പെട്രോള്‍ ആണോ ചേട്ടാ എന്ന് ചോദിച്ച ശേഷം അടിയില്‍ നിന്നും തീകൊളുത്തി; തൊട്ട് അടുത്തെ തോട്ടിലേക്ക് ഞാന്‍ എടുത്ത് ചാടി; തിരിച്ചു ഞാന്‍ കയറിയപ്പോള്‍ അവര്‍ എന്നെ വീണ്ടും തോട്ടിലേക്ക് തള്ളിയിട്ടു! മാത്യൂസ് കൊല്ലപ്പള്ളിയ്ക്കായി ന്യായീകരണ സദസ്സുണ്ടാക്കുന്നവര്‍ അനില്‍ കുമാര്‍ പറയുന്നത് ശ്രദ്ധിക്കുക; വാഴകുളത്ത് 2023ല്‍ സംഭവിച്ചത്
കൊച്ചി: മാത്യൂസ് കൊല്ലപ്പള്ളി ഒരു സാധാരണക്കാരനെ കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചതാണ് 2023ലെ വാഴക്കുളത്തെ കേസ്. അതും നവംബര്‍ മാസത്തില്‍. അതായത് ഭാര്യ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ മറ്റൊരു മനുഷ്യനെ കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചു. ചരിത്ര പ്രാധാന്യമുള്ള പിരാളിമറ്റം നെടുമല ഗുഹാ സമുച്ചയം തകര്‍ക്കുന്ന പാറമട ലോബിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലാണ് ഗുഹാ സമുച്ചയം. നരവംശ ശാസ്ത്രജ്ഞര്‍ അതീവപ്രാധാന്യത്തോടെ കണക്കാക്കുന്ന ഗുഹാസമുച്ചയം തകര്‍ക്കുന്നതിന് തടസ്സം നില്‍ക്കുന്ന നാട്ടുകാരുമായി പാറമട ലോബി സംഘര്‍ഷത്തിലായിരുന്നു. പലതവണ ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാറമട ലോബിക്ക് നേതൃത്വം നല്‍കുന്നത് അച്ഛനും മകനുമായ തോമസ് ജോസഫ്, ജോസഫ് തോമസ് മനയാണിക്കല്‍ എന്നിവരാണെന്ന് പിരാളിമറ്റം പൗരസമിതി ആരോപിച്ചിരുന്നു.
ഇരുവരും നാട്ടുകാരെ ഗൂണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ടായിരുന്നു. ഈ മേഖലയിലേക്ക് റോഡ് പണിയാനും പാറ ഖനനത്തിനും എല്ലാം നിരോധനമുണ്ടായിരുന്നു. ഇത് മറികടന്ന് റോഡ് വെട്ടാന്‍ ശ്രമിച്ചു. അതും വയലിലൂടെ. ഇത് അറിഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാരെത്തി. മറുവശത്തുണ്ടായിരുന്നത് മാത്യൂസ് കൊല്ലപ്പള്ളയും കൂട്ടരുമായിരുന്നു. പ്രതിഷേധത്തിന് പുതിയ തലം നല്‍കാന്‍ സമരക്കാരില്‍ ഒരാളായ അനില്‍ കുമാര്‍ തന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു. പ്രതിഷേധം വിജയിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഇത്. പക്ഷേ കൊല്ലപ്പള്ളി അവിടേയും വ്യത്യസ്തനായി. തന്റെ കൈയ്യിലുണ്ടായിരുന്ന ഗ്യാസ് ലൈറ്റര്‍ കത്തിച്ച് അനില്‍കൂമാറിന്റെ ദേഹത്തേക്ക് എറിഞ്ഞു. ഇതിന് പിന്നിലെ പ്രതി കൊല്ലപ്പള്ളിയാണെന്ന് പോലീസ് എഫ് ഐ ആറില്‍ വ്യക്തമാണ്. ഇതേ കുറിച്ച് അനില്‍ കുമാര്‍ അന്ന് തന്നെ മറുനാടനോട് പ്രതികരിച്ചിരുന്നു. അനില്‍ കുമാറിന്റെ പ്രതികരണത്തിലുണ്ട് കൊല്ലപ്പള്ളിയുടെ ക്രിമിനല്‍ മനസ്സ്.
അന്ന് അനില്‍കുമാര്‍ ആ സംഭവത്തെ കുറിച്ച് പറഞ്ഞത്
പാടം നികത്തുന്നതുമായി ബന്ധപ്പെട്ട് പാറമടക്കാരുമായി ഒരു പ്രശ്‌നമുണ്ടായിരുന്നു. കോടതി വിധി വന്നിട്ട് തുടര്‍ന് നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ആര്‍ഡിഒ പറഞ്ഞിരുന്നത്. പൂജയുടെ അവധിക്ക് ആദ്യം അവര്‍ വന്നു. അന്ന് ഞങ്ങള്‍ ചെന്ന് തടഞ്ഞ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വന്ന് അവരെ തിരിച്ചു വിട്ടു. അതിന് ശേഷം അവര്‍ വീണ്ടും വലിയ സന്നാഹത്തോടെ വന്നു. ഞാന്‍ പുല്ല് വെട്ടി വന്നപ്പോള്‍ അവര്‍ വീണ്ടും വന്നിട്ടുണ്ടെന്നും മണ്ണിടാനാണെന്ന് തോന്നുന്നെന്നും ജോണ്‍സണ്‍ എന്നോട് പറഞ്ഞു. ആള്‍ക്കാര്‍ വരുന്നത് വരെ അവരെ ഒന്ന് തടഞ്ഞ് നിര്‍ത്താമെന്ന് വിചാരിച്ച് വണ്ടിയില്‍ സൂക്ഷിച്ചിരുന്ന പെട്രോളുമെടുത്ത് ഞാന്‍ പോയി. പേടിപ്പിക്കാന്‍ വേണ്ടിയായിരുന്നു പെട്രോളുമായി പോയത്. ഞാനവിടെ ചെന്ന് ദേഹത്ത് പെട്രോളൊഴിച്ചു. അപ്പോഴേക്കും അവിടുന്ന് ഒരാള്‍ ഇറങ്ങി വന്ന് പെട്രോള്‍ ആണോ ചേട്ടാ എന്ന് ചോദിച്ച ശേഷം അടിയില്‍ നിന്നും തീകൊളുത്തുകയായിരുന്നു. തൊട്ട് അടുത്ത് തന്നെ ഒരു തോടുണ്ടായിരുന്നു. ഞാന്‍ തോട്ടിലേക്ക് എടുത്ത് ചാടി. തിരിച്ചു ഞാന്‍ കയറിയപ്പോള്‍ അവര്‍ എന്നെ വീണ്ടും തോട്ടിലേക്ക് തള്ളിയിട്ടു. ആള്‍ക്കാര്‍ വന്നാണ് എന്നെ ആശുപത്രിയില്‍ കൊണ്ട് പോയത്-ഇതായിരുന്നു അനില്‍ കുമാറിന്റെ പ്രതികരണം.
ഇതു സംബന്ധിച്ച് പോലീസ് 2023ല്‍ ഇട്ട എഫ് ഐ ആര്‍ ചുവടെ
പിരാളിമറ്റം നെടുമല ഗുഹാ സമുച്ചയം തകര്‍ക്കുന്ന പാറമട ലോബി തങ്ങളുടെ സ്വാധീനമുപയോഗിച്ച് കോട്ടയത്തുള്ള നിരവധി ബാങ്കുകളില്‍ നിന്ന് പോലും ഇല്ലാത്ത ആധാരവും, മറ്റുള്ളവരുടെ പേരിലുള്ള ആധാരങ്ങളും ഉപയോഗിച്ച് കോടികള്‍ വായ്പ തരപ്പെടുത്തിയിട്ടുണ്ട് എന്നും പിരാളിമറ്റം പൗരസമിതി ആരോപിച്ചിരുന്നു. ആര്‍ക്കയോളജിക്കല്‍, ജിയോളജിക്കല്‍ പ്രാധാന്യം ഉള്ള സ്ഥലത്ത് ബന്ധപ്പെട്ട അധികാരികളുടെ എന്‍ ഒ സിയില്ലാതെ നെടുമല ഗുഹ പണയപ്പെടുത്തി വായ്പ തരപ്പെടുത്തിയത് അടിയന്തരമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ജീവന്‍ പോയാലും നെടുമല ഗുഹാസമുച്ചയത്തിന്റെ സംരക്ഷണത്തിനായി ഒന്നിച്ചുപോരാടുമെന്ന് പിരാളിമറ്റം പൗര സമിതി മറുനാടനോട് പറഞ്ഞിരുന്നു.
2021ല്‍ പാറമട ലോബിയുടെ ഗൂണ്ടകളും നാട്ടുകാരുമായി സംഘര്‍ഷം ഉണ്ടാക്കുകയും എട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നെടുമലയില്‍ ആരംഭിച്ച പാറമടക്കായി കദളിക്കാട് പിരളിമറ്റം ഭാഗത്ത് തണ്ണീര്‍തടം നികത്തി അനധികൃതമായി റോഡ് നിര്‍മ്മിച്ചതാണ് അന്ന് വിവാദമായത്. തണ്ണീര്‍ത്തടവും റോഡും നികത്തുന്നത് എതിര്‍ത്ത നാട്ടുകാരെ പാറമട ലോബിയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു ഭാഗത്തു നിന്നുമായി എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ചരിത്രമുറങ്ങുന്ന നെടുമല ഗുഹകള്‍ പാറഖനനത്തിനായി തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ സംരക്ഷണ സമിതി സമരം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ പ്രതിഷേധത്തെ അടിച്ചൊതുക്കാനാണ് 2023ല്‍ കൊല്ലപ്പള്ളിയും സംഘവും ക്വട്ടേഷന്‍ എടുത്തത്. ഒരു പ്രധാനപ്പെട്ട നേതാവിന് വേണ്ടി കൂടിയായിരുന്നു ഇത്.
നെടുമല ഗുഹാസമുച്ചയത്തിന്റെ പ്രാധാന്യം
പിരളിമറ്റത്തെ നെടുമലയില്‍ മൂന്ന് ഗുഹകളാണുള്ളത്. ഇതില്‍ ഒന്നില്‍ നിന്ന് ശിലായുഗ മനുഷ്യരുടെ വെള്ളാരംകല്ല് കൊണ്ട് നിര്‍മ്മിച്ച ആയുധങ്ങളും ശിലാചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നൂറു മീറ്ററിലേറെ ദൈര്‍ഘ്യമുള്ള പുരാതന ഗുഹയും ഇവിടെയുണ്ട്. നാലായിരം ബി സിയില്‍ നവീന ശിലായുഗ കാലത്ത് മനുഷ്യര്‍ അധിവസിച്ചിരുന്നതാണ് ഈ ഗുഹകളെന്നാണ് ഇവിടെ ഗവേഷണം നടത്തിയ നരവംശ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യ നിര്‍മ്മിതമായ ഗുഹകളാണ് ഇവയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. താമസിക്കാന്‍ വേണ്ടിയാണ് ഇത്തരം ഗുഹകള്‍ നിര്‍മ്മിക്കുന്നത്. ഇടുക്കിയിലെ മറ്റു സ്ഥലങ്ങളില്‍ കണ്ടെത്തിയിട്ടുള്ള മുനിയറകളുമായി ഇത്തരം ഗുഹകള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഗുഹയ്ക്കുള്ളില്‍ ലിഖിതങ്ങളും രൂപങ്ങളുമൊക്കെ കൊത്തിവച്ചിരിക്കുന്നതായി കാണാം. കല്ലുകൊണ്ട് നിര്‍മ്മിച്ച ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ഗുഹഭിത്തിയുടെ പ്രതലങ്ങള്‍ മിനുസപ്പെടുത്തിയതും ഗുഹയ്ക്കുള്ളില്‍ കാണാം. പുരാവസ്തു ശാസ്ത്രജ്ഞന്‍ ഡോ.പി.കെ.രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം നെടുമലയിലെ ഇരട്ട ഗുഹകള്‍ പരിശോധിച്ച ശേഷമാണു ഗുഹകളിലെ അപൂര്‍വ ശിലാരൂപങ്ങളെ കുറിച്ചും ഇവിടെ കണ്ട കപ്യൂള്‍സ് (ചരിത്രാതീത കാലത്തു ശിലയില്‍ കുഴിയായും മുഴയായും തീര്‍ത്ത കലാരൂപങ്ങള്‍), ഓവല്‍ ഷാലോ ഗ്രെയിന്‍ഡിങ് ഉപരിതലത്തെക്കുറിച്ചും വെളിപ്പെടുത്തിയത്.
കൊല്ലം കടയ്ക്കല്‍ മാറ്റിടാം പാറകളില്‍ കണ്ടെത്തിയതു പോലുള്ള കപ്യൂള്‍സും കല്‍മഴു പോളിഷ് ചെയ്യാന്‍ തയാറാക്കിയ ഗുഹകളിലെ പാറയുടെ ഉപരിതലങ്ങളും ബിസി 4,000നു മുന്‍പുള്ളത് ആയിരിക്കാമെന്നും കേരളത്തില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ കണ്ടുപിടിത്തം ആണ് നെടുമല ഗുഹയിലേത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പ്രദേശത്ത് ഉത്ഖനനം നടത്തിയാല്‍ കൂടുതല്‍ ചരിത്രാവശിഷ്ടങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയും ഗവേഷണസംഘം പ്രകടിപ്പിച്ചിരുന്നു.
ഒരു ഗുഹയില്‍ ഇരിപ്പിടങ്ങള്‍ക്കു സമാനമായി പാറക്കഷണങ്ങള്‍ കൊണ്ട് ഒരുക്കിയ ശിലാരൂപങ്ങളും കണ്ടെത്തിയിട്ടുണ്ട്. രണ്ടു ഗുഹകളും തമ്മില്‍ അകലമുണ്ടെങ്കിലും ഒന്നില്‍ തീ കത്തിച്ചാല്‍ മറ്റൊന്നില്‍ നിന്നു പുക ഉയരുന്നതും അപൂര്‍വ പ്രതിഭാസമാണെന്നും രാജേന്ദ്രന്‍ എഴുതിയ അണ്‍റാവലിങ് ദ് പാസ്റ്റ് എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.