'കുഞ്ഞ് ജനിച്ച് പതിനാലാം ദിവസമാണ് സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ എഴുതിയത്; പഠിക്കാന്‍ സമയം കിട്ടാതിരുന്നപ്പോള്‍ ഭര്‍ത്താവാണ് മോക്ക് ഇന്റര്‍വ്യു നടത്തിയത്; 45-ാം റാങ്ക് നേടിയത് ആറാമത്തെ ശ്രമത്തില്‍'; ആഹ്ലാദം പങ്കുവച്ച് മാളവിക

സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷയില്‍ 45ാം റാങ്ക് തിളക്കത്തില്‍ മാളവിക

Update: 2025-04-22 10:54 GMT

മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരത്തില്‍ 45ാം റാങ്ക് നേടാനായതിന്റെ ആഹ്ലാദം പങ്കുവച്ച് മലയാളിയായ മാളവിക ജി നായര്‍. ചെങ്ങന്നൂര്‍ സ്വദേശിനിയായ മാളവിക 2019-20 ഐആര്‍എസ് ബാച്ചില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തുവരുന്നതിനിടെയാണ് സ്വപ്നസാക്ഷാത്കാരമായി സിവില്‍ സര്‍വീസ് നേട്ടം. കുഞ്ഞുണ്ടായി 14-ാം നാളായിരുന്നു യു.പി.എസ്.സി മെയിന്‍സ് പരീക്ഷ. എല്ലാ വെല്ലുവിളികളേയും അതിജീവിച്ചാണ് മാളവിക ജി. നായരുടെ വിജയത്തിളക്കം. ഐപിഎസ് ട്രെയിനി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് നന്ദഗോപനാണ് മാളവികയുടെ ഭര്‍ത്താവ്.

റാങ്ക് കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്നും ദൈവത്തിന് നന്ദിയുണ്ടെന്നും വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും പിന്തുണ വളരെ വലുതായിരുന്നുവെന്നും എല്ലാവരുടെയും സഹായം കൊണ്ടാണ് വിജയിക്കാനായതെന്നും മാളവിക പറഞ്ഞു. ഇത്തവണ പരീക്ഷക്ക് ഒരുങ്ങുമ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. പ്രസവം കഴിഞ്ഞ് 14ാം ദിവസമാണ് സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ എഴുതിയത്.

നിലവില്‍ റെവന്യു സര്‍വീസില്‍ ഡെപ്യൂട്ടി കമ്മിഷണറായ മാളവിക 45-ാം റാങ്ക് സ്വന്തമാക്കിയാണ് തന്റെ ആറാമത്തേയും അവസാനത്തേയും ശ്രമം പൂര്‍ത്തിയാക്കിയത്. 'യു.പി.എസ്.സി പരീക്ഷയില്‍ ഇത്ര നല്ല റാങ്ക് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. ആറാമത്തേയും അവസാനത്തേയും ശ്രമത്തിലാണ് ഈ റാങ്ക് ലഭിച്ചത്. നീണ്ട യാത്രയുടെ അവസാനം ലഭിച്ച ഫലം. നിലവില്‍ റെവന്യു സര്‍വീസില്‍ ഡെപ്യൂട്ടി കമ്മിഷണറാണ്. ഇത്തവണ കുഞ്ഞുണ്ടായതിന് ശേഷമാണ് പരീക്ഷ എഴുതിയതെന്ന പ്രത്യേകതയുമുണ്ട്', മാളവിക ജി. നായര്‍ പറഞ്ഞു.

പരീക്ഷക്ക് ഒരുങ്ങുമ്പോഴും പോയി എഴുതുമ്പോഴുമെല്ലാം വീട്ടുകാര്‍ കുഞ്ഞിനെ നോക്കി വളരെയധികം പിന്തുണ നല്‍കി. പലപ്പോഴും പഠിക്കാനൊന്നും സമയം കിട്ടാതിരുന്നപ്പോള്‍ ഭര്‍ത്താവ് ആണ് മോക്ക് ഇന്റര്‍വ്യുവൊക്കെ നടത്തിയത്. ഐഎഎസിനുള്ള അവസാന അവസരമായിരുന്നു. അതില്‍ തന്നെ കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മാളവിക പറഞ്ഞു. ചെങ്ങന്നൂര്‍ സ്വദേശിനിയായ മാളവിക ഭര്‍ത്താവിനൊപ്പം മലപ്പുറം മഞ്ചേരിയിലാണ് കഴിയുന്നത്. മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഐപിഎസ് ട്രെയിനി ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് നന്ദഗോപന്‍.

കുഞ്ഞുണ്ടായി 13 ദിവസത്തിന് ശേഷമാണ് മാളവിക മെയിന്‍സ് പരീക്ഷ എഴുതിയതെന്ന് ഭര്‍ത്താവ് ഡോ. എം. നന്ദഗോപനും പറഞ്ഞു. പല പ്രതിസന്ധികളേയും അതിജീവിച്ചാണ് വിജയം കരസ്ഥമാക്കിയത്. കുഞ്ഞിനെ നോക്കിയതും പരീക്ഷയ്ക്ക് കൂടെപോയതുമെല്ലാം മാളവികയുടെ മാതാപിതാക്കളും സഹോദരിയുമാണ്. ഈ വിജയത്തിന്റെ അംഗീകാരം അവര്‍ക്കുകൂടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News