'സസ്പെന്‍ഷനോടെ വിവാദം അവസാനിച്ചു; അത് അടഞ്ഞ അധ്യായം'; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം; സോഷ്യല്‍ മീഡിയയില്‍ തമ്മിലടി വേണ്ടന്ന് കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കും നിര്‍ദ്ദേശം

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം

Update: 2025-08-26 15:53 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ച ചെയ്യാതെ കെപിസിസി നേതൃയോഗം. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് ആദ്യം തന്നെ നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പോരടിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതൃയോഗത്തില്‍ നിര്‍ദേശം നല്‍കി. കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കുമാണ് പാര്‍ട്ടി യോഗത്തില്‍ നിര്‍ദേശം നല്‍കിയത്. രാഹുലിന്റെ സസ്പെന്‍ഷനോടെ വിവാദം അവസാനിച്ചെന്നും അത് അടഞ്ഞ അധ്യായമാണെന്നും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രതികരിച്ചിരുന്നു. യോഗത്തില്‍ പാര്‍ട്ടി എടുത്ത നടപടി നേതാക്കള്‍ ശരിവച്ചു. രാഹുലിന്റെ രാജിയും സസ്‌പെന്‍ഷനുമായും ബന്ധപ്പെട്ട് പലതരത്തിലുള്ള ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ നടക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.

രാഹുലിനെതിരെ പാര്‍ട്ടി ശക്തമായ നടപടിയെടുത്തെന്നും സിപിഐഎമ്മിനോ ബിജെപിക്കോ ഇത് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം. എന്നാല്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വത്തെ അറിയിച്ചു. വിവാദം അവസാനിപ്പിക്കാന്‍ നേതൃത്വം ശ്രമം നടത്തുമ്പോള്‍, കോണ്‍ഗ്രസ് അനുകൂല സൈബര്‍ ഹാന്‍ഡിലുകള്‍ തമ്മിലെ തര്‍ക്കം അതിരൂക്ഷമായി തുടരുകയാണ്. വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ തനിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം താരാ ടോജോ അലക്സ് രംഗത്തെത്തി. പുറത്താക്കപ്പെട്ടവന്റെ ഫാന്‍സ് അസോസിയേഷനും വെട്ടുകിളികളും നടത്തുന്ന അക്രമണത്തില്‍ ഭയക്കില്ലെന്ന് പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ തര്‍ക്കം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം. ഇക്കാര്യം കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കുമാണ് പാര്‍ട്ടി യോഗത്തില്‍ നിര്‍ദേശം നല്‍കിയത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദേശങ്ങള്‍ ഉന്നയിച്ചത്. യോഗത്തില്‍ പാര്‍ട്ടി എടുത്ത നടപടി നേതാക്കള്‍ ശരിവച്ചു. രാഹുലിന്റെ രാജിയും സസ്‌പെന്‍ഷനുമായും ബന്ധപ്പെട്ട് പലതരത്തിലുള്ള ചര്‍ച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ നടക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കള്‍ക്കും രാജിയുമായി ബന്ധപ്പെട്ട് വിഭിന്നാഭിപ്രായങ്ങളാണുള്ളത്. ഈ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശമുണ്ടായത്. യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മണ്ഡലത്തില്‍ വന്നാല്‍ സംരക്ഷണം നല്‍കുമോ എന്ന് ചോദ്യത്തോട് പ്രതികരണവുമായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ രംഗത്തെത്തി.

ഇപ്പോള്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഭാഗം അല്ലല്ലോ, തത്കാലം അതിനെകുറിച്ച് അഭിപ്രായം പറയുന്നില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ മറുപടി. രാഹുല്‍ മണ്ഡലത്തില്‍ എത്തിയാല്‍ സംരക്ഷിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കും. നിലവില്‍ സംരക്ഷണം കൊടുക്കാന്‍ രാഹുല്‍ കോണ്‍ഗ്രസുകാരന്‍ അല്ലല്ലോ. രാഹുല്‍ എന്ന് മണ്ഡലത്തില്‍ വരുമെന്ന കാര്യവും കെപിസിസി തീരുമാനിക്കുമെന്നും എ തങ്കപ്പന്‍ പറഞ്ഞു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചതോടെ സ്ഥാനത്തേക്കുള്ള തര്‍ക്കം ഒഴിവാക്കാന്‍ ഫോര്‍മുലയുമായി എ ഗ്രൂപ്പ് രംഗത്തെത്തി. കെഎസ്യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തിനെ പ്രസിഡന്റ് ആക്കാനും നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാനുമാണ് നിര്‍ദ്ദേശം. കെസി വേണുഗോപാല്‍ ഗ്രൂപ്പില്‍ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറല്‍ സെക്രട്ടറിയാക്കി ഉയര്‍ത്തണമെന്നാണ് എ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്. എ ഗ്രൂപ്പിന്റെ ഫോര്‍മുലയില്‍ സംസ്ഥാനത്തെ പ്രധാന നേതാക്കള്‍ ഇന്ന് മുതല്‍ കൂടിയാലോചന ആരംഭിക്കും.

സംഘടനാ തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ചട്ടങ്ങളില്‍ ഇരു ഗ്രൂപ്പുകള്‍ക്കും ഇളവ് നല്‍കിയാണ് പുതിയ ഫോര്‍മുല മുന്നോട്ട് വെക്കുന്നത്. സംഘടനയില്‍ പതിറ്റാണ്ടായി മേല്‍ക്കൈയുള്ള എ ഗ്രൂപ്പ്, അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കില്ല. കെ എം അഭിജിത്തിന്റെ പേര് മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. ഗ്രൂപ്പ് നേതാക്കള്‍ ഒറ്റക്കെട്ടായി ഈ അഭിപ്രായം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷനെ തീരുമാനിക്കുന്ന മാതൃകയില്‍ പാനല്‍ തയ്യാറാക്കി അഭിമുഖത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് ചട്ടത്തെ ബാധിക്കില്ലെന്നാണ് പോംവഴിയായി പറയുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്ന ഐ ഗ്രൂപ്പില്‍ നിന്നുള്ള അബിന്‍ വര്‍ക്കിയെയും നിരാശപ്പെടുത്തില്ല. ദേശീയ ജനറല്‍ സെക്രട്ടറിയായി അബിനെ പ്രഖ്യാപിക്കാന്‍ അവിടെയും തെരഞ്ഞെടുപ്പ് ചട്ടത്തില്‍ ഇളവ് നല്‍കും.

നിലവില്‍ ദേശീയ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെയും ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തും. ഈ മൂന്ന് യുവജന നേതാക്കളുടെയും പാനല്‍ തയ്യാറാക്കി അഭിമുഖത്തിലൂടെയാകും തീരുമാനം. എ ഗ്രൂപ്പ് മുന്നോട്ടുവച്ച ഫോര്‍മുലയെ രമേശ് ചെന്നിത്തല കെസി വേണുഗോപാല്‍ ഗ്രൂപ്പുകള്‍ തള്ളില്ലെന്നാണ് സൂചന. അബിന്‍ വര്‍ക്കിക്ക് വേണ്ടി ചെന്നിത്തല കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ടെങ്കിലും ബിനു ചുള്ളിയിലിനായി കെ സി വേണുഗോപാല്‍ ഇതുവരെ പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ല. കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും അധ്യക്ഷസ്ഥാനത്തേക്ക് പ്രത്യേക പേരുകളില്ല. സംസ്ഥാനത്തുണ്ടാകുന്ന സമന്വയത്തിലൂടെയാകും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുക.

അതേ സമയം രാഹുലിനെതിരെ പാലക്കാട് തൊട്ടില്‍ കെട്ടി മഹിളാ മോര്‍ച്ച പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.

Tags:    

Similar News