റിലീസിന് മുമ്പ് മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടിട്ടില്ല; ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും; അതെനിക്ക് ഉറപ്പുണ്ട്, കാരണം അദ്ദേഹത്തിന് വളരെയധികം മാനസിക വിഷമമുണ്ട്; ലഫ്റ്റനന്റ് കേണല്‍ പദവി എടുത്ത് മാറ്റണമെന്ന് പറയുന്നത് വിരോധാഭാസമെന്നും മേജര്‍ രവി

റിലീസിന് മുമ്പ് മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടിട്ടില്ല: മേജര്‍ രവി

Update: 2025-03-29 15:09 GMT

തിരുവനന്തപുരം: റിലീസിന് മുന്‍പ് മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടില്ലെന്ന് മേജര്‍ രവി. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മേജര്‍ രവിയുടെ പ്രതികരണം. മോഹന്‍ലാലിന് നല്ല മനോവിഷമം ഉണ്ടെന്നും താന്‍ അറിയുന്ന അദ്ദേഹം മാപ്പ് പറയുമെന്നും മേജര്‍ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മോഹന്‍ലാലിനൊപ്പം അഞ്ച് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഒരുതവണ അദ്ദേഹം കഥ കേട്ട് കഴിഞ്ഞാല്‍ ഓക്കെ ആണെന്ന ഫീല്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് അതില്‍ ഇടപെടില്ല. കീര്‍ത്തിചക്ര പോലും മോഹന്‍ലാല്‍ കണ്ടിട്ടില്ല. റിലീസിന് മുന്‍പ് അദ്ദേഹം കീര്‍ത്തിചക്ര കണ്ടിട്ടില്ല. അതുപോലെ റിലീസിന് മുന്‍പ് സിനിമ കാണുന്ന സ്വഭാവം മോഹന്‍ലാലിന് ഇല്ല.

ഈ സിനിമയ്ക്കും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ദയവ് ചെയ്ത് വിശ്വസിക്കൂ. അദ്ദേഹം സിനിമ കണ്ടിട്ടില്ല. ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും. അതെനിക്ക് ഉറപ്പുണ്ട്. കാരണം മോഹന്‍ലാലിന് വളരെയധികം മാനസിക വിഷമമുണ്ട്. പ്രശ്‌നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇനി മുതല്‍ ലാലേട്ടന്‍ സിനിമകള്‍ റിലീസിന് മുന്‍പ് കാണും. കാരണം ഇതൊരു പാഠമായിട്ടുണ്ട്', എന്ന് മേജര്‍ രവി പറഞ്ഞു.

എല്ലാവരും പറയുന്നത് മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി എടുത്ത് മാറ്റണമെന്നാണ്. ഇതൊരു വിരോധാഭാസമായിട്ടാണ് എനിക്ക് തോന്നിയത്. ആര്‍മി വേഷത്തില്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ലെന്നും അതും ഇതുമായി കൂടികലര്‍ത്തരുതെന്നും മേജര്‍ രവി പറഞ്ഞു.


Full View

അതിനിടെ, പ്രതിഷേധം ശക്തമായതോടെ എമ്പുരാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണ. സിനിമയ്ക്ക് എതിരായ പ്രതിഷേധം കടുത്തതോടെയാണ് നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശപ്രകാരം മാറ്റങ്ങള്‍ വരുത്തും. 17 ഭാഗങ്ങളിലാണ് മാറ്റം വരുത്തുന്നത്. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. വില്ലന്‍ കഥാപാത്രത്തിന്റ പേരും മാറ്റും.

വോളന്ററി മോഡിഫിക്കേഷന്‍ വരുത്താനാണ് തീരുമാനം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും. എന്നാല്‍ ഇത് റീ സെന്‍സറിങ് അല്ല, മോഡിഫിക്കേഷന്‍ ആണെന്നാണ് വിവരം.

അതേസമയം, എമ്പുരാന്‍ പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡയെന്ന വിമര്‍ശനവുമായി ആര്‍എസ്എസിന്റെ മുഖമാസികയായ ഓര്‍ഗനൈസര്‍ രംഗത്തു വന്നു. സിനിമ പത്ത് സെക്കന്‍ഡ് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് വെട്ടിക്കുറച്ചത് എന്നതിന്റെ രേഖകളും പുറത്തുവന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓര്‍ഗനൈസറിലെ വിമര്‍ശനം. അതിനിടെ, സിനിമക്ക് രണ്ട് കട്ടാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ കാര്യമായി ഇടപെട്ടില്ലെന്ന വിമര്‍ശനവും സംഘടനക്കുണ്ട്.

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്‍െ ദൃശ്യങ്ങളുടെ ദൈര്‍ഘ്യം കുറക്കാനും ദേശീയപതാകയെ കുറിച്ചുള്ള ഡയലോഗ് ഒഴിവാക്കാനുമാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം. ആര്‍എസ്എസ് നോമിനികള്‍ കൂടിയുള്ള ബോര്‍ഡ് രണ്ട് കട്ട് മാത്രം നിര്‍ദ്ദേശിച്ചതിലുമുണ്ട് വിവാദം. സംഘപരിവാറിനെതിരായ കടുത്ത ഇതിവൃത്തത്തില്‍ കൂടുതല്‍ കട്ട് നിര്‍ദ്ദേശിക്കണമെന്നാണ് ചില ആര്‍എസ്എസ് നേതാക്കളുടെ നിലപാട്.

രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരെ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടത്്. ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് വിമര്‍ശിക്കുന്ന ലേഖനത്തില്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കടന്നാക്രമിക്കുന്നു. എ ജയകുമാര്‍, ജെ നന്ദകുമാര്‍ അടക്കമുള്ള ആര്‍എസ്എസ് നേതാക്കളും പരസ്യമായി സിനിമയെ വിമര്‍ശിക്കുന്നുണ്ട്. സിനിമക്കെതിരായ പ്രചാരണത്തിനില്ലന്നാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക നിലപാട്. പക്ഷെ പാര്‍ട്ടിയിലെ ഭിന്ന നിലപാട് സൂചിപ്പിച്ചാണ് ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥിന്റെ പ്രതികരണം ഉണ്ടായത്.

Tags:    

Similar News