വിദേശ രാജ്യങ്ങളിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; റഷ്യന്‍ ദേശീയ മാധ്യമങ്ങളെ നിരോധിച്ച് മെറ്റ: മെറ്റയെ വിമര്‍ശിച്ച് രംഗത്തെത്തി റഷ്യയും

റഷ്യൻ ദേശീയ മാധ്യമങ്ങളെ നിരോധിച്ച് മെറ്റ

Update: 2024-09-18 03:10 GMT

മോസ്‌കോ: റഷ്യന്‍ ദേശീയ മാധ്യമങ്ങളെ നിരോധിച്ച് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഉടമയായ 'മെറ്റ'. വിദേശ രാജ്യങ്ങളിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് മെറ്റ റഷ്യന്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റൊസിയ സെഗോഡ്ന്യ, ആര്‍.ടി എന്നിവയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുമാണ് മെറ്റ തങ്ങളുടെ പ്ലാറ്റ് ഫോമുകളില്‍ നിന്നും നിരോധിച്ചത്.

സൂക്ഷ്മമായ പരിശോധനക്കുശേഷം റഷ്യന്‍ സര്‍ക്കാര്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും വിദേശ രാജ്യങ്ങളിലെ ഇടപെടല്‍ കാരണം ഈ മാധ്യമ സ്ഥാപനങ്ങളെ ആഗോളവ്യാപകമായി ആപ്പുകളില്‍ നിരോധിച്ചതായും മെറ്റ പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, മെറ്റയെ വിമര്‍ശിച്ച് റഷ്യ രംഗത്തെത്തി. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ തിരഞ്ഞുപിടിച്ചു നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. മെറ്റയുമായുള്ള റഷ്യയുടെ ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യത കുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ കൂച്ച് വിലങ്ങ് ഇടാനുള്ള അമേരിക്കയുടെ നീക്കമാണ് മെറ്റയിലൂടെ നടപ്പിലാക്കിയത്. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്തര്‍ദേശീയ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ ആര്‍.ടിക്ക് ഫേസ്ബുക്കില്‍ 72 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. റഷ്യന്‍ സര്‍ക്കാര്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടെക് ഭീമന്റെ പ്രഖ്യാപനം. റഷ്യയുടെ ചാരസംഘത്തിലെ പൂര്‍ണ അംഗം എന്ന് ആര്‍.ടിയെ യു.എസ് വിശേഷിപ്പിച്ചിരുന്നു.

യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാനുള്ള ആയുധങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ആര്‍.ടി വിദേശ രാജ്യങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തുന്നതായും ആരോപിച്ചിരുന്നു. റഷ്യ അനുകൂല വാര്‍ത്തകള്‍ ഇംഗ്ലീഷില്‍ നല്‍കാന്‍ ടെന്നസി ആസ്ഥാനമായുള്ള വലതുപക്ഷ മാധ്യമ കമ്പനിക്ക് രഹസ്യമായി വന്‍ തുക നല്‍കിയെന്ന് ആരോപിച്ച് രണ്ട് ആര്‍.ടി ജീവനക്കാര്‍ക്കെതിരെ യു.എസ് ഈ മാസം ആദ്യം കുറ്റം ചുമത്തുകയുണ്ടായി.

Tags:    

Similar News