റെഡ്ഡിംഗില്‍ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍; വിന്‍സെന്റിനെ തളര്‍ത്തിയത് പോലീസ് കേസിലെ നൂലാമാലകളോ? പാസ്പോര്‍ട്ട് പിടിച്ചുവെച്ചതില്‍ കടുത്ത മാനസിക വിഷമം; ഇന്ത്യ വിരുദ്ധതയുടെ ഇരയെന്ന് സിപിഎം ചാനല്‍ നിരീക്ഷകന്‍ റെജി ലൂക്കോസ്; പച്ചക്കള്ളമെന്ന് കുടുംബം; അപവാദം പ്രചരിപ്പിച്ചാല്‍ കേസ്; യുകെ മലയാളി ലോകത്തെ ഞെട്ടിച്ച മരണത്തിന് പിന്നിലെന്ത്?

റെഡ്ഡിംഗില്‍ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍

Update: 2025-12-31 06:40 GMT

റെഡ്ഡിംഗ്: ഏതാനും ദിവസം മുന്‍പ് റെഡ്ഡിംഗില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത് കോട്ടയം കുറുമുള്ളൂര്‍ സ്വദേശി വിന്‍സെന്റ് ഫിലിപ്പ് -58 ആണെന്ന് സ്ഥിരീകരണമായി. ഇദ്ദേഹത്തിന്റെ മരണ വിവരം റെഡ്ഡിംഗ് മലയാളികള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മറുനാടന്‍ മലയാളിയെ അറിയിച്ചിരുന്നെങ്കിലും പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചു വെളിപ്പെടുത്താന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസിദ്ധീകരിക്കാതിരുന്നത്.

എന്നാല്‍ മരിച്ച വിന്‍സെന്റിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് എന്നവകാശപ്പെട്ടു സിപിഎം ചാനല്‍ നിരീക്ഷകനായി എത്തുന്ന റെജി ലൂക്കോസ് തന്റെ യുട്യൂബ് വഴി മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ പുറത്തു വിട്ടതോടെ വിന്‍സെന്റിന്റെ മരണം യുകെ മലയാളികള്‍ക്കിടയില്‍ ചര്‍ച്ച ആയിരിക്കുകയാണ്. എന്നാല്‍ റെജി ലൂക്കോസ് പറയുന്നത് അസത്യങ്ങള്‍ ആണെന്നും കുടുംബത്തില്‍ ആരോടും ചോദിക്കാതെ കേട്ടുകേള്‍വിയില്‍ നിന്നും അപവാദം പ്രചരിപ്പിക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്നും വീഡിയോക്ക് ചുവടെ കുടുംബ അംഗങ്ങള്‍ എന്ന് പറയുന്നവര്‍ കമന്റ് ചെയ്തിരിക്കുകയാണ്. മാത്രമല്ല വീഡിയോ പിന്‍വലിച്ചില്ലെങ്കില്‍ അപവാദ പ്രചാരണത്തിന് കേസ് നല്‍കുമെന്നും കമന്റുകള്‍ വഴി കുടുംബത്തിന് വേണ്ടി രംഗത്ത് എത്തിയവര്‍ പറയുന്നു.

അടുത്തിടെ യുകെയില്‍ നിന്നും വിവാഹിതനായ വിന്‍സെന്റ് ഫിലിപ്പ് ഡല്‍ഹിയില്‍ നിന്നും ഇറ്റലിയില്‍ എത്തി അവിടെ നിന്നാണ് യുകെയിലേക്ക് വരുന്നത്. തന്റെ ഭാര്യ ഏഴു വര്‍ഷം മുന്‍പ് ക്യാന്‍സര്‍ ബാധിതയായി മരിച്ചതോടെയാണ് വിന്‍സെന്റ് യുകെയില്‍ നിന്നും വിവാഹം കഴിച്ചതും ഒടുവില്‍ യുകെ മലയാളി ആയി മാറിയതും. വിന്‍സെന്റിനും സുഹൃത്തുകള്‍ക്കും ചേര്‍ന്ന് ഡല്‍ഹിക്കടുത്തു സ്‌കൂള്‍ സംരംഭം ഉണ്ടെന്നും റെജി ലൂക്കോസ് തന്റെ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു. രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ വിന്‍സെന്റ് ഡല്‍ഹിയിലും സംരംഭകനായി ജോലി ചെയ്ത അനുഭവം മുന്‍ നിര്‍ത്തി ടൂറിസം രംഗവുമായി ബന്ധപ്പെട്ട ഒരു സംരംഭം ആരംഭിക്കുന്നതിന്റെ ഭാഗമായി റെഡ്ഡിംഗില്‍ ഓഫിസ് എടുത്തു പ്രവര്‍ത്തനം പുരോഗമിക്കുന്നതിനു ഇടയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കുട്ടികളുമായി ബന്ധപ്പെട്ട ഒരു ആരോപണം കേസായി മാറുകയും ഇതില്‍ തെംസ് വാലി പോലീസ് വിന്‍സെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും അടുത്തകാലത്താണ്. ഈ കേസ് മാനസികമായി വിന്‍സെന്റിനെ ഏറെ തളര്‍ത്തിയിരുന്നു എന്നാണ് പറയപ്പെടുന്നു. എന്നാല്‍ കേസ് ഇംഗ്ലീഷ് വംശജരുടെ ഇന്ത്യ വിരോധം വിന്‍സെന്റിനു മേല്‍ കെട്ടിവച്ചതാണെന്ന വാദമാണ് റെജി ലൂക്കോസ് തന്റെ വീഡിയോയിലൂടെ വാദിക്കുന്നത്. എന്നാല്‍ റെജി ലൂക്കോസ് പറയുന്നത് അയാളുടെ ഭാവനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആണെന്ന് വിന്‍സെന്റിന്റെ കുടുംബവും തിരിച്ചടിക്കുന്നു. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദേഹം വിട്ട് നല്‍കാന്‍ ഏതാനും ദിവസത്തെ കാലതാമസം ഉണ്ടാകുമെന്നുറപ്പാണ്. പ്രത്യേകിച്ചും നിലവിലെ കേസ് അന്വേഷണ ഘട്ടത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍.



പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുന്നത് മുന്‍കരുതലെന്ന നിലയില്‍

ഒരിക്കല്‍ ഈ കേസുമായി ബന്ധപെട്ടു വിന്‍സെന്റിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും രാജ്യം വിടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് പോലീസ് ഏറ്റെടുത്തതും വിന്‍സെന്റിനെ ഏറെ വിഷമിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. അടുത്ത കാലത്തു പോലീസ് പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കാത്തതിനാല്‍ കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണ കേസിലും വാഹന അപകടത്തില്‍ യാത്രക്കാരന്‍ മരിക്കാന്‍ ഇടയായ കേസിലും യുകെ മലയാളികളായവര്‍ പോലീസിനെ വെട്ടിച്ചു മുങ്ങിയ സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇപ്പോള്‍ നിസാര കേസുകളില്‍ പോലും പോലീസ് പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുന്നത് സാധാരണമായിട്ടുണ്ട്. ഇത്തരം ഒരു കരുതലാണ് വിന്‍സെന്റിന്റെ കാര്യത്തിലും തെംസ് വാലി പോലീസ് സ്വീകരിച്ചത്.

ഓക്‌സ്‌ഫോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക പീഡന കേസില്‍ മലപ്പുറം ജില്ലക്കാരനായ വിജേഷ് എന്ന യുവാവ് മുങ്ങിയതും നോര്‍വിച്ചില്‍ കാറപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി വിസക്കാരന്‍ അമല്‍ പ്രസാദ് കൊല്ലപ്പെടാന്‍ ഇടയായ കേസില്‍ പ്രതിയായ നിഷാന്‍ നസ്‌റുദ്ദീന്‍ കേസ് കോടതിയിലിരിക്കെ പോലീസിനെ വെട്ടിച്ചു മുങ്ങിയതും ഇപ്പോള്‍ ഇന്ത്യക്കാര്‍ പ്രതികളാകുന്ന കേസുകളില്‍ അസാധാരണ മുന്‍കരുതല്‍ എടുക്കാന്‍ ബ്രിട്ടീഷ് പോലീസിനെ പ്രേരിപ്പിക്കുന്നു എന്നാണ് വിന്‍സെന്റ് ഫിലിപ്പിനുണ്ടായ അനുഭവം തെളിയിക്കുന്നത്.

എന്നാല്‍ പോലീസ് നടപടികള്‍ അത്ര സുപരിചിതം അല്ലാതിരുന്ന വിന്‍സെന്റിന് ഇനിയൊരിക്കലും നാട്ടില്‍ എത്തിയേക്കാന്‍ കഴിഞ്ഞേക്കില്ല എന്ന ചിന്തയും അമ്മ ഇല്ലാതെ ബോര്‍ഡിംഗ് സ്‌കൂളില്‍ വളരുന്ന ഇരട്ട കുട്ടികളെ കുറിച്ചുള്ള ചിന്തയും അരുതാത്ത കാര്യങ്ങളിലേക്ക് നയിച്ചിരിക്കാം എന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്. റെഡ്ഡിംഗില്‍ മലയാളികളുമായി കാര്യമായ അടുപ്പം ഇദ്ദേഹത്തിന് ഇല്ലാതിരുന്നതിനാല്‍ തന്റെ പ്രയാസങ്ങള്‍ പങ്കിടാനും ആരുമായി കഴിഞ്ഞിരിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News