'കേസുള്ളവര്‍' മത്സരിക്കേണ്ടെന്ന് പൊതുധാരണ; ബാബുരാജ് അടക്കമുള്ളവര്‍ കേസിന്റെ പേരില്‍ പിന്‍മാറേണ്ടി വന്നു; വനിതാ പ്രസിഡന്റാകാന്‍ ശ്വേതക്ക് സാധ്യത വര്‍ധിച്ചതോടെ 'കളങ്കിതയാക്കാന്‍' ആസൂത്രിത നീക്കം; 'മെമ്മറി കാര്‍ഡില്‍' കുക്കുവിനേയും കുരുക്കിയേക്കും; അമ്മയെ കൈപ്പിടിയില്‍ ഒതുക്കാന്‍ 'പെണ്‍മക്കള്‍'; വെറുതയല്ല മോഹന്‍ലാല്‍ ജീവനും കൊണ്ടോടിയത്!
കൊച്ചി: എല്ലാവരും ഒരു പോലെ ആവശ്യപ്പെട്ടിട്ടും താര സംഘടനയായ അമ്മയുടെ തലപ്പത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു മോഹന്‍ലാല്‍. താര സംഘടനയുടെ താക്കോല്‍ സ്ഥാനത്തേക്ക് വരാന്‍ ജഗദീഷിനും ആഗ്രഹമുണ്ടാകുമായിരുന്നു. പക്ഷേ ജഗദീഷും തൊഴു കൈയ്യോടെ പിന്മാറി. ഇതിന് പിന്നിലെ കാരണം വ്യക്തമാകുകയാണ്. അമ്മയില്‍ എന്തും നടക്കുമെന്ന് മോഹന്‍ലാല്‍ തിരിച്ചറിഞ്ഞിരുന്നു. ഇനി പേരു ദോഷം ഉണ്ടാക്കാനില്ലെന്ന തിരിച്ചറിവായിരുന്നു ആ പിന്മാറ്റത്തിന് പിന്നില്‍. താര സംഘടനയുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍ എത്തണമെന്നും ആഗ്രഹിച്ചു. അത് ജഗദീഷിലൂടെ പൊതു സമൂഹവും അറിഞ്ഞു. വനിതാ പ്രസിഡന്റ് എന്ന ആശയത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നെടുത്ത തീരുമാനം. ഇതിന് പിന്നാലെ ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരന്‍ കൂടി എത്തിയാല്‍ സൂപ്പറാകുമെന്ന ചിന്തയും ഇരുവര്‍ക്കും ഉണ്ടായി. ഇതില്‍ അവര്‍ ആരോടും അഭിപ്രായം പറഞ്ഞില്ല. അങ്ങനെ അമ്മയെ 'പെണ്‍മക്കളെ' ഏല്‍പ്പിക്കാന്‍ അവര്‍ തീരുമാനിച്ചു.
എന്നാല്‍ നാടകീയ നീക്കങ്ങളാണ് സംഭവിച്ചത്. കുക്കു പരമേശ്വരനെതിരെ 'മെമ്മറി കാര്‍ഡ്' വിവാദമെത്തി. പൊന്നമ്മ ബാബുവും ഉഷയുമെല്ലാം ചേര്‍ന്ന് അതു ആളിക്കത്തിച്ചു. പോലീസ് കേസ് കൊടുക്കുമെന്നും വിലയിരുത്തല്‍ എത്തി. ജനറല്‍ സെക്രട്ടറിയായി ബാബുരാജ് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബലാത്സംഗ കേസില്‍ അടക്കം ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെ ലാലും മമ്മൂട്ടിയും എതിര്‍ത്തു. ഇതിന് പ്രതികാരമാണ് ശ്വേതാ മേനോനെതിരെ അതിവിചിത്ര കേസ് എന്ന വിലയിരുത്തല്‍ അമ്മയില്‍ ഉയരുന്നുണ്ട്. ഇതോടെ ലാലിന്റേയും മമ്മൂട്ടിയുടേയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും കേസില്‍ പ്രതിയാകുന്നു. ഇതാണ് അമ്മയിലെ 'ഒരു വിഭാഗത്തിന്റെ' ഗൂഡനീക്കം. 'കേസുള്ളവര്‍' മത്സരിക്കേണ്ടെന്ന് പൊതുധാരണയെ പരിഹസിക്കാനാണ് ഈ നീക്കമെല്ലാം. ബാബുരാജ് അടക്കമുള്ളവര്‍ കേസിന്റെ പേരില്‍ പിന്‍മാറേണ്ടി വന്നു. വനിതാ പ്രസിഡന്റാകാന്‍ ശ്വേതക്ക് സാധ്യത വര്‍ധിച്ചതോടെ 'കളങ്കിതയാക്കാന്‍' ആസൂത്രിത നീക്കം നടന്നുവെന്നാണ് ഇപ്പോഴത്തെ കേസ് തെളിയിക്കുന്നത്. 'മെമ്മറി കാര്‍ഡില്‍' കുക്കുവിനേയും കുരുക്കിയേക്കും ചിലര്‍ ലക്ഷ്യമിടുന്നത്.
ഇത്തരം സംഘത്തിന്റെ സ്വാധീനം മോഹന്‍ലാല്‍ തിരിച്ചറിഞ്ഞിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ദീര്‍ഘനാള്‍ ഇരുന്നത് ഇടവേള ബാബുവായിരുന്നു. ഇടവേളയില്‍ നിന്നും സിദ്ദിഖിലേക്ക് ചുമതല എത്തി. സിദ്ദിഖ് കേസില്‍ കടുങ്ങി പോയപ്പോള്‍ അമ്മയിലെ മറ്റ് ചില ഘടകങ്ങള്‍ സജീവമായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബഹളമുണ്ടാക്കിവരെ മോഹന്‍ലാല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ ടീമിന്റെ നീക്കങ്ങളിലെ അതൃപ്തി കൂടി രേഖപ്പെടുത്തിയാണ് മോഹന്‍ലാല്‍ ഇനി പ്രസിഡന്റാകാന്‍ ഇല്ലെന്ന് തീരുമാനിച്ചത്. സിദ്ദിഖിനെതിരായ കേസിന്റെ സമയം തന്നെ എക്‌സിക്യൂട്ടീവ് രാജിവച്ചതും ഇനി ആരേയും വിശ്വസിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടിയാണ്. അമ്മയില്‍ പ്രസിഡന്റ് അലങ്കാരിക പദവിയാണ്. അന്തിമ തീരുമാനം പ്രസിഡന്റിന്റേതാണെങ്കിലും ദൈനം ദിന കാര്യങ്ങള്‍ ചെയ്യുന്നത് ജനറല്‍ സെക്രട്ടറിയാണ്. അത്ര പ്രധാനപ്പെട്ട പദവിയാണ് ബാബുരാജ് ആഗ്രഹിച്ചത്. ഇതാണ് കേസിലെ കാരണം പറഞ്ഞ് മോഹന്‍ലാല്‍ മുടക്കിയത്. അമ്മയിലെ കാര്‍ പോര്‍ച്ചിലെ മദ്യപാനം അടക്കം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. അതെല്ലാം ചെയ്തവര്‍ക്കെതിരെ നിന്ന ശ്വേതാ മേനോനും കേസില്‍ പെടുകയാണ്.
താര സംഘടനയിലെ 'കുക്കു പരമേശ്വരന്‍ മെമ്മറി കാര്‍ഡ്' വിവാദം പുതിയ തലത്തിലേക്ക് എത്തുന്ന കാര്യം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നു. 'അമ്മയുടെ പെണ്‍മക്കള്‍' എന്ന വാട്സാപ്പ് ഗ്രൂപ്പുമായി നടന്ന പലതും സംശയ നിഴലിലാകുകയാണ്. അതിനിടെ മെമ്മറി കാര്‍ഡില്‍ ഇതുവരെ ആരും താര സംഘടനയ്ക്ക് പരാതി നല്‍കിയില്ലെന്ന ചോദ്യവും പ്രസക്തമാകുന്നു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം അമ്മയുടെ നിരവധി ജനറല്‍ ബോഡി യോഗങ്ങള്‍ നടന്നു. അന്നൊന്നും ആരും ഈ വിഷയം താര സംഘടനയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നില്ല. അമ്മയുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാലിനേയും പരാതി അറിയിച്ചിട്ടില്ലെന്നാണ് സൂചന. അതിനിടെയാണ് അപ്രതീക്ഷിതമായി 'മെമ്മറി കാര്‍ഡ്' വിവാദം പൊന്തി വരുന്നത്. ഇതിന് പിന്നില്‍ കുക്കു പരമേശ്വരന് എതിരായ ഗൂഡാലോചനയെന്നാണ് ഉയരുന്ന വിലയിരുത്തല്‍. അവിടേയും ചിലര്‍ അത്ഭുതം കൂറുന്നുണ്ട്. കഴിഞ്ഞ അമ്മ തിരഞ്ഞെടുപ്പില്‍ കുക്കു പരമേശ്വരന്‍ മത്സരിച്ചിരുന്നു. അന്ന് പിന്തുണച്ചവരാണ് കുക്കുവിനെ ഇപ്പോള്‍ എതിര്‍ക്കുന്നത്. പറയുന്നത് വച്ചാണെങ്കില്‍ അതിന് മുമ്പ് തന്നെ ഈ 'മെമ്മറി കാര്‍ഡ്' കാണാതിയിരുന്നു. എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് ഇവര്‍ കുക്കുവിനെ പിന്തുണച്ചതെന്ന ചോദ്യം അമ്മയിലെ നിഷ്പക്ഷമതികളില്‍ ഉയരുന്നുണ്ട്.
നവ്യയും പൊന്നമ്മ ബാബുവും ഉഷയുമായിരുന്നു അമ്മയുടെ പെണ്‍മക്കള്‍ എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍. ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനന്‍ അടക്കം ഈ ഗ്രൂപ്പിലുണ്ട്. നിബന്ധനകളും മറ്റും വച്ചത് പൊന്നമ്മ ബാബുവായിരുന്നു. ഇത് ഭാവിയില്‍ താര സംഘടനയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പായി മാറുമെന്നും പറഞ്ഞു. ഇതിനിടെ ഊര്‍മിളാ ഉണ്ണ ഇട്ട പോസ്റ്റ് അഡ്മിന്‍ ഡിലീറ്റ് ചെയ്തു. ആ പോസ്റ്റിന്റെ വിശദാംശങ്ങള്‍ കുക്കു പരമേശ്വരന്‍ ഗ്രൂപ്പില്‍ ചോദിക്കുകയും ചെയ്തു. ഇതിനിടെ സീമാ ജി നായര്‍ അടക്കമുള്ളവര്‍ ലെഫ്റ്റായി. അങ്ങനെ ലെഫ്റ്റാകുന്നവരെ ഈ ഗ്രൂപ്പ് അമ്മയ്ക്ക് കൈമാറുമ്പോള്‍ അംഗങ്ങളാക്കില്ലെന്ന് പോലും പറഞ്ഞവരുണ്ട്. ബാബുരാജിന് വേണ്ടി പരസ്യമായി വാദിക്കുന്നവരുടേതായിരുന്നു ഈ ഗ്രൂപ്പ്. ഇവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ബാബുരാജ് പിന്മാറിയതോടെ അതെല്ലാം അട്ടിമറിക്കപ്പെട്ടു. ബാബുരാജിനെതിരെ കുക്കു പരമേശ്വരന്‍ മത്സരിക്കാന്‍ എത്തിയത് ഈ വിഭാഗത്തിന് ഇഷ്ടപ്പെട്ടില്ല. ബാബുരാജ് പിന്മാറിയതോടെ കുക്കു ജയിക്കുന്ന സ്ഥിതി വന്നു. ഈ സാഹചര്യത്തിലാണ് 'മെമ്മറി കാര്‍ഡ്' പൊട്ടിത്തെറി തുടങ്ങിയതെന്നാണ് വ്യക്തം. അല്ലാത്ത പക്ഷം എന്തിനാണ് ഉഷയും പ്രിയങ്കയുമെല്ലാം 2024ലെ ജനറല്‍ ബോഡിയില്‍ ഇലക്ഷനില്‍ തോറ്റ കുക്കുവിന് വേണ്ടി ശബ്ദമുയര്‍ത്തിയെന്ന ചോദ്യമാണ് ഉയരുന്നത്. മെമ്മറി കാര്‍ഡ് വിഷയം അന്നുയര്‍ന്നിരുന്നുവെങ്കില്‍ ഹേമാ കമ്മറ്റി പ്രശ്നം പോലും പുതിയ തലത്തില്‍ എത്തുമായിരുന്നു. എന്നാല്‍ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ പരാതികള്‍ എല്ലാം അപ്രസക്തമാക്കുന്ന ഇടപെടലുകള്‍ പലകോണില്‍ നിന്നും ഉയര്‍ന്നിട്ടും ആരും ശബ്ദമുണ്ടായില്ല.
കേസുള്ളതു കൊണ്ടാണ് ബാബുരാജ് മത്സരിക്കരുതെന്ന് പൊതുവില്‍ അഭിപ്രായം ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ മെമ്മറി കാര്‍ഡില്‍ പോലീസിനെ സമീപിക്കാനാണ് നീക്കം. അനൂപ് ചന്ദ്രനെതിരെ പരാതിയുമായി അന്‍സിബ നേരത്തെ എത്തിയിരുന്നു. അതിന് ശേഷമാണ് കുക്കുവിനെതിരായ നീ്ക്കം. കുക്കുവിനെതിരെ സമ്മര്‍ദ്ദത്തില്‍ എഫ് ഐ ആര്‍ ഇടുപ്പിച്ച ശേഷം കുക്കു എങ്ങനെ മത്സരിക്കുമെന്ന ചോദ്യം ഉയര്‍ത്താനാണ് നീക്കം. അതായത് ബാബുരാജിനെ പോലെ കുക്കുവും മത്സരത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തും. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് അടക്കം പിന്മാറിയതോടെ അന്‍സിബ എതിരില്ലാതെ ഭാരവാഹിത്തത്തിലെത്തി. 13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടക്കത്തില്‍ പത്രിക നല്‍കിയിരുന്നത്. ബാബുരാജടക്കം 12 പേരും മത്സരത്തില്‍നിന്ന് പിന്‍വാങ്ങി. ഏറ്റവും കൂടുതല്‍ ആളുകള്‍ മത്സര രംഗത്ത് എത്തുകയും പിന്‍വലിക്കയും ചെയ്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.
ജഗദീഷ് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും അവശേഷിക്കുന്നു. ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ജഗദീഷ് പിന്‍വാങ്ങിയത്. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രംഗത്തുള്ളത്. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിലാണ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും വിധി തേടുന്നു. വിവാദങ്ങളോടെ എല്ലാ കണ്ണുകളും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയാണ്. ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ബാബുരാജ് പത്രിക സമര്‍പ്പിച്ചിരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യാ നായര്‍, ആശാ അരവിന്ദ് തുടങ്ങിയവര്‍ പത്രിക നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു. അങ്ങിനെ ഏറ്റുമുട്ടുന്നവരും പിന്‍വാങ്ങിയവരും റെക്കോഡിട്ട തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ഇതിനിടെയാണ് 'അമ്മയുടെ പെണ്‍മക്കള്‍' എന്ന ഗ്രൂപ്പിലെ ചര്‍ച്ചകളും വിവാദങ്ങളും ലെഫ്റ്റടിക്കലും. ഇതിന് പിന്നാലെ ശ്വേതാ മേനോനെതിരേയും കേസ്.
2024ലെ 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നടന്‍ സിദ്ദീഖിനെ (വോട്ട് - 157) ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. പിന്നീട് സിദ്ദിഖ് രാജിവച്ചു. അന്ന് കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണു സിദ്ദിഖിനെതിരെ മത്സരിച്ചത്. 'അമ്മ'യുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളില്‍ 4 പേര്‍ സ്ത്രീകളായിരിക്കണം. ഇതിനിടെ വനിത അംഗങ്ങളെച്ചൊല്ലി തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ തര്‍ക്കം സമവായത്തിലെത്തുകയും ചെയ്തിരുന്നു. എട്ടു പേരെ തിരഞ്ഞെടുത്ത ശേഷം എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച 2 സ്ത്രീകളെ മാറ്റി നിര്‍ത്താനായിരുന്നു അമ്മ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അന്‍സിബയും സരയുവും വോട്ടു ലഭിച്ചതില്‍ താഴെ ആയതുകൊണ്ടാണ് അവരെ തിരഞ്ഞെടുക്കാത്തത് എന്നായിരുന്നു കമ്മിറ്റി പറഞ്ഞത്. 4 വനിതാ അംഗങ്ങളാണ് സമിതിയില്‍ വേണ്ടത്. ഇവരെ പിന്നീട് അമ്മ എക്സിക്യൂട്ടീവ് യോഗം തിരഞ്ഞെടുക്കുമെന്നും കമ്മിറ്റി പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ബാബുരാജ്, ജയന്‍ ചേര്‍ത്തല, പി.പി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ രംഗത്തെത്തി. 3 സ്ത്രീകള്‍ എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച സാഹചര്യത്തില്‍ അവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങളും രംഗത്തെത്തി.
മത്സരിച്ച 3 പേരും എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുമെന്നാണു മനസിലാക്കിയതെന്നും അതനുസരിച്ച് അവരെ മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്നും ജനറല്‍ സെക്രട്ടറി പദവിയിലേക്ക് വിജയിച്ച സിദ്ദീഖും വ്യക്തമാക്കി. ഇതിനിടെ, കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ജഗദീഷ് രംഗത്തെത്തി. എക്സിക്യൂട്ടീവ് സമിതിയായിരിക്കും ഒരാളെ കൂടി തിരഞ്ഞെടുക്കുക എന്ന് ജഗദീഷ് പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ ഒരു പേരു മാത്രം എക്സിക്യൂട്ടീവ് യോഗത്തിനു തീരുമാനിക്കാമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തര്‍ക്കത്തിനൊടുവില്‍ സമവായമായതോടെ പ്രസിഡന്റ് മോഹന്‍ലാല്‍ പുതിയ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഞ്ജു പിള്ള, കുക്കു പരമേശ്വരന്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കണമെന്ന് നടി ഉഷയും പ്രിയങ്കയും ഉള്‍പ്പെടെയുള്ളവര്‍ നിലപാടെടുത്തു. ഷീലു എബ്രഹാമിന്റെ പേരു കൂടി ഉള്‍പ്പെടുത്തണമെന്ന് കുക്കു പരമേശ്വരന്‍ വ്യക്തമാക്കി. എന്നാല്‍ ജനറല്‍ ബോഡിയില്‍ ഇക്കാര്യം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ജോയ് മാത്യുവും രംഗത്തെത്തിയിരുന്നു.
പിന്നീട് മറ്റൊരാളെ അമ്മ എക്സിക്യൂട്ടീവ് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു. അന്ന് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മത്സരിച്ച കുക്കു പരമേശ്വരന്‍ 123 വോട്ടാണ് നേടിയത്. കുക്കുവിനെ എക്സിക്യൂട്ടീവില്‍ എത്തിക്കണമെന്ന് 2024ല്‍ പരസ്യമായി ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ കുക്കുവിനെ തള്ളി പറയുന്നത്. അന്നും ഹേമാ കമ്മറ്റി പരിശോധനയും മെമ്മറി കാര്‍ഡ് കാണാതാകലും ഇല്ലേ എന്ന ചോദ്യമാണ് അമ്മയിലെ ഗ്രൂപ്പിന് അതീതര്‍ ഉയര്‍ത്തുന്ന ചോദ്യം. 2024ലെ വോട്ടെണ്ണലും അതിന് ശേഷമുള്ള ബഹളവുമെല്ലാം അമ്മയുടെ യൂട്യൂബ് ചാനലിലൂടെ തല്‍സമയം കാട്ടിയിരുന്നു. അതുകൊണ്ട് കുക്കുവിന് വേണ്ടി ബഹമുണ്ടാക്കിയത് ആരെല്ലാമെന്ന് ആ യോഗത്തിന് പുറത്തുള്ളവരും കണ്ടിരുന്നു. ഇതെല്ലാം പുറത്തു വരുന്ന സാഹചര്യത്തിലാണ് ശ്വേതയ്‌ക്കെതിരായ കേസും പൊതു സമൂഹത്തിലേക്ക് എത്തുന്നത്.