തലസ്ഥാനത്തെ സ്മാര്‍ട്ട് സിറ്റി റോഡുകളുടെ ക്രെഡിറ്റ് അടിച്ചുമാറ്റല്‍; താന്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്; ഉദ്ഘാടനത്തിന് പങ്കെടുക്കാതിരുന്നത് മറ്റൊരു യോഗം കാരണം; മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് ആരോഗ്യപരമായ കാരണത്താല്‍; മാധ്യമങ്ങളെ പഴി ചാരി മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് മന്ത്രി എം ബി രാജേഷ്

പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്

Update: 2025-05-21 14:22 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കം വാര്‍ത്തയായതോടെപ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ക്രഡിറ്റ് അടിച്ചുമാറ്റാന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ശ്രമിച്ചുവെന്നും, എം ബി രാജേഷ് മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞെന്നും ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് ഇക്കാരണം കൊണ്ടാണെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍, താന്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ല. മന്ത്രിസഭയില്‍ ഭിന്നതയില്ല. സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് മറ്റൊരു യോഗത്തില്‍ ആയതിനാലാണ്. നിങ്ങളുടെ ഉദ്ദശ്യം നടക്കില്ലെന്ന് മാധ്യമങ്ങള്‍ക്ക് വിമര്‍ശനവും ചൊരിഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് ആരോഗ്യപരമായ കാരണങ്ങളാല്‍ എന്നും ന്യായീകരിച്ച അദ്ദേഹം കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി.

തദ്ദേശ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും മന്ത്രി എംബി രാജേഷ് നിഷേധ കുറിപ്പിറക്കാത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അചതൃപ്തിയിലെന്നാണ് നേരത്തെ വാര്‍ത്ത വന്നത്. പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂര്‍ണമായും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണമെന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യം തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ് നേരിട്ട് അറിയിച്ചതോടെ മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നെന്നായിരുന്നു വാര്‍ത്തകള്‍. ഇത്തരം റിപ്പോര്‍ട്ടുകള്‍ ചാനലുകളില്‍ ചര്‍ച്ചയായിട്ടും തദ്ദേശ മന്ത്രി അത് നിഷേധിച്ചില്ല. ഇതോടെ എല്ലാവരും ഇത് ഏറ്റെടുത്തു. സര്‍ക്കാരിന്റെ പ്രതിച്ഛായ പ്രശ്നമായതിനാല്‍ വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കുറിപ്പും ഇറക്കി.

ചടങ്ങില്‍ പങ്കെടുക്കാത്തത് അനാരോഗ്യം കാരണമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ ഉദ്ഘാടന ദിവസം ഉച്ചവരെയും പിറ്റേന്ന് രാവിലെ നടന്ന പൊതുപരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു ഇപ്പോഴത്തെ പ്രചാരണം സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ശോഭ കെടുത്താനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. നൂതന രീതിയിലും ആധുനിക നിലവാരത്തിലും നിര്‍മ്മിച്ച സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും ഉദ്ഘാടനം നടത്തിയിരുന്നില്ല.

പൊതുമരാമത്ത് മന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും ഫ്ളക്സുകളും ഉള്‍പ്പെടുത്തി നഗരത്തില്‍ വലിയ പ്രചാരണമാണ് ഉദ്ഘാടനത്തിന് മുമ്പ് നടന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെങ്കിലും പണം ചെലവഴിക്കുന്നത് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനവും സംയുക്തമായാണ്. 200 കോടി ചെലവില്‍ റോഡ് പണിതപ്പോള്‍ 80 കോടി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട്. ബാക്കി 80 കോടി പോയത് തദ്ദേശ ഭരണ വകുപ്പിന്റെ അക്കൗണ്ടില്‍ നിന്നായിരുന്നു. കോര്‍പ്പറേഷന്‍ 40 കോടി ചെലവാക്കി. ഇങ്ങനെയാണ് കാര്യങ്ങള്‍ എന്നിരിക്കെ പത്ത് പൈസ പോലും ചെലവാക്കാത്ത പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ക്രെഡിറ്റ് എടുത്തതിലെ വിയോജിപ്പ് തദ്ദേശ മന്ത്രി എംബി രാജേഷ് നേരിട്ട് മുഖ്യമന്ത്രിയെ അറിയിച്ചെന്നായിരുന്നു വാര്‍ത്ത.

എംബി രാജേഷിന്റെ എതിര്‍പ്പ് മനസ്സിലാക്കി മുഖ്യമന്ത്രി പരിശോധിക്കാമെന്ന് മറുപടി നല്‍കി പരിപാടി റദ്ദാക്കി ക്ലിഫ് ഹൗസിലേക്ക് മടങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. അനാരോഗ്യം പറഞ്ഞാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ ഉദ്ഘാടന ദിവസം ഉച്ചവരെയും അടുത്ത ദിവസം രാവിലെ മുതല്‍ നിശ്ചയിച്ച പരിപാടികളിലെല്ലാം മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന പേരില്‍ മുഹമ്മദ് റിയാസിന് വലിയ പരിഗണന ലഭിക്കുന്നെന്ന ആക്ഷേപം മുതിര്‍ന്ന പല നേതാക്കള്‍ക്കുമുണ്ട്. വ്യവസായ വകുപ്പിന്റെ പദ്ധതി ഏകപക്ഷീയമായി ടൂറിസം വകുപ്പ് ഫയലാക്കിയതിലെ അമര്‍ഷം ഇതിന് മുന്‍പ് മന്ത്രി പി രാജീവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് പോലും വിലയിരുത്തലെത്തി. മന്ത്രി റിയാസിനെതിരെ തിരിയുന്ന വാര്‍ത്തയായി റോഡിലെ ഉദ്ഘാടനം മാറിയെന്നതാണ് വസ്തുത.

സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തത്തിന് വിരുദ്ധമായ വാര്‍ത്തകളോട് അതിവേഗ പ്രതികരണങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി നേരിട്ട് എല്ലാ മന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്‍കാനും സാധ്യത ഏറെയാണ്.


Tags:    

Similar News