കോളേജ് അധ്യാപകരുടെ പ്രവേശന പ്രായം 50 ആയി വര്‍ധിപ്പിച്ചത് സ്വരാജിന്റെ ഭാര്യക്ക് വേണ്ടിയോ? മേഴ്‌സി ചാന്‍സില്‍ പി എച്ച് ഡി നേടിയ സരിതാ മേനോനെതിരായ പരാതിയില്‍ ഗവര്‍ണ്ണറുടെ നിലപാട് നിര്‍ണ്ണായകമാകും; ഒരു ലക്ഷം പിഴ അടച്ച് പി എച്ച് ഡി ബിരുദം റെഡിയാക്കാന്‍ പുതിയ വ്യവസ്ഥ; സ്വരാജിന്റെ ഭാര്യ സരിതാ മേനോന് 16 വര്‍ഷത്തിനുശേഷം ഡോക്ടറേറ്റ് വിവാദത്തില്‍; ചട്ടങ്ങള്‍ മാറ്റിയത് അടിമുടി ദുരൂഹം
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്‌സിറ്റി അധ്യാപകരുടെ നിയമന പ്രായപരിധി അന്‍പതായി ഉയര്‍ത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം വച്ചാണെന്ന ആരോപണം ശരി വയ്ക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്. സേവ് യൂണിവേഴ്‌സിറ്റി ഫോറം നല്‍കിയ ഈ പരാതിയില്‍ ഗവര്‍ണ്ണര്‍ എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. സ്പീക്കര്‍ എ. എം.ഷംസീറിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രൊഫസറായി തുടരുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിവാദത്തില്‍ കുടുങ്ങിയ കണ്ണൂര്‍ സര്‍വ്വകലാശാല തന്നെയാണ് ഇപ്പോള്‍ ഒരു ലക്ഷം രൂപ പിഴയടച്ചാല്‍ നിശ്ചിത ഗവേഷണ കാലാവധി കഴിഞ്ഞ ആര്‍ക്കും പി.എച്ച്.ഡി നല്‍കാമെന്ന പുതിയ ഒരു വിവാദത്തിനു കൂടി തുടക്കം കുറിച്ചിരിക്കുന്നത്. ഈ ആനുകൂല്യം താല്‍ക്കാലികമാണെന്ന് മാത്രം. 2008 ല്‍, പി.എച്ച്.ഡി ബിരുദം നേടുന്നതിന് കണ്ണൂര്‍സര്‍വ്വകലാശാലയില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്ത സിപിഎം നേതാവ് എം. സ്വരാജിന്റെ ഭാര്യ സരിത മേനോന്‍, നിശ്ചിത പിഴ അടച്ച് തിരക്കിട്ട് തയ്യാറാക്കിയ പ്രബന്ധം മൂല്യനിര്‍ണ്ണയം നടത്തിച്ച് അഞ്ച് മാസത്തിനുള്ളില്‍ പി എച്ച് ഡി ബിരുദവും നേടി. കോളേജ് അധ്യാപകനിയമനത്തിന് നെറ്റ് യോഗ്യതയോ പി എച്ച് ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ സരിത മേനോന്‍ നെറ്റ് യോഗ്യത നേടിയിട്ടില്ല. 2001 ല്‍ കേരള സര്‍വ്വകലാശാല യില്‍ നിന്ന് നേടിയ എംബിഎ ബിരുദം മാത്രമാണുള്ളത്.അതുകൊണ്ട് അധ്യാപക നിയമനത്തിന് പിഎച്ച്ഡി അനിവാര്യമാണ്.
ബിഎ, ബിടെക്, എല്‍.എല്‍.ബി പരീക്ഷകള്‍ വര്‍ഷങ്ങളായി പാസാകാത്തവര്‍ക്ക് വേണ്ടി സര്‍വകലാശാലകള്‍ മെഴ്‌സി ചാന്‍സ് പരീക്ഷകള്‍ നടത്തുന്ന പതിവുണ്ട്. എന്നാല്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കി സര്‍വ്വകലാശാലയുടെ ഏറ്റവും ഉന്നതമായ ഗവേഷണ ബിരുദം നേടുന്നതിന് ഒരു സര്‍വ്വകലാശാല മെഴ്‌സി ചാന്‍സ് അനുവദിക്കുന്നത് ഇതാദ്യമായാണ്. വിദേശങ്ങളില്‍ ജോലിചെയ്യുന്ന ഉന്നത ബിരുദധാരികളായ പരിചയസമ്പന്നരായ അധ്യാപകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളില്‍ നിയമനത്തിന് അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് അധ്യാപകരുടെ നിയമന പ്രായപരിധി 50 വയസ്സായി ഉയര്‍തു ന്നതെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. പ്രായപരിധി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വിസി ഡോ: ഗോപിനാഥ് രവീന്ദ്രനാണ് സര്‍ക്കാരിന് നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തില്‍ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. പ്രായപരിധി വര്‍ദ്ധിപ്പിച്ചുകൊണ്ട് 2023 ഏപ്രിലില്‍ സര്‍ക്കാര്‍ ഉത്തരവ് വന്നതിന് തൊട്ട് പിന്നാലെ, ഗവേഷണം നിര്‍ത്തിവച്ചവര്‍ക്ക് ഒരു ലക്ഷം രൂപ ഫൈന്‍ അടച്ച് പ്രബന്ധം സമര്‍പ്പിക്കാന്‍ മേഴ്‌സി ചാന്‍സ് അനുവദിക്കുമെന്ന ഒരു പുതിയ വ്യവസ്ഥ ജൂലൈ മാസം ചേര്‍ന്ന കണ്ണൂര്‍ സിന്‍ഡിക്കേറ്റ് നടപ്പാക്കുകയായിരുന്നു. പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2008 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പി എച്ച്.ഡി ക്ക് രജിസ്റ്റര്‍ ചെയ്ത് ഗവേഷണം പാതിവഴിയില്‍ ഉപേക്ഷിച്ച സ്വരാജിന്റെ ഭാര്യയ്ക്ക് മേഴ്സി ചാന്‍സിന്റെ ആനുകൂല്യം നല്‍കി തീസിസ് സ്വീകരിച്ചാണ് പി എച്ച് ഡി ബിരുദം അവാര്‍ഡ് ചെയ്തത്.
പ്രബന്ധം സമര്‍പ്പിച്ച് രണ്ടുവര്‍ഷകാലം പിന്നിട്ടാലും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാത്ത യൂണിവേഴ്‌സിറ്റി, സരിത മേനോന്‍ 2024 ജൂണില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന്റെ മൂല്യ നിര്‍ണയം അഞ്ചു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 2008 ല്‍ കണ്ണൂര്‍ എസ്. എന്‍. കോളേജ് ഗവേഷണ കേന്ദ്രമാക്കിയാണ് സരിത ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തത്. സരിതയുടെ ഗൈഡ് ഡോ: മുകുന്ദദാസ് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കോളേജില്‍ നിന്നും വിരമിച്ചിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ് പ്രൊഫസറെ പുതുതായി ഗൈഡ് ആയി നിയമിച്ചാണ് തിരക്കിട്ട് തീസിസ് സമര്‍പ്പിച്ചത്. സരിത നായര്‍ക്ക് ഇപ്പോള്‍ 48 വയസ്സ് പ്രായമുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ പരിധിയില്‍ താമസിക്കുന്ന സരിത കണ്ണൂര്‍ സര്‍വ്വകലാശാലയിലായിരുന്നു പിഎച്ച്ഡി ക്ക് രജിസ്റ്റര്‍ ചെയ്തത്. നിയമ വിരുദ്ധമായി സ്വരാജിന്റെ ഭാര്യ സരിത മേനോന് സര്‍വ്വകലാശാല നല്‍കിയ പിഎച്ച്ഡി ബിരുദം റദ്ദാക്കണമെന്നും, കണ്ണൂര്‍ സര്‍വ്വകലാശാല കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നല്‍കിയ പിഎച്ച്ഡി ബിരുദങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണക്ക് നിവേദനം നല്‍കി.
സംഭവങ്ങള്‍ കാലക്രമത്തില്‍
2001 ആഗസ്റ്റ് -സരിത നായര്‍ കേരള സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ ബിരുദം നേടി.
10-10- 2008 --- മാനേജ്‌മെന്റ് ബ്രാഞ്ചില്‍ പിഎച്ച്ഡിക്ക് എസ്. എന്‍. കോളേജ്, കണ്ണൂര്‍ ഗവേഷണ കേന്ദ്രമാക്കി ഡോ:വി. മുകുന്ദദാസിന്റെ ഗൈഡ് ഷിപ്പില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ രജിസ്‌ട്രേഷന്‍ നല്‍കികൊണ്ടുള്ള സര്‍വ്വകലാശാലയുടെ ഉത്തരവ്. 2011ല്‍ മുകുന്ദദാസ് സര്‍വീസില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് സരിത ഗവേഷണം പാതിവഴിയില്‍ നിര്‍ത്തിവച്ചു.
2022 -- കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രായപരിധി വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
2-11-2022 --പ്രായപരിധി വര്‍ദ്ധിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
11- 4-2023 കോളേജ്/ യൂണിവേഴ്‌സിറ്റി അധ്യാപകരുടെ നിയമന പ്രായപരിധി 50 വയസ്സായി ഉയര്‍ത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ്.
4- 7- 2023 --ജവഉ ക്ക് രജിസ്റ്റര്‍ ചെയ്ത് പ്രബന്ധം നാളിതുവരെ സമര്‍പ്പിക്കാനാവാ ത്തവര്‍ക്ക് 31-12-2023ന് മുമ്പ് പ്രബന്ധം സമര്‍പ്പി പ്പിക്കാമെന്നും, അവര്‍ ഒരു ലക്ഷം രൂപ ഫൈന്‍ അടയ് ക്കണമെന്നുമുള്ള വ്യവസ്ഥയില്‍ ഒറ്റ തവണ മേഴ്‌സി ചാന്‍സ് അനുവദിച്ച് സിന്‍ഡിക്കേറ്റ് തീരുമാനം. വിവിധ പരീക്ഷകള്‍ക്ക് അനുവദിക്കാറുള്ള മേഴ്സി ചാന്‍സ് ആദ്യമായാണ് ഒരു സര്‍വ്വകലാശാല ഗവേഷണ ബിരുദത്തിന് അനുവദിക്കുന്നത്. 3-8-2023 ന് ഇത് സംബന്ധിച്ച ഉത്തരവ് സര്‍വ്വകലാശാല പുറപ്പെടുവിച്ചു.
12- 12- 2023 --സരിതയുടെ പ്രബന്ധം പൂര്‍ത്തിയാകാ ത്തതുകൊണ്ട് പതിനായിരം രൂപ കൂടി ഫൈന്‍ വാങ്ങി പ്രബന്ധം സമര്‍പ്പി ക്കാനുള്ള സമയപരിധി 31- 7-2024 വരെ നീട്ടി നല്‍കി.
31-12-2023 ല്‍ ഒരു ലക്ഷം രൂപയും 18-4-2024 ല്‍ 10000 രൂപയും ഫൈനായി സരിത നായര്‍ യൂണിവേഴ്‌സിറ്റി ഫണ്ടില്‍ അടച്ചു.
14- 5-2024 --പ്രബന്ധം സര്‍വ്വകലാശാലയ്ക്ക് സമര്‍പ്പിച്ചു.
3-11- 2024 പ്രബന്ധം മൂല്യനിര്‍ണയം കഴിഞ്ഞതിനെ തുടര്‍ന്ന് ഓണ്‍ ലൈനായി ഓപ്പണ്‍ ഡിഫന്‍സ് നിശ്ചയിച്ചു.
30-11-2024 --പി.എച്ച് ഡി ബിരുദംഅവാര്‍ഡ് ചെയ്തു. 2024 ഡിസംബറിലെ സിന്‍ഡിക്കേറ്റ് യോഗം
ബിരുദ അവാര്‍ഡ് അംഗീകരിച്ചു.