അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് അംഗീകരിച്ചുവെന്നും 'മേല്‍ തീരുമാനത്തിന് ബഹു. മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടെന്നും അറിയിക്കുന്നു'! വിജിലന്‍സ് കോടതി ചര്‍ച്ചയാക്കുന്നത് ഈ വാചകത്തിലെ സ്വജനപക്ഷപാതം; അജിത് കുമാറിന്റെ ക്ലീന്‍ ചിറ്റ് തള്ളലില്‍ വിവാദത്തില്‍ ആകുന്നത് മുഖ്യമന്ത്രിയും; സര്‍ക്കാര്‍ അപ്പീല്‍ സാധ്യത തേടും
തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് തിരിച്ചടിയായ വിജിലന്‍സ് കോടതി തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിസന്ധിയാകും. എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങളും കോടതി നടത്തി. ഇത് സര്‍ക്കാരിനും വിജിലന്‍സിനും തിരിച്ചടിയാണ് സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥനെയും വിജിലന്‍സിനെയും റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച്് പ്രത്യേക വിജിലന്‍സ് കോടതി അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത് എന്നത് ശ്രദ്ധേയമാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ കീഴ് ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിച്ച വിജിലന്‍സ് വകുപ്പിന്റെ നടപടി ശരിയല്ലെന്നു കോടതി വ്യക്തമാക്കി. സ്വജനപക്ഷപാതമുണ്ടായി എന്ന സൂചനകളും ഇതിലുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഈ ഉത്തരവ് പ്രതിപക്ഷം ആയുധമാക്കും.
വിജിലന്‍സ് അന്വേഷണത്തില്‍ ഭരണപരമായ ഇടപെടല്‍ സാധ്യമാണോ എന്ന ചോദ്യവും കോടതി ഉന്നയിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് അംഗീകരിച്ചുവെന്നും 'മേല്‍ തീരുമാനത്തിന് ബഹു. മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടെന്നും അറിയിക്കുന്നു' എന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചത്. എന്നാല്‍ ഉയര്‍ന്ന റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥന് എതിരായ അന്വേഷണത്തില്‍ ഭരണഘടനാ പദവിയിലുള്ളവരുടെ റോള്‍ എന്താണെന്ന ചോദ്യമാണ് ഉയരുന്നതെന്നു കോടതി പറഞ്ഞു. വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണെങ്കിലും അത് ഭരണപരമായ കാര്യങ്ങള്‍ക്കു മാത്രമാണെന്നും കോടതി വ്യക്തമാക്കി. ഇതെല്ലാം മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശമായാണ് പ്രതിപക്ഷം വിലയിരുത്തുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരോ സിപിഎം നേതാക്കളോ പ്രതികരിക്കില്ല. അതിനിടെ കേസില്‍ അപ്പീല്‍ സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കും.
ഉന്നത പൊലീസ് ഉദ്യോഗസ്ഥന് എതിരായ അന്വേഷണത്തില്‍ രാഷ്ട്രീയനേതൃത്വത്തിനു റോളില്ല. ഒരു വ്യക്തി കുറ്റം ചെയ്തിട്ടുണ്ടോ എന്നു തീരുമാനിക്കേണ്ടത് നിയമപ്രമാണങ്ങളുടെ അടിസ്ഥാനത്തിലാവണം. അല്ലാതെ രാഷ്ട്രീയഭരണനേതൃത്വത്തിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ ആകരുതെന്നും കോടതി പറഞ്ഞു. ഓഫിസിറെ കുറ്റവിമുക്തനാക്കുകയും രാഷ്ട്രീയഭരണനേതൃത്വം അത് അംഗീകരിക്കുകയും ചെയ്തിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് മറിച്ചായിരുന്നുവെങ്കില്‍ അത് അംഗീകരിക്കപ്പെടുമെന്നു കരുതാനാകുമോ. ഇതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. നീതിയുക്തമായ അന്വേഷണമാണിതെന്നു പറയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. നടപടിക്രമങ്ങള്‍ നിയമവിധേയമായി പൂര്‍ത്തിയാക്കാത്തതിനാല്‍ തന്നെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
എന്താണോ ചെയ്യേണ്ടിയിരുന്നത് അത് ചെയ്യാതിരിക്കുകയും ചെയ്യാന്‍ പാടില്ലാത്തതു ചെയ്തിരിക്കുകയുമാണ്. ഒരാളെ രക്ഷിക്കാന്‍ വേണ്ടി നിയമത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ നിന്ദിച്ചിരിക്കുന്നു. ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനും അത് അംഗീകരിച്ച വിജിലന്‍സ് ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും, സുപ്രീംകോടതി വിധികളും ഭരണഘടനാ തത്വങ്ങളും ലംഘിച്ചിരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. കുറ്റാരോപിതന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍നിന്നു മനസിലാകുന്നത്. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സ്വത്തുവകകള്‍ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണോ എന്നു പരിശോധിക്കപ്പെടേണ്ടതാണ്. സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെ കുറ്റാരോപിതനായ ഓഫിസറെ രക്ഷിക്കാനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സത്യം പുറത്തുകൊണ്ടുവരേണ്ടതിനു പകരം ഓഫിസറെ രക്ഷിക്കാനായി അന്വേഷണം വളച്ചൊടിച്ചു. ഈ സാഹചര്യത്തില്‍ പ്രഥമദൃഷ്ട്യ കേസുണ്ടെന്നാണ് കരുതുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
അജിത് കുമാറിന് അനുകൂലമായി വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി ഈ മാസം 30ന് പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തും. കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവും ഇനി തുടര്‍നടപടികള്‍. സാക്ഷിമൊഴികളും മറ്റും കോടതി നേരിട്ടാവും രേഖപ്പെടുത്തുക. ഇതോടെ കോടതിയ്ക്ക് മുന്നില്‍ അജിത് കുമാറിന് നിരപരാധിത്വം തെളിയിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി.
വിജിലന്‍സ് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രി വിജിലന്‍സ് തലവനായിരിക്കാമെങ്കിലും അത് ഭരണകാര്യം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റാരോപിതനായ ഓഫിസറെ രക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരിക്കുന്നതെന്നും സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും ജഡ്ജി എ.മനോജ് വിധിയില്‍ കുറ്റപ്പെടുത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥന് അദ്ദേഹത്തിന്റെ ഭാഗം ന്യായീകരിക്കാനുള്ള എല്ലാ അവസരവും നിയമവിരുദ്ധമായി ഒരുക്കിക്കൊടുത്തുവെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. വസ്തുവിന്റെ ക്രയവിക്രയങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണെന്നും നിയമപരമായ ഇടപെടല്‍ ആവശ്യമാണെന്നും കോടതി വിശദീകരിച്ചു.
എഡിജിപി എം.ആര്‍.അജിത്കുമാറിനും ഭാര്യക്കും തൃശൂരിലും തിരുവനന്തപുരത്തുമായി ആറ് ആധാരങ്ങളിലായി എട്ടു കോടിയിലേറെ മൂല്യമുള്ള 80.21 സെന്റ് സ്ഥലമുണ്ടെന്നാണ് കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 3.58 ലക്ഷം ശമ്പളമുള്ള അജിത്കുമാറിന്റെ വീടിന്റെ നിര്‍മാണച്ചെലവ് 3.58 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.50 കോടി രൂപയാണ് ബാങ്ക് വായ്പ അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതുകൊണ്ടാണ് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. തത്വത്തില്‍ ഇത് അംഗീകരിക്കുകയായിരുന്നു കോടതി തീരുമാനം. പട്ടം സബ് റജിസ്റ്റാര്‍ ഓഫിസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക് വാങ്ങിയതും കവടിയാറില്‍ 31 ലക്ഷം രൂപയ്ക്ക് ഫ്‌ലാറ്റ് വാങ്ങി 65 ലക്ഷം രൂപയ്ക്ക് മറിച്ചു വിറ്റതും സംബന്ധിച്ചുമുള്ള ആരോപണങ്ങള്‍ അന്വേഷിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു. എം.ആര്‍.അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവിടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.
വീടുനിര്‍മാണം, ഫ്‌ലാറ്റ് വാങ്ങല്‍, സ്വര്‍ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മുന്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി സുജിത്ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത്കുമാറിന് ലഭിച്ചെന്നും ആയിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തി. സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടെന്നാണു സൂചന. ഇതിലേക്കും പരാതിക്കാരന്‍ കോടതിയ്ക്ക് മുന്നില്‍ മൊഴി നല്‍കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
കവടിയാറിലെ ആഡംബര വീട് പണിതതില്‍ ക്രമക്കേട് എന്നതായിരുന്നു കോടതയില്‍ ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയ ആരോപണം. അന്‍വര്‍ ആരോപണത്തില്‍ ഉന്നയിച്ചതിന്റെ പകുതിയില്‍ താഴെ വിസ്തീര്‍ണത്തിലാണ് വീടു നിര്‍മാണമെന്നു തെളിഞ്ഞുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. വീടു നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നും കണ്ടെത്തി. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടി വിലയ്ക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. സ്വാഭാവികമായ വിലവര്‍ധനയാണെന്നും വില്‍പനയില്‍ ക്രമക്കേടില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.