പിഎന്‍ബി ബാങ്കില്‍ നിന്ന് 13,500 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി അറസ്റ്റില്‍; പിടിയിലായത് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ; പിടിയിലായത് ക്യാന്‍സര്‍ ചികിത്സക്കായി യാത്ര തുടരുന്നതിനിടെ; ചോക്‌സിക്ക് ബെല്‍ജിയത്തില്‍ റെസിഡന്‍സി കാര്‍ഡും

Update: 2025-04-14 12:00 GMT

ന്യൂഡല്‍ഹി: ഇന്ത്യയെ അതിശയിപ്പിച്ച 13,000 കോടി രൂപയുടെ പിഎന്‍ബി വായ്പ തട്ടിപ്പ് കേസിലെ പ്രധാന പ്രതി മെഹുല്‍ ചോക്‌സിയെ ബെല്‍ജിയത്തില്‍ നിന്നു അറസ്റ്റ് ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കാന്‍സര്‍ ചികിത്സക്കായി യാത്ര ഒരുക്കുന്നതിനിടെയാണ് ആന്റ്വര്‍പ്പില്‍ നിന്നും അദ്ദേഹം പിടിയിലായത്. ചോക്‌സിക്കെതിരായ അന്വേഷണം തുടരുന്നതിനിടയില്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ചോക്സിയെ പിടികൂടി ഇന്ത്യയിലെത്തിക്കാനായി ഇന്ത്യന്‍ ഏജന്‍സികള്‍ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നുവെന്നും ഇതിനിടെയാണ് ഇന്ത്യന്‍ ഏജന്‍സികളുടെ അപേക്ഷയില്‍ ചോക്സിയെ ബെല്‍ജിയത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം.

2018-ലാണ് പിഎന്‍ബി തട്ടിപ്പ് കേസില്‍ ചോക്‌സിയും അദ്ദേഹത്തിന്റെ ബന്ധുവായ നീരവ് മോദിയും പ്രതികളായത്. കേസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ വിട്ട ചോക്‌സി ആദ്യം അമേരിക്കയിലും പിന്നീട് ആന്റിഗ്വയിലും അഭയം തേടി. ആന്റിഗ്വയില്‍ നിക്ഷേപം വഴി പൗരത്വം നേടിയതോടെ അദ്ദേഹം നിയമപരമായി ഇന്ത്യക്ക് കിട്ടാത്ത അവസ്ഥയിലായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചോക്‌സിയും ഭാര്യയും ബെല്‍ജിയത്തില്‍ താമസിച്ചുവരികയായിരുന്നു. ഭാര്യയ്ക്ക് അവിടെ പൗരത്വമുണ്ടായതിനാല്‍ ചോക്‌സിക്ക് എഫ് റെസിഡന്‍സി കാര്‍ഡ് ലഭിക്കുകയും അതിനെ എഫ്-പ്ലസിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങളുമുണ്ടായിരുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഈ നീക്കമറിയുകയും ഉടന്‍ നടപടി ആരംഭിക്കുകയും ചെയ്തു. എഫ് പ്ലസ് റെസിഡന്‍സി കാര്‍ഡ് ലഭിച്ചാല്‍ ബെല്‍ജിയത്തില്‍നിന്ന് ചോക്സിയെ വിട്ടുകിട്ടാന്‍ കൂടുതല്‍ പ്രയാസമാകും. ഇതോടെ ഇന്ത്യന്‍ ഏജന്‍സികള്‍ വിവരങ്ങള്‍ കൈമാറുകയും ബെല്‍ജിയം അധികൃതര്‍ റെസിഡന്‍സി കാര്‍ ഉയര്‍ത്താനുള്ള നീക്കങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയുമായിരുന്നു.

ചോക്‌സിയെ ഇന്ത്യയിലെത്തിക്കുന്നതിനായി സിബിഐയും ഇഡിയും ഇപ്പോള്‍ കനത്ത ശ്രമത്തിലാണ്. മുംബൈയിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ബെല്‍ജിയം അധികൃതര്‍ക്ക് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍പ് ഡൊമിനിക്കയില്‍ കാമുകിയുമായി യാത്രക്കിടയില്‍ അദ്ദേഹം അറസ്റ്റിലായതും, പിന്നീട് ഇന്ത്യയെ ഒഴിവാക്കി തിരിച്ചുപോയതുമെല്ലാം കേസിന്റെ മാപ്പിലുണ്ട്. ആന്റിഗ്വന്‍ പൗരത്വം കാരണം അനധികൃതവശങ്ങളിലൂടെയാണ് ഈ നീക്കങ്ങള്‍ നടത്തിയതെന്നാണ് പുതിയ ആരോപണം.

അതേസമയം, ആന്റ്വിഗന്‍ പൗരത്വമുള്ളതിനാല്‍ ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാനാകില്ലെന്ന് ആന്റ്വിഗന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനിടെ, ചോക്സിയെ തിരികെ എത്തിക്കാനായി ഇന്ത്യയില്‍നിന്നുള്ള വിമാനം ഡൊമിനിക്കയില്‍ എത്തിയെങ്കിലും നിരാശയോടെ തിരികെ മടങ്ങുകയായിരുന്നു. അതേസമയം, ചോക്സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ആരോപണം.

Tags:    

Similar News