ടായിരുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു. ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി പറഞ്ഞു. രജിസ്ട്രാറുടെ നടപടി ഗവര്‍ണറുടെ വിശിഷ്ടതയെ ബാധിച്ചുവെന്നും, ഗവര്‍ണര്‍ വരുമ്പോള്‍ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. അതായത് എല്ലാ അര്‍ത്ഥത്തിലും നിരീക്ഷണം രജിസ്ട്രാര്‍ക്ക് എതിരായിരുന്നു. ഇതോടെയാണ് ഈ കേസ് അട്ടിമറിക്കാനുള്ള ആലോചന തുടങ്ങിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ രജിസ്ട്രാര്‍ക്ക് ഹര്‍ജി പിന്‍വലിക്കാന്‍ കാരണമായി. ഇനി വരുന്ന കേസ് മറ്റൊരു ബഞ്ചിലെത്തുമെന്ന പ്രതീക്ഷയും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്.

നിയമ വിരുദ്ധമായി വിസി നടത്തിയ സസ്പെന്‍ഷനാണ് പ്രധാന വിഷയമെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിസിക്കും സര്‍വകലാശാലയ്ക്കും രണ്ടു നിലപാടാണെന്നു പറഞ്ഞ കോടതി, കേരള സര്‍വകലാശാലയോടും പൊലീസിനോടും വിശദീകരണം തേടി. ക്രമസമാധാന പ്രശ്‌നം വിദശീകരിക്കാനും അറിയിച്ചു. ശ്രീപത്മനാഭ സേവാസമിതി എന്ന സംഘടന കഴിഞ്ഞമാസം 25നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ പങ്കെടുപ്പിച്ചു സര്‍വകലാശാലാ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതില്‍നിന്നാണു പ്രശ്‌നങ്ങളുടെ തുടക്കം. മതചിഹ്നം ഉപയോഗിക്കരുതെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ പരിപാടിക്കുള്ള അനുമതി റദ്ദാക്കി. എന്നാല്‍, രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു സംഘാടകര്‍ വാദിച്ചതോടെ ഗവര്‍ണര്‍ പരിപാടിക്കെത്തി. ഇതു പിന്നീട്, ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ കെഎസ്‌യു പ്രതിഷേധത്തിലും ബിജെപി പ്രവര്‍ത്തകരുമായുള്ള തമ്മില്‍ത്തല്ലിലുമാണ് കലാശിച്ചത്. രജിസ്ട്രാറുടെ സസ്‌പെന്‍ഷനെതിരെ എസ്എഫ്‌ഐ ഉള്‍പ്പെടെ ഭരണാനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിലേക്ക് പോയത്. കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി നിലപാടും എടുത്തു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിലാണ് രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവു കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു. സീനിയര്‍ ജോ. രജിസ്ട്രാര്‍ പി. ഹരികുമാറിനാണ് പുതിയ ചുമതല നല്‍കിയത്. ഇപ്പോള്‍ ഹരികുമാറും വിമര്‍ശനത്തില്‍ എത്തുന്നു. വിസിയുടെ അംഗീകാരമില്ലാത്ത സിന്‍ഡിക്കേറ്റില്‍ പങ്കെടുത്തതാണ് വിവാദം.

Similar News