'2040 ഓടെ ഇസ്രായേല്‍ എന്ന രാജ്യം ഭൂമുഖത്ത് നിന്ന് ഇല്ലാതാകും'; ഖമനയിയുടെ പ്രസ്താവനക്ക് പിന്നാലെ ടെഹ്‌റാനില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ഘടികാരം; ഒരു രാഷ്ട്രത്തിന്റെ ഉന്മൂലന ആശയത്തെ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നു; ഇറാനിലെ ഡൂംസ് ഡേ ക്ലോക്കും ഇസ്രയേല്‍ തകര്‍ക്കുമ്പോള്‍

ഇറാനിലെ ഡൂംസ് ഡേ ക്ലോക്കും ഇസ്രയേല്‍ തകര്‍ക്കുമ്പോള്‍

Update: 2025-06-24 16:28 GMT

രു രാഷ്ട്രം ഇല്ലാതാവുന്നതുകാണാനായി, തങ്ങളുടെ തലസ്ഥാനത്തിന്റെ ഹൃദയത്തില്‍ തന്നെ മറ്റൊരു രാജ്യം ക്ലോക്ക് സ്ഥാപിച്ച്, കൗണ്ട് ഡൗണുമായി കഴിയുകയെന്നാല്‍, അവര്‍ തമ്മിലുള്ള പകയുടെ ആഴം വ്യക്തമാവും. അതാണ്, '2040 ഇസ്രായേല്‍ ഡിസ്ട്രക്ഷന്‍ ക്ലോക്ക്'. ഇറാനിയന്‍ തലസ്ഥാനമായ ടെഹ്റാനിലെ ഫലസ്തീന്‍ സ്‌ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ഡിജിറ്റല്‍ ഘടികാരം, വിദ്വേഷത്തിന്റെ നിത്യ സ്മാരകം തന്നെയാണ്. ഈ ക്ലോക്ക് കണ്ടവര്‍ക്ക് ഒക്കെ അറിയാം ഇസ്രയേലിന്റെ പതനം ഇറാന്‍ എത്രമേല്‍ കൊതിക്കുന്നുവെന്നത്. വെറും അതിര്‍ത്തി തകര്‍ക്കമോ, മതിവദ്വേഷമോ ഒന്നുമല്ല അത്. യഹൂദനെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന, മതപ്പക വെച്ചുള്ള പ്രതികരണം തന്നെയാണ്.

അതുകൊണ്ടുതന്നെയാണ് ഇറാന്‍ ആണവശക്തിയാവുമ്പോള്‍ ഇസ്രയേല്‍ എറ്റവും കൂടുതല്‍ ഭയക്കുന്നതും. യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനം എത്തിയ ഇറാനെ ആക്രമിക്കയല്ലാതെ ഇസ്രയേല്‍ എന്ന കൊച്ചുരാജ്യത്തിന് വഴിയില്ല. ആണവശക്തിയായാല്‍ ഇറാന്‍ അത് ആദ്യം പരീക്ഷിക്കുക, ജൂതന്റെ നെഞ്ചത്ത് ആണെന്ന് അവര്‍ക്ക് നന്നായി അറിയാം. എന്നാല്‍ തിരിച്ച് ഇസ്രയേല്‍ ആവട്ടെ ഇറാന് ഈ ലോകത്ത് നിലനില്‍ക്കാനുള്ള അവകാശമില്ലെന്ന് പറയുന്നില്ല. അവര്‍ നടത്തിയ സൈനിക ഓപ്പറേഷനുകളില്‍ പോലും ഇറാന്‍ സിവിലിയന്‍സിനെ ലക്ഷ്യം വെക്കുന്നില്ല.

ഡുംസ് ഡെ ക്ലോക്ക് തകരുമ്പോള്‍

ഇസ്രായേല്‍ ഇനടത്തിയ വ്യോമാക്രമണങ്ങളില്‍ ഈ ക്ലോക്കിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആ ആക്രമണത്തിലൂടെ ഒരു കൃത്യമായ സന്ദേശമാണ് ഇസ്രയേല്‍ നല്‍കുന്നത്. കേവലം ഒരു ക്ലോക്കെന്നതിലുപരി, ഒരു രാജ്യത്തെ ഭൂപടത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കാനുള്ള ഇറാന്‍ ഭരണകൂടത്തിന്റെ ദീര്‍ഘകാല ലക്ഷ്യത്തെ തുറന്നുകാട്ടുന്ന ഇത് തകര്‍ക്കുന്നതിലുടെ, ശരിക്കും പ്രതീകാത്മകമായ ജയമാണ് നെതന്യാഹുവും കൂട്ടരും നേടുന്നത്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 2015-ല്‍ നടത്തിയ ഒരു പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് ഈ ക്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 2040 ഓടെ ഇസ്രായേല്‍ എന്ന രാജ്യം ഭൂമുഖത്ത് നിന്ന് ഇല്ലാതാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ഈ പ്രവചനത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനും, തങ്ങളുടെ വിദ്വേഷം ലോകത്തെ അറിയിക്കാനുമായി, ആ വര്‍ഷത്തിലേക്ക് കൗണ്ട്ഡൗണ്‍ ചെയ്യുന്ന രീതിയിലാണ് ഈ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്.

ഇത് ഒരു സാധാരണ ക്ലോക്കല്ല, മറിച്ച് ഒരു രാഷ്ട്രത്തിന്റെ ഉന്മൂലനം എന്ന തീവ്രവാദപരമായ ആശയത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളെയും സമാധാനപരമായ സഹവര്‍ത്തിത്വത്തെയും വെല്ലുവിളിക്കുന്ന ഒന്നാണ്. ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍, തീവ്രവാദത്തെയും അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്.

'2040 ഇസ്രായേല്‍ ഡിസ്ട്രക്ഷന്‍ ക്ലോക്ക്' എന്നത് വെറുമൊരു ക്ലോക്കല്ല, അത് വിദ്വേഷത്തിന്റെയും ഭീഷണിയുടെയും ഒരു പ്രതീകമാണ്. ഇത് ലോകസമാധാനത്തിന് ഒരു ഭീഷണിയായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെയാണ് ഇസ്രയേല്‍ അതിനെയും ആക്രമിച്ചത്്.

ഭീഷണി അവസാനിക്കുന്നില്ല

ഇപ്പോള്‍ അമേരിക്ക കൂടി, ഇറാന്‍ ആക്രമണത്തില്‍ പങ്കെടുത്തിട്ടും ഭീതി അവസാനിക്കുന്നില്ല. ഫൊര്‍ദോ ആണവ സമ്പുഷ്ടീകരണ കേന്ദ്രം അടക്കമുള്ള കേന്ദ്രങ്ങള്‍ ബോംബിട്ട് പൂര്‍ണമായും തകര്‍ത്തതായാണ് അമേരിക്കയുടെ അവകാശവാദം. എന്നാല്‍, അമേരിക്കയുടെ ആക്രമണം മുന്നില്‍ക്കണ്ട ഇറാന്‍ വലിയതോതില്‍ യുറേനിയം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി വിവരം ലഭിച്ചതായും പറയുന്നുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങളായ നതാന്‍സ്, ഇസ്ഫഹാന്‍, ഫൊര്‍ദോ എന്നിവിടങ്ങളിലായി അമേരിക്കന്‍ വ്യോമസേന ബോംബാക്രമണം നടത്തിയത്. യുദ്ധത്തിന്റെ ആദ്യഘട്ടംമുതല്‍ ഇസ്രയേലിനെ പിന്തുണച്ചിരുന്നെങ്കിലും ഞായറാഴ്ചത്തെ ആക്രമണത്തോടെയാണ് അമേരിക്ക പ്രത്യക്ഷത്തില്‍ യുദ്ധമുഖത്തേക്ക് എത്തിയത്. ബി-2 സ്റ്റെല്‍ത്ത് സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ ആണവനിലയങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിടുകയായിരുന്നു. ഇറാന് എക്കാലത്തേക്കും ഓര്‍ക്കാന്‍ തക്കതായ പ്രഹരമാണ് അമേരിക്കന്‍ വ്യോമസേന നല്‍കിയിരിക്കുന്നത് എന്നാണ് ആക്രമണത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്. അതേസമയം, ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടന്നു എന്നത് സത്യമാണെങ്കിലും അവയ്ക്ക് കാര്യമായ തകരാര്‍ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.

ഇതിനുപിന്നാലെയാണ്, ഇസ്രയേല്‍ സൈന്യത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. അമേരിക്കയുടെ ആക്രമണം മുന്നില്‍ക്കണ്ട ഇറാന്‍, അവരുടെ ആണവകേന്ദ്രങ്ങളില്‍നിന്നും 400 കിലോഗ്രാം യുറേനിയം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വെളിപ്പെടുത്തല്‍. തിങ്കളാഴ്ച ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

മാറ്റപ്പെട്ടിരിക്കുന്ന 400 കിലോഗ്രാം യുറേനിയത്തില്‍ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ചതാണ്. 90 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയമാണ് ആണവായുധത്തിനായി ഉപയോഗിക്കുന്നത്. അതായത്, ആയുധം നിര്‍മാക്കാന്‍ വേണ്ടതിനോട് വളരെ അടുത്ത ഘട്ടംവരെ സമ്പുഷ്ടീകരണം പൂര്‍ത്തിയായ യുറേനിയമാണ് മാറ്റപ്പെട്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഇറാന് ഇനിയും ആണവായുധം നിര്‍മിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാം. ഈ സാഹചര്യം അപകടകരമാണെന്ന് ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അതായത് ഇറാന്റെ ഭീഷണി ഇനിയും അവസാനിച്ചിട്ടില്ല എന്ന് ചുരുക്കം.

Tags:    

Similar News