ദേശീയപാതയില്‍ ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും വിള്ളലുമുണ്ടായ സാഹചര്യത്തില്‍ മുഴുവന്‍ ഭാഗവും പരിശോധിക്കാന്‍ വിദഗ്ധസംഘം; കുരിയാട്ട് ആറു മാസം കൊണ്ട് പാലം പണി അസാധ്യം; കുറഞ്ഞത് ഒരു വര്‍ഷം എടുക്കും; കൂടിയ ഉയരത്തില്‍ റോഡുള്ളിടത്തെ ബാക്കിസ്ഥലവും ഏറ്റെടുത്തേക്കും; മുഖ്യമന്ത്രിയുടെ 'ഡല്‍ഹി' നയതന്ത്രം നിര്‍ണ്ണായകം

Update: 2025-06-04 01:18 GMT

തിരുവനന്തപുരം: നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും വിള്ളലുമുണ്ടായ സാഹചര്യത്തില്‍ മുഴുവന്‍ ഭാഗവും പരിശോധിക്കാന്‍ വിദഗ്ധസംഘം എത്തും. മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ നിലവിലെ പരിശോധനയ്ക്കു പുറമേയാണിത്. പാലക്കാട് ഐഐടിയിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. ടി കെ സുധീഷ്, സെന്റര്‍ ഫോര്‍ റോഡ്സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. കിഷോര്‍കുമാര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അരവിന്ദ് എന്നിവരാണ് സംഘത്തില്‍ ഉള്ളത്. ഉടന്‍ പരിശോധന ആരംഭിക്കും. മലപ്പുറം കൂരിയാട്, കണ്ണൂര്‍ കുപ്പം, കാസര്‍കോട് ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന ദേശീയപാതയുടെ ഭാഗങ്ങള്‍ പൊളിച്ച് നീക്കി പുനര്‍നിര്‍മിക്കും. കൂരിയാട്ട് വയഡക്ടാണ് നിര്‍മിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയെ മുഖ്യമന്ത്രി കാണും. ഈ കൂടിക്കാഴ്ച അതിനിര്‍ണ്ണായകമാണ്. ദേശീയ പാത പ്രശ്‌നത്തില്‍ അതിവേഗ പരിഹാരമാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്ത് എത്തിയ ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവും അംഗം കെ വെങ്കിടരമണയും പങ്കെടുത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. മണ്ണിട്ട് ഉയര്‍ത്തിയിടത്ത് ഉയരം കൂടുതലാണെങ്കില്‍ വീണ്ടും പരിശോധിക്കും. വെള്ളക്കെട്ടുള്ളിടത്ത് തദ്ദേശസ്ഥാപനങ്ങളുമായി ആലോചിച്ച് അത് ഒഴിവാക്കണം. നിര്‍മാണം നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. പ്രശ്നങ്ങള്‍ അതത് സമയം പരിഹരിക്കാന്‍ വകുപ്പ് സെക്രട്ടറി, കലക്ടര്‍തലത്തില്‍ ഇടപെടും. മണ്ണിടിച്ചിലും വിള്ളലുമുണ്ടായ മലപ്പുറത്തെ കൂരിയാട്, കണ്ണൂരിലെ കുപ്പം, കാസര്‍കോട്ടെ ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ ഡല്‍ഹി ഐഐടിയിലെ പ്രൊഫ. ജി വി റാവു, സാങ്കേതിക വിദഗ്ധന്‍ ജിമ്മി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ റിപ്പോര്‍ട്ട് തയ്യാറാകുന്നതേയുള്ളു. ഇതും നിര്‍ണ്ണായകമാകും.

കൂരിയാട്ട് ആറുമാസത്തിനകം പാലം പൂര്‍ത്തിയാക്കണമെന്ന് കരാര്‍ ഏടെറ്റടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ എംഡി കെ നരസിംഹ റെഡ്ഡിക്ക് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് നിര്‍ദേശം നല്‍കി. കുപ്പത്ത് മണ്ണിടിഞ്ഞഭാഗം പൂര്‍ണമായും നീക്കി പുതുക്കിപ്പണിയും. ചെറുവത്തൂരില്‍് മണ്ണിടിഞ്ഞ ഭാഗത്ത് ഇരുമ്പുവല സ്ഥാപിച്ച് അതിനിടയിലൂടെ ഇരുമ്പുദണ്ഡുകള്‍ കയറ്റി കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പാക്കും. മണ്ണടിച്ചില്‍ സാധ്യതയുള്ളിടങ്ങളില്‍ ആവശ്യമെങ്കില്‍ മണല്‍നിറച്ച ബാഗ്, പ്ലാസ്റ്റിക് ഷീറ്റ് എന്നിവയിട്ട് താല്‍കാലിക സുരക്ഷയൊരുക്കണം. കൂടിയ ഉയരത്തില്‍ റോഡുള്ളിടത്തെ ബാക്കിസ്ഥലം ആവശ്യമെങ്കില്‍ ഏറ്റെടുക്കാനുള്ള സാധ്യതയും എന്‍എഎച്ച്എഐയുടെ പദ്ധതിയിലുണ്ട്. 21 റീച്ചുകളായാണ് റോഡ് നിര്‍മാണം. മലബാര്‍ മേഖലയില്‍ നല്ല പുരോഗതിയുണ്ടെന്നാണ് വിലയിരുത്തല്‍.

കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നഭാഗത്ത് പകരം തൂണുകളിലെ പാത (വയഡക്ട്) നിര്‍മിക്കണമെങ്കില്‍ കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും എടുക്കും എന്നതാണ് യാഥാര്‍ത്ഥ്യം. വയലിനുകുറുകെ കെട്ടിയ നിലവിലെ പാത പൂര്‍ണമായും നീക്കംചെയ്താലേ തൂണുകളുടെ നിര്‍മാണം ആരംഭിക്കാനാകൂ. വെള്ളക്കെട്ടുള്ള പ്രദേശത്തെ നിലവിലെ നിര്‍മിതി നീക്കംചെയ്യാന്‍ കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണ്ടിവരുമെന്ന് ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. നീക്കംചെയ്യുന്ന കല്ലും മണ്ണും നിക്ഷേപിക്കാനും സ്ഥലംകണ്ടെത്തണം. പൈലിങ് നടത്തി തൂണുകള്‍ നിര്‍മിച്ച് പാലമൊരുക്കണമെങ്കില്‍ കുറഞ്ഞത് ഒന്‍പതുമാസമെങ്കിലും വേണ്ടിവരും. മഴ ശക്തമാണെങ്കില്‍ പണി പിന്നേയും വൈകും.

കൂരിയാട് ആറുവരി ദേശീയപാതയുടെ ഇരുവശങ്ങളിലും വെള്ളം നിറഞ്ഞതിന്റെ ആകാശദൃശ്യം പുറത്തു വന്നിരുന്നു. രണ്ടുപാതകളില്‍ വലതുവശത്തേതാണ് ഇടിഞ്ഞുതാണത്. ഇവിടെനിന്നുള്ള മണ്ണ് തിങ്ങിയതോടെ തൊട്ടടുത്തുള്ള വയലില്‍ ചെറിയ കുന്നുപോലെ മണ്ണ് ഉയര്‍ന്നതും കാണാം. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഗ്രൗണ്ടും ഗാലറിയുമാണ് ഇടതുവശത്തുകാണുന്നത്. 19-നാണ് ദേശീയപാത ഇടിഞ്ഞ് ഗതാഗതം പൂര്‍ണമായി നിലച്ചത്. പാലത്തിങ്ങലിലെ സി.ടി. ശംസുദ്ദീന്‍ പകര്‍ത്തിയതാണ് ഈ ആകാശദൃശ്യം.

Tags:    

Similar News