സ്വയം രാജിവെക്കില്ല, പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം; കോടതി ഉത്തരവിനെതിരെ അപ്പീൽ പോകും; തനിക്കെതിരെ ഹർജി നല്കിയിരിക്കുന്നത് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ; അനധികൃത സ്വത്ത് സമ്പാദന കേസിൽ നിലപാട് വ്യക്തമാക്കി കെഎം എബ്രഹാം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവിൽ നിലപാട് വ്യക്തമാക്കി പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നുമാണ് കെഎം എബ്രഹാം വ്യക്തമാക്കിയിരിക്കുന്നത്. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കോടതി വിധിയിൽ കെഎം എബ്രഹാം നിലപാട് വ്യക്തമാക്കിയത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും അപ്പീലിന് പോകുമെന്ന സൂചന നൽകികൊണ്ട് കെഎം എബ്രഹാം വ്യക്തമാക്കി.
ജോമോൻ പുത്തൻപുരയ്ക്കലാണ് കെ.എം. എബ്രഹാമിനെതിരേ ഹർജി നൽകിയിരിക്കുന്നത്. എന്നാൽ ഹര്‍ജിക്കാരനെതിരെയും കടുത്ത ആരോപണമാണ് കെഎം എബ്രഹാം ഉന്നയിച്ചത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് തനിക്കെതിരെ ഹർജി നല്കിയിരിക്കുന്നതെന്നാണ് കെഎം എബ്രഹാമിന്റെ ആരോപണം. ഹര്‍ജിക്കാരന് തന്നോട് ശത്രുതയാണെന്നും ഹര്‍ജിക്കാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ധനസെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയെന്നും കെഎം എബ്രഹാം പറഞ്ഞു.
ഹർജിക്കാരനെതിരെ അന്നത്തെ സംഭവത്തിൽ പിഴ ചുമത്തിയതിന്‍റെ വൈരാഗ്യമാണ്. ധനവകുപ്പ് സെക്രട്ടറിയായിരിക്കെ താൻ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനത്തിന്‍റെ മേധാവിയും ഹർജിക്കാരനൊപ്പം ചേർന്നുവെന്നും കെഎം എബ്രഹാം പറഞ്ഞു. മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. തനിക്കെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്ന മുൻ വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ 20 കോടി തിരിമറി നടത്തിയത് താൻ കണ്ടെത്തിയതാണ്.
ഇതിന്റെ ഭാഗമായാണ് ജേക്കബ് തോമസും ജോമോൻ പുത്തൻപുരയ്ക്കലിനൊപ്പം ചേർന്ന് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നതെന്നും കെ.എം. എബ്രഹാം പറയുന്നു. താൻ കിഫ്ബി സിഇഒ സ്ഥാനം രാജിവെച്ചാൽ ഇവര്‍ക്ക് വിജയം സമ്മാനിക്കുന്ന സ്ഥിതിയുണ്ടാകും. കോടതി വിധി നിര്‍ഭാഗ്യകരമാണ്. വിധി ഹര്‍ജിക്കാരന് അനാവശ്യ വിശ്വാസ്യത നൽക്കുകയാണ്.
സ്വത്തിന്‍റെ കാര്യത്തിൽ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചുയെന്ന് സംശയമുണ്ടെന്നും വിധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കെഎം എബ്രഹാം പറഞ്ഞു. വസ്തുതകളും രേഖകളും പരിശോധിച്ചില്ലെന്നും കോടതി അനുമാനങ്ങള്‍ക്ക് പ്രധാന്യം നൽകിയെന്നും ഭാര്യയുടെ അക്കൗണ്ടിലെ മുഴുവൻ രേഖകളും പരിശോധിച്ചില്ലെന്നും ഓരോ രൂപക്കും കണക്കുണ്ടെന്നും കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണ പത്രം അനുസരിച്ചാണെന്നും കെഎം എബ്രഹാം പറഞ്ഞു.
അതേസമയം കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില്‍ അതീവ ഗുരുതര നിരീക്ഷണങ്ങളാണ് ഹൈക്കോടതിയുടേതായുള്ളത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് അന്വേഷണത്തില്‍ സംശയങ്ങള്‍ ഉണ്ട്. കെഎം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചു. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സത്യസന്ധമായ അന്വേഷണത്തിന് സിബിഐ അനിവാര്യമാണ്.
വിജിലന്‍സിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെഎം എബ്രഹാം എന്ന കാര്യവും വിമര്‍ശനത്തിനൊപ്പം ഹൈക്കോടതി എടുത്തുപറഞ്ഞു. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഗുരുതര പരാമര്‍ശങ്ങള്‍. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് കെ.എം. എബ്രഹാം. കെ.എം. എബ്രഹാം 2015-ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ആയിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണം നടക്കുക.
കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സംസ്ഥാന വിജിലന്‍സ് കെ.എം. എബ്രഹാമിനെതിരായ പരാതി നേരത്തെ അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ലാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ. ബാബു അടങ്ങുന്ന സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്ന് കെ.എം. എബ്രഹാം മറുപടി പറയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കൂടാതെ ഒട്ടനവധി സ്ഥലങ്ങളില്‍ കോടികള്‍ വിലവരുന്ന വസ്തുവകകള്‍ കെ.എം. എബ്രഹാംവാങ്ങിക്കൂട്ടിയെന്നും ആരോപണം ഉണ്ടായിരുന്നു.